ചിരഞ്ജീവി സര്‍ജയുടെ വിയോഗം: ദു:ഖത്തില്‍ നിന്ന് കരയറാന്‍ മേഘ്‌നയ്ക്ക് കഴിയട്ടെ

നടി മേഘ്‌നാ രാജിന്റെ ഭര്‍ത്താവും കന്നഡ താരവുമായ ചിരഞ്ജീവി സര്‍ജ(39) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെയായിരുന്നു അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സിനിമാലോകത്തെ പ്രമുഖരെല്ലാം ചിരഞ്ജീവി സര്‍ജയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം ഹൃദയാഘാതമാണെന്ന് കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമം നടത്തിയെങ്കിലും ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ സ്രവം കോവിഡ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നടന്‍ അര്‍ജുന്റെ സഹോദരിയുടെ മകനാണ്. 2009 ല്‍ തമിഴ് ചിത്രമായ സണ്ടക്കോഴിയുടെ റീമേക്കായ വായുപുത്രയിലൂടെയാണ് ചിരഞ്ജീവിയുടെ അഭിനയ ജീവിതം ആരംഭിച്ചത്. അര്‍ജുനായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ്. പത്ത് വര്‍ഷത്തോളം നീണ്ട കരിയറില്‍ 20 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മേഘ്‌നയ്ക്കും കുടുംബത്തിനും ദു:ഖത്തില്‍ നിന്ന് കരകയറാന്‍ കഴിയട്ടെയെന്ന് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു….

2018 ഏപ്രില്‍ മാസത്തിലായിരുന്നു ചിരഞ്ജീവിയും മേഘ്‌നയും വിവാഹിതരായത്. ‘ആട്ടഗര’ എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ച ഇരുവരുടെയും ഏറെ നാളത്തെ സൗഹൃദമാണ് വിവാഹത്തില്‍ എത്തിയത്. മൂന്ന് ദിവസം മുമ്പ് നെഞ്ചുവേദനയെ തുടര്‍ന്ന് ചിരഞ്ജീവിയെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആവശ്യമായ ചികിത്സ കഴിഞ്ഞ് അദ്ദേഹം നാട്ടിലേക്ക് മടങ്ങി. ഞായറാഴ്ച ഉച്ചയ്ക്ക് ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴി അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചു.