നവീകരിച്ച കൊച്ചിയിലെ ഷേണായീസ് തീയറ്റര്‍ വെള്ളിയാഴ്ച തുറക്കും

കൊച്ചിയിലെ പ്രശസ്തമായ ഷേണായീസ് തീയറ്റര്‍ നവീകരണത്തിന് ശേഷം വെള്ളിയാഴ്ച തുറക്കും. അഞ്ച് സ്‌ക്രീനുകളിലായി 754 പേര്‍ക്ക് ഒരേസമയം സിനിമകള്‍ ആസ്വദിക്കാം. ഏഷ്യയിലെ ആദ്യത്തെ വിസ്താരമ പ്രൊജക്ഷന്‍ സംവിധാനമുള്ള ഷേണായീസ് 1969ലാണ് പ്രവര്‍ത്തനമാരംഭിച്ചത്. റാംപുള്‍പ്പെടെയുള്ള പഴമയുടെ ശേഷിപ്പുകള്‍ നവീകരണത്തിനിടെ മാറിയിട്ടുണ്ട്. അതേ സമയം വൃത്താകൃതിയുള്ള കെട്ടിടത്തിന്റെ രൂപത്തിന് മാറ്റം വന്നിട്ടില്ല. നാല് വര്‍ഷമെടുത്താണ് നവീകരണം പൂര്‍ത്തിയാക്കി തീയറ്റര്‍ പ്രദര്‍ശനസജ്ജമായത്.

തിയേറ്ററിന്റെ പഴയകാലചിത്രങ്ങള്‍ പുതിയ തിയേറ്ററില്‍ കാഴ്ച്ചക്കാരെ കാത്തിരിക്കുന്നുണ്ട്. ഓപ്പറേഷന്‍ ജാവ, സാജന്‍ ബേക്കറി, യുവം എന്നീ ചിത്രങ്ങളാണ് ഉദ്ഘാടന ചിത്രങ്ങളായെത്തുക. ആധുനിക ദൃശ്യസ്രവ്യ സംവിധാനമുള്ള അഞ്ച് സ്‌ക്രീനുകള്‍ പ്രേക്ഷകര്‍ക്ക് പുതിയ അനുഭവം നല്‍കുമെന്ന് ഉടമ സുരേഷ് ഷേണായി അറിയിച്ചു.