‘കരുണ’ സംഗീത നിശ വിവാദം ; ആഷിഖിന് കടുത്ത മറുപടിയുമായി ഹൈബി ഈഡന്‍

കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ കരുണ സംഗീത നിശയുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ആഷിഖ് അബുവിന് കടുത്ത മറുപടിയുമായി എംപി ഹൈബി ഈഡന്‍. സംഗീത നിശയുമായി ബന്ധപ്പെട്ട് ആഷിഖ് നല്‍കിയ വിശദീകരണങ്ങളില്‍ കഴമ്പില്ലെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. സംഗീത നിശയിലൂടെ പിരിഞ്ഞുകിട്ടിയ 6.22 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതിന്റെ തെളിവായി ആഷിഖ് പുറത്ത് വിട്ട ചെക്കിലെ തീയതി ചൂണ്ടിക്കാട്ടിയായിരുന്നു മറുപടിയുടെ തുടക്കം. ഈ വര്‍ഷം ഫെബ്രുവരി 14നാണ് തുക കൈമാറിയത് എന്നാണ് ചെക്കിലെ ഡേറ്റ് വ്യക്തമാക്കുന്നത്. അതേ സമയം ഇതേ കാര്യം ചൂണ്ടിക്കാട്ടി ആഷിഖിനെ പരിഹസിച്ച് യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യരും രംഗത്തെത്തി. ‘ശൂ..ശൂ.. ഡേറ്റ് ഡേറ്റ്’ എന്നാണ് മുകേഷിന്റെ ചിത്രത്തോടൊപ്പം സന്ദീപ് വാര്യര്‍ പരിഹസിച്ചത്. ‘കരുണ മ്യൂസിക്’ എന്ന പരിപാടിയിലൂടെ സമാഹരിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടില്ലെന്ന വിവരാകാവകാശ രേഖയുടെ പകര്‍പ്പ് സമൂഹമാധ്യമത്തില്‍ ആദ്യം പങ്കുവച്ചത് സന്ദീപ് വാര്യരാണ്.

ഹൈബി ഈഡന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയും ചോദ്യവും എന്ന തലക്കെട്ടോടെ ആഷിഖ് അബു ഫെയ്സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിന് മറുപടി നല്‍കിക്കൊണ്ടായിരുന്നു ഹൈബി ഈടന്റെ രംഗത്തെത്തിയത്. 2018 ലെ പ്രളയബാധിതകര്‍ക്കെന്ന പേരില്‍ സര്‍ക്കാര്‍ രൂപീകരിച്ച ദുരിതാശ്വാസനിധിയിലേക്ക് സംഭാവന സ്വീകരിക്കുന്നതിനായി വേള്‍ഡ് മ്യൂസിക് ഫൗണ്ടേഷന്റെ പേരില്‍ നടത്തിയ സംഗീതനിശ തട്ടിപ്പായിരുന്നെന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നു കരുതുന്നുവെന്ന് ഹൈബി ഈഡന്‍ ആരോപിച്ചിരുന്നു. പരിപാടിയുടെ ഭാരവാഹികളില്‍ പ്രധാനിയായിരുന്ന ആഷിഖ് അബുവിനെക്കൂടി വിമര്‍ശിച്ചുകൊണ്ടായിരുന്നു ഹൈബിയുടെ കുറിപ്പ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് എ.കെ. ഷാനിബ്, വി.ടി. ബല്‍റാം എംഎല്‍എ തുടങ്ങിയവരും ആഷിഖിനെതിരെ രംഗത്തുവന്നിരുന്നു.

എന്നാല്‍ ദുരിതാശ്വാസഫണ്ട് സ്വരൂപിക്കുന്നതിനു നടത്തിയ പരിപാടിയല്ല കരുണയെന്നും കൊച്ചി രാജ്യാന്തര സംഗീതോത്സവത്തിന്റെ പ്രഖ്യാപനത്തിനായി കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ പൂര്‍ണമായും സ്വന്തം ചെലവില്‍ നടത്തിയ പരിപാടിയാണെന്നുമാണ് ആഷിഖ് അബു മറുപടിയായി പറഞ്ഞത്. ‘കരുണ’ സംഗീത പരിപാടിയുടെ ടിക്കറ്റ് വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയതായി ചൂണ്ടിക്കാട്ടിയാണ് തന്റെ മറുപടിയോടൊപ്പമുള്ള ചെക്കിന്റെ ചിത്രം ആഷിഖ് പങ്കുവെച്ചത്.

ആഷിക്കിന്റെ കുറിപ്പ്:

എറണാകുളം എംപി ശ്രീ ഹൈബി ഈടനുള്ള മറുപടിയും ചോദ്യവും.

താങ്കളുടെ അറിവിലേക്കായി , ദുരിതാശ്വാസഫണ്ട് സ്വരൂപിക്കുന്നതിനായി നടത്തിയ പരിപാടിയല്ല കരുണ. ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാന്‍ ഫൌണ്ടേഷന്‍ തീരുമാനിച്ചതാണ്. അത് കൊടുക്കുകയും ചെയ്തു. (രേഖ പോസ്റ്റിനൊപ്പം ചേര്‍ക്കുന്നു ). ‘ കൊച്ചി രാജ്യാന്തര മ്യൂസിക് ഫെസ്റ്റിവെലിന്റെ’ പ്രഖ്യാപനത്തിനായി, കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ പൂര്‍ണമായും സ്വന്തം ചിലവില്‍ നടത്തിയ പരിപാടിയാണ്. അതുകൊണ്ടാണ് താങ്കളുടെ ഓഫിസില്‍ നിന്നുള്ള സൗജന്യ പാസുകളുടെ ആവശ്യം പൂര്‍ത്തീകരിക്കാനായത്. ദുരിതാശ്വാസ ഫണ്ടിനായുള്ള പരിപാടിയില്‍ സൗജന്യ പാസെന്ന സങ്കല്‍പം തന്നെയില്ലല്ലോ.

മലയാള ചലച്ചിത്രരംഗത്തും സ്വതന്ത്രസംഗീതരംഗത്തുമുള്ള മുന്‍നിരക്കാരായ കലാകാരന്മാര്‍ ഒത്തുചേരുന്ന ചരിത്രപ്രാധാന്യമുള്ള ഉദ്യമം എന്ന നിലയിലും, ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് എന്നുള്ളതുകൊണ്ടും കൊച്ചി റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ (RSC) കീഴിലുള്ള കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം സൗജന്യമായി തരണമെന്ന് ഫൗണ്ടേഷന്‍, RSC ഭാരവാഹികളോട് അഭ്യര്‍ത്ഥിക്കുകയും അവര്‍ സ്‌നേഹപൂര്‍വ്വം അനുവദിക്കുകയും പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു. ഈ പറഞ്ഞ സ്റ്റേഡിയം വിവിധ ആവശ്യങ്ങള്‍ക്കായി സൗജന്യമായി അനുവദിക്കാറുണ്ടെന്ന വിവരം താങ്കള്‍ക്കറിയുന്നതാണല്ലോ. റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററിന് തീരുമാനമെടുക്കാവുന്ന കാര്യമാണത്. കലാകാരന്മാരും അതേ ആവശ്യം സ്‌പോര്‍ട്‌സ് സെന്ററിനോട് അഭ്യര്‍ത്ഥിച്ചു, അവരനുവദിച്ചു. ഇതിലെവിടെയാണ് തട്ടിപ്പ്?

ഇവന്റ് മാനേജ് ചെയ്യുകയും ടിക്കറ്റ് വില്‍പ്പന നടത്തുകയും ചെയ്ത ഇംപ്രസാരിയോക്കാരെ താങ്കളുടെ ഓഫിസില്‍ നിന്ന് പാസുകള്‍ക്കായി വിളിച്ച പോലൊരു ഫോണ്‍ വിളിയില്‍ വളരെ വ്യക്തമായി അറിയാന്‍ സാധിക്കുമായിരുന്ന കാര്യങ്ങള്‍ താങ്കള്‍ മനഃപൂര്‍വം ഒഴിവാക്കിയതാവാം.

മറ്റു ചില കേന്ദ്രങ്ങളില്‍ നിന്ന് വരുന്ന അപവാദ പ്രചാരണങ്ങളെ അവഗണിക്കുകയാണ് പതിവ്, എന്നാല്‍ താങ്കള്‍ എന്റെ മണ്ഡലത്തെ ജനപ്രതിനിധിയാണ്, പറഞ്ഞകാര്യങ്ങളെ വളരെ ഗൗരവത്തോടെ കാണുന്നു. ആരോപണം ഉന്നയിക്കാനുള്ള അവകാശം മാനിക്കുന്നു.

എന്നാല്‍, സര്‍ക്കാര്‍ ഫണ്ടുപയോഗിക്കാത്ത, പൂര്‍ണമായും ഫൗണ്ടേഷന്‍ തന്നെ ചെലവ് വഹിച്ച, ടിക്കറ്റിന്റെ പണം സര്‍ക്കാരിലേക്ക് നല്‍കിയ ഒരു പരിപാടി എന്തടിസ്ഥനത്തിലാണ് ‘തട്ടിപ്പാണ് എന്ന് ബോധ്യപ്പെട്ടു ‘ എന്ന് താങ്കള്‍ വളരെ ഉറപ്പോടെ എഴുതുന്നത്? താങ്കള്‍ കണ്ടെത്തിയ ‘തട്ടിപ്പ്’ എന്താണെന്ന് അറിയാനുള്ള അവകാശം ഞങ്ങള്‍ക്കും ഉണ്ടെന്നിരിക്കേ, ഉടന്‍ തന്നെ താങ്കള്‍ തെളിവുസഹിതം ജനങ്ങളേയും ഞങ്ങളേയും അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു, കാത്തിരിക്കുന്നു.

ബഹുമാനപൂര്‍വം, ആഷിഖ് അബു

എന്നാല്‍ ആഷിക്കിന്റെ മറുപടി പച്ചക്കള്ളമാണെന്ന് പറഞ്ഞ് ഹൈബി വീണ്ടും തിരിച്ചടിച്ചു. പരിപാടിയുടെ വരുമാനമായ 6.22 ലക്ഷം രൂപ കൊടുത്തു എന്ന് പറഞ്ഞ് പുറത്ത് വിട്ട ചെക്കിന്റെ ഡേറ്റ് ആരോപണം വന്നതിന് ശേഷമുള്ളതാണെന്നും കട്ട പണം തിരികെ നല്‍കി മാതൃക കാണിച്ചതാണ് ആഷിഖെന്നും ഹൈബി പറയുന്നു.

വിഷയത്തില്‍ ഹൈബി ഈഡന്റെ മറുപടി:

പ്രിയപ്പെട്ട ആഷിഖ് അബു,

ഒരു സംവിധായകനായ താങ്കള്‍ക്ക് പോലും വിശ്വസനീയമായ രീതിയില്‍ പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയാത്ത കള്ളമായിരുന്നു സംഗീത നിശയില്‍ നടന്നതെന്നാണ് നിങ്ങളുടെ മറുപടി കാണുമ്പോള്‍ മനസിലാവുന്നത്. പരിപാടിയുടെ വരുമാനമായ 6.22 ലക്ഷം രൂപ കൊടുത്തു എന്ന് പറഞ്ഞ് പുറത്ത് വിട്ട ചെക്കിന്റെ ഡേറ്റ് ആരോപണം വന്നതിന് ശേഷം, അതായത്, 14.2.2020 ആണ്. അതിപ്പോ സാലറി ചാലഞ്ച് പൈസ വകമാറ്റിയ ആരോപണം വന്നതിന് ശേഷം പണം കൊടുത്ത് തലയൂരിയ എം.എം. മണിയുടെ ശിഷ്യന്മാര്‍ക്ക് പുതുമയല്ല. കട്ട പണം തിരികെ നല്‍കി മാതൃകയാവുന്നുവെന്നതാണ് ഇടതുപക്ഷ സഹയാത്രികരുടെ പുതിയ രീതി.

കാര്യങ്ങള്‍ അറിയാതെയല്ല, വ്യക്തമായി അന്വേഷിച്ച് തന്നെയാണ് ആരോപണം ഉന്നയിച്ചത്. ആഷിക്ക് മറുപടിയില്‍ പറയുന്നത് റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ തങ്ങളുടെ ആവശ്യം ‘സ്‌നേഹപൂര്‍വം അംഗീകരിച്ചു’ എന്നാണ്. എന്നാല്‍ നിങ്ങളുടെ അപേക്ഷ RSC കൗണ്‍സില്‍ പല തവണ നിരാകരിക്കുകയും, അതിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അനുവദിക്കാന്‍ തീരുമാനിക്കുകയും, ഈ തീരുമാനം എടുത്ത കൗണ്‍സിലില്‍ ഒരു അംഗം ഈ പണം ദുരിതാശ്വാസ നിധിയില്‍ എത്തുമോ എന്ന സംശയത്തോടെ വിയോജനക്കുറിപ്പ് എഴുതുകയും ചെയ്തിരുന്നു. നിഷേധിക്കുമോ? മാത്രവുമല്ല, ഒക്ടോബര്‍ 16 ന് ബിജിബാല്‍ RSC ക്ക് നല്‍കിയ കത്തില്‍ സംഗീത നിശ ദുരിതാശ്വാസത്തിനായി പണം സ്വരൂപിക്കുന്നതിനാണ് എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അപ്പോള്‍ അങ്ങയുടെ വാദം പച്ചക്കള്ളമല്ലേ? കത്തിന്റെ പകര്‍പ്പ് ഇവിടെ പോസ്റ്റ് ചെയ്യുന്നു. മെട്രോയുടെ തൂണുകളില്‍ ഇതിന്റെ പരസ്യം സൗജന്യമായി സ്ഥാപിക്കുന്നതിന് പോലും ഉന്നത നേതൃത്വത്തിന്റെ സമ്മര്‍ദ്ദമുണ്ടായി.

പ്രളയം ഉണ്ടായപ്പോള്‍ രാവും പകലുമില്ലാതെ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട എം.എല്‍.എ.യും ഈ സംഗീത നിശ നടക്കുമ്പോള്‍ എം.പി.യുമായിരുന്നു ഞാന്‍. പ്രളയാനന്തരം 46 വീടുകള്‍ സുമനസുകളുടെ സഹായത്തോടെ പൂര്‍ത്തീകരിച്ച തണല്‍ ഭവന പദ്ധതി നടപ്പിലാക്കിയ ഒരു ജനപ്രതിനിധിയാണ് ഞാന്‍. ചോരക്കൊതിയന്മാരായ, താങ്കളുടെ പാര്‍ട്ടിക്കാര്‍ കൊന്നൊടുക്കിയ കൃപേഷിന്റേയും ശരത് ലാലിന്റെയും ഒന്നാം ഓര്‍മ ദിവസമാണ് ഫെബ്രുവരി 17. കൃപേഷിന്റെ ഒറ്റമുറി വീടിന് പകരം വെറും 41 ദിവസം കൊണ്ട് പുതിയ ഭവനം ഒരുക്കിയതും ഇതേ തണല്‍ ഭവന പദ്ധതിയാണ്.

പ്രളയ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ അടക്കം എറണാകുളത്തെജനങ്ങളോടൊപ്പം നിന്ന ഒരു ജനപ്രതിനിധിയാണ് ഞാന്‍. ഇതെങ്കിലും ആര്‍ക്കെങ്കിലും നിഷേധിക്കാനാകുമോ?? അങ്ങനെയുളള സ്ഥലം എം.പി.യെ ക്ഷണിക്കാത്ത പരിപാടിക്ക് സൗജന്യ പാസിനായി ഞാന്‍ ആഷിക്കിനോടോ സംഘാടകരില്‍ ആരോടെങ്കിലുമോ ഇരന്നിട്ടുണ്ടോ? സൗജന്യ പാസ് ആരോപണം നിങ്ങള്‍ ഉന്നയിച്ചത് പരിപാടി ദുരിതാശ്വാസ സഹായം സ്വരൂപിക്കുന്നതിനല്ല എന്ന് സമര്‍ത്ഥിക്കാനാണല്ലോ? അപ്പോള്‍ ഈ പരിപാടിക്കായി RSC സൗജന്യമായി ചോദിച്ചത് RSC യെ കബളിപ്പിക്കുവാനായിരുന്നോ?

ഞാന്‍ പറഞ്ഞതില്‍ അങ്ങ് മറുപടി പറയാതെ ഒഴിഞ്ഞു മാറിയ ഒരു ചോദ്യമുണ്ട്. ഈ പരിപാടിയില്‍ പങ്കെടുത്ത കലാകാരന്മാര്‍ക്ക് പ്രതിഫലം കൊടുത്തിരുന്നോ? അതോ, അവര്‍ക്കും RSC ക്ക് കൊടുത്തത് പോലെ ഒരു കത്ത് കൊടുക്കുകയായിരുന്നോ? ഇതിന്റെ പാപഭാരത്തില്‍ നിന്ന് അവരെയെങ്കിലും ഒഴിവാക്കിക്കൂടെ?

മേല്‍പ്പറത്ത കാര്യങ്ങളെല്ലാം കൂട്ടിയും കിഴിച്ചും നോക്കുമ്പോള്‍ തിരക്കഥ ഒരു പരാജയമാണല്ലോ! ചോദ്യങ്ങള്‍ ഇനിയും ബാക്കിയാണെങ്കിലും താങ്കള്‍ ചെക്ക് നല്‍കിയതിലൂടെ ഒരു ജനപ്രതിനിധിയുടെ കര്‍ത്തവ്യം പൂര്‍ത്തീകരിക്കാനായി എന്നതില്‍ ആത്മാഭിമാനമുണ്ട്. താങ്കള്‍ നല്‍കിയ ചെക്കിന്റെ തീയതി മൂന്ന് മാസം മുന്‍പ് ഉള്ളത് ആയിരുന്നെങ്കില്‍ ഞാന്‍ പെട്ടു പോയേനെ..

സ്‌നേഹപൂര്‍വ്വം

ഹൈബി ഈഡന്‍