പ്രതിസന്ധകളെ പിന്തള്ളി ‘കൊലയുതിര്‍ കാലം’ തിയേറ്ററുകളിലേക്ക്..

തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍ താരയുടെ ഏറ്റവും പ്രതീക്ഷയുണ്ടായിരുന്ന ചിത്രങ്ങളിലൊന്നാണ് താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കൊലയുതിര്‍ കാലം. പേരു പോലെ തന്നെ ഒരു വ്യത്യസ്ഥ ത്രില്ലര്‍ കഥയുമായെത്തിയ ചിത്രത്തിന്റെ പ്രദര്‍ശനം കഴിഞ്ഞ മൂന്നു മാസമായി കോടതി വ്യവഹാരം, സ്റ്റേ എന്നിങ്ങനെ പല പല കാരണങ്ങളാല്‍ നീണ്ടുപോകുകയായിരുന്നു. എന്നാല്‍ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു കൊണ്ട് ചിത്രം ഇപ്പോള്‍ ആഗസ്റ്റ് 2 ന് പ്രദര്‍ശനത്തിനെത്തുകയാണ്. ഒട്ടേറെ സവിശഷതകളും ”കൊലൈയുതിര്‍ കാല’ത്തിനുണ്ട്.

കമലഹാസന്‍ – മോഹന്‍ലാല്‍ ചിത്രമായ ‘ഉന്നൈ പോല്‍ ഒരുവന്‍’, അജിത്തിന്റെ ‘ ബില്ലാ 2 ‘എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ചക്രി ടോലെട്ടിയാണ് ‘ കൊലൈയുതിര്‍ കാലം ‘ തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്. ”ഈ സിനിമയെക്കുറിച്ചുള്ള ആശയം ഉണ്ടായപ്പോള്‍ തന്നെ നായിക സ്ഥാനത്ത് മനസ്സില്‍ തെളിഞ്ഞത് നയന്‍താരയാണ്. ആ സമയത്ത് അവര്‍ ‘അറ’ത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കയായിരുന്നു. നായികയ്ക്ക് റിസ്‌ക്കിയായ ആക്ഷന്‍ രംഗങ്ങളും സാഹസിക രംഗങ്ങളും ഒട്ടനവധി ഉണ്ട്. അതു കൊണ്ട് നയന്‍താര അല്ലാതെ മറ്റൊരു ചോയ്സ് ഇല്ലായിരുന്നു. അവര്‍ക്ക് വേണ്ടി കാത്തിരുന്നു. അതിനു ഫലവും കിട്ടി” സംവിധായകന്‍ ചക്രി ടോലെട്ടി പറഞ്ഞു.

ഹൊറര്‍ മൂടിലുള്ള ത്രില്ലറായ ‘കൊലൈയുതിര്‍ കാല’ത്തില്‍ ഭൂമികാ ചൗള, രോഹിണി, പ്രതാപ് പോത്തന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. അസീം മിശ്രയാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. അച്ചു രാജാമണിയാണ് സംഗീത സംവിധായകന്‍. ‘കൊലൈയുതിര്‍ കാലം’ സിയാറാ ഫിലിം കമ്ബനിയാണ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.