“ആര് കേറി എന്നൊക്കെ കൃഷ്ണന് കാണാന്‍ പറ്റുന്നുണ്ട്, മൂപ്പര്‍ ഒരു പ്രശ്‌നവും ഉണ്ടാക്കുന്നില്ലല്ലോ”; ജാസ്‍മിൻ ജാഫറിനെ പിന്തുണച്ച് മേജർ രവി

','

' ); } ?>

ഗുരുവായൂർ അമ്പലക്കുളത്തിൽ വെച്ച് റീൽസ് ചിത്രീകരിച്ച സംഭവത്തിൽ ബിഗ് ബോസ് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ജാസ്മിൻ ജാഫറെ പിന്തുണച്ച് സംവിധായകൻ മേജർ രവി. ജാസ്മിൻ അറിയപ്പെടുന്ന ഒരാളായതുകൊണ്ടാണ് നമ്മൾ ഇക്കാര്യം അറിഞ്ഞതെന്നും, അറിയാതെ എത്രയോ ആളുകൾ കയറിയിട്ടുണ്ടാവുമെന്നുമാണ് മേജർ രവി ചോദിക്കുന്നത്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു മേജർ രവിയുടെ പ്രതികരണം.

“എന്റെ കാഴ്ചപ്പാട് ഇങ്ങനെയാണ്, ആര് കേറി, ആര് കേറിയില്ല എന്നൊക്കെ കൃഷ്ണന് കാണാന്‍ പറ്റുന്നുണ്ട്, മൂപ്പര്‍ ഒരു പ്രശ്‌നവും ഉണ്ടാക്കുന്നില്ലല്ലോ. നിങ്ങളിത് അറിഞ്ഞതു കൊണ്ട് മാത്രമല്ലേ, മനുഷ്യന്മാരുണ്ടാക്കുന്ന പ്രശ്‌നമാണിത്. അതുകൊണ്ട് ഞാനൊരു ഫനറ്റിക് രാജ്യസ്‌നേഹിയല്ല. ഞാനൊരു രാജ്യസ്‌നേഹിയാണ്. ഞാന്‍ കൊടിയും പിടിച്ച് വണ്ടിയില്‍ നിന്നുമിറങ്ങി ഭാരത് മാതാ കി ജയ് വിളിച്ച് നടന്നാല്‍ ഭ്രാന്താണെന്ന് നാട്ടുകാര്‍ പറയും.” മേജർ രവി പറഞ്ഞു.

സംഭവത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങളായിരുന്നു ജാസ്മിനെതിരെ ഉണ്ടായിരുന്നത്. ജാസ്മിനെതിരെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ പോലീസിൽ പരാതി നൽകിയിരുന്നു. വീഡിയോ ചിത്രീകരിക്കുന്നത് ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയ നടപ്പുരയിലും റീൽസ് ചിത്രീകരിച്ചെന്നാണ് പരാതി. മതവികാരം വ്രണപ്പെടുത്തലും, കലാപാഹ്വാനം ഉയർത്തിക്കൊണ്ടുള്ള നടപടിയാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നൽകിയിരുന്നത്. സംഭവം വിവാദമായതിന് പിന്നാലെ പ്രസ്തുത വീഡിയോ ഡിലീറ്റ് ചെയ്യുകയും സമൂഹ മാധ്യമങ്ങളിലൂടെ ജാസ്മിൻ മാപ്പ് പറയുകയും ചെയ്തിരുന്നു. റീൽസ് ചിത്രീകരിക്കാനായി അഹിന്ദുവായ യുവതി ക്ഷേത്രക്കുളത്തിൽ കാൽ കഴുകിയതിൽ ക്ഷേത്രത്തിൽ പുണ്യാഹം നടത്തിയിരുന്നു, ക്ഷേത്രത്തിൽ 6 ദിവസത്തെ പൂജകളും ശീവേലിയും ആവർത്തിച്ചിരുന്നു.