വേദനിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്ന് കമല്‍

അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ അവഗണിച്ചെന്ന ഷാജി എന്‍ കരുണിന്റെ വാദത്തിന് പ്രതികരണവുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. സംസ്ഥാന സിനിമാ അവാര്‍ഡിന്റെ ചടങ്ങിനും ഐ എഫ് എഫ് കെയുടെ ഉദ്ഘാടന ചടങ്ങിനും നേരിട്ടു പോയി അദ്ദേഹത്തെ ക്ഷണിച്ചതാണ്. ചലച്ചിത്ര അക്കാദമിയുടെ ആദ്യത്തെ ചെയര്‍മാന്‍ സാറാണ്. സാറിന്റെ സാന്നിദ്ധ്യം വേദിയില്‍ ഉണ്ടായിരിക്കണമെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നതായും കമല്‍ പറഞ്ഞു.ഉദ്ഘാടന ദിവസം പോലും ഞാന്‍ അദ്ദേഹത്തെ ആറോളം തവണ വിളിച്ചിരുന്നു. അദ്ദേഹത്തിന് ഓര്‍മ പിശകാണെങ്കില്‍ എനിക്ക് യാതൊന്നും പറയാനില്ല. അദ്ദേഹത്തിന് എന്തെങ്കിലും തരത്തില്‍ വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ താന്‍ മാപ്പ് പറയാന്‍ പോലും തയ്യാറാണെന്നും കമല്‍ പറഞ്ഞു.അതേസമയം ഐഎഫ്എഫ്‌കെ കൊച്ചി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്‍ സലിംകുമാറിനെ ഒഴിവാക്കി എന്ന രീതിയില്‍ ഉയര്‍ന്ന വിവാദങ്ങള്‍ക്കും കമല്‍ മറുപടി നല്‍കി.സലിംകുമാറിനെ ഒഴിവാക്കിയിട്ടില്ലെന്നും അദ്ദേഹവുമായി അരമണിക്കൂര്‍ സംസാരിച്ചെന്നും കമല്‍ പറഞ്ഞു. വിവാദം വീണ്ടും ഉയര്‍ത്തുന്നതില്‍ രാഷ്ട്രീയലക്ഷ്യം ഉണ്ടാകാം എന്നുമായിരുന്നു കമലിന്റെ പ്രതികരണം.