ഗായിക കല്യാണി മേനോന്‍ അന്തരിച്ചു

ഗായിക കല്യാണി മേനോന്‍(70) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ചെന്നെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തമിഴിലും മലയാളത്തിലുമായി നൂറിലേറെ പാട്ടുകള്‍ പാടിയിട്ടുണ്ട്. മംഗളം നേരുന്നു എന്ന ചിത്രത്തില്‍ യേശുദാസിനൊപ്പം പാടിയ ‘ഋതുഭേദ കല്‍പന ചാരുത നല്‍കിയ’, വിയറ്റ്‌നാം കോളനിയിലെ ‘പവനരച്ചെഴുതുന്നു’, മൈ മദേഴ്‌സ് ലാപ്‌ടോപ്പ് എന്ന ചിത്രത്തിലെ ‘ജലശയ്യയില്‍’, മുല്ലവള്ളിയും തേന്‍മാവും എന്ന ചിത്രത്തിലെ ‘നിനക്കും നിലാവില്‍’ എന്നീ ഗാനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. എറണാകുളം കാരയ്ക്കാട്ടു മാറായില്‍ ബാലകൃഷ്ണ മേനോന്റെയും രാജമ്മയുടെയും ഏക മകളായ കല്യാണിക്കുട്ടി കലാലയ യുവജനോത്സവത്തിലൂടെയാണ് സംഗീതലോകത്തേക്ക് വരുന്നത്. പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോന്‍ മകനാണ്. രാജീവ് മേനോന്റെ ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’ എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു. ഐശ്വര്യ റായിയുടെ കഥാപാത്രത്തിന്റെ സംഗീത അധ്യാപികയുടെ വേഷമാണ് ചെയ്തത്. 2018ല്‍ പുറത്തിറങ്ങിയ 96 ആണ് അവസാന ചിത്രം. ഗോവിന്ദ് വസന്ത ഈണമിട്ട ചിന്‍മയിക്കൊപ്പം ആലപിച്ച കാതലേ കാതലേ എന്ന ഗാനം വലിയ ഹിറ്റുകളിലൊന്നായി മാറി.

എം.ആര്‍. ശിവരാമന്‍ നായരുടെ ശിക്ഷണത്തില്‍ ശാസ്ത്രീയ സംഗീതം അഭ്യസിച്ച കല്യാണി മേനോന്‍ 1973ല്‍ തോപ്പില്‍ ഭാസിയുടെ ‘അബല’യില്‍ പാടിയാണു സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. രാമു കാര്യാട്ടിന്റെ ദ്വീപ് (1977) എന്ന ചിത്രത്തില്‍ എം.എസ്. ബാബുരാജ് സംഗീതം നല്‍കിയ ‘കണ്ണീരിന്‍ മഴയത്തും’ എന്ന ഗാനത്തിലൂടെ ശ്രദ്ധ നേടി. ചെന്നൈയില്‍ ജോലി നോക്കിയിരുന്ന കല്യാണി മേനോന്‍ വള്ളത്തോള്‍ സെന്ററിന്റെ ആഘോഷങ്ങളുടെ ഭാഗമായി ധനഞ്ജയന്റെ നാടകം ‘മഗ്ദലന മറിയ’ത്തില്‍ പ്രവര്‍ത്തിച്ചു. കെ. ബാലാജിയുടെ നല്ലതൊരു കുടുംബം (1979) എന്ന ചിത്രത്തിലെ ഇളയരാജ കമ്പോസ് ചെയ്ത ‘സെവ്വനമെ പൊന്‍മേഘമെ’ എന്ന ഗാനത്തിലൂടെ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. 1980കളുടെ തുടക്കത്തില്‍ കല്യാണി ബാലാജിയുടെ ചില ചിത്രങ്ങളില്‍ പാടി. സുജാതയിലെ (1980) ‘നീ വരുവൈയെന’ , സവാല്‍ (1981) ലെ’തന്നിയ പൊട്ട സന്തോഷം പിറക്കും’, വഴ്വെയ് മായം ( 1982) ‘എയ് രാജാവെ ഉന്‍ രാസാത്തി’, വിധി (1984) യിലെ ‘വിധി വരയന്‍പാധായി വാഴി’. മൂക്കുതി മീന്‍ഗല്‍ എന്ന റീലിസ് ചെയ്യാത്ത സിനിമയിലെ ‘തെറില്‍ വന്താല്‍ ദേവദൈ’ എന്ന ഗാനവും ശുഭ മൂഹുര്‍ത്തം (1983) സിനിമയിലെ ‘ഞാന്‍ ഇരവില്‍ എഴുതും കവിതൈ മുഴുതും’ തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളാണ്.

1990കള്‍ മുതല്‍ എ.ആര്‍. റഹ്മാനുമായി ചേര്‍ന്ന് ആല്‍ബങ്ങള്‍ ചെയ്തു. 1995ല്‍ പുതിയ മന്നര്‍ഗള്‍ എന്ന ചിത്രത്തില്‍ ‘വാടി സാത്തുകുടി’ 1995ല്‍ രജനികാന്ത് അഭിനയിച്ച മുത്തു, മണിരത്‌നം സംവിധാനം ചെയ്ത അലെയ്പായുതെയുടെ ടൈറ്റില്‍ ട്രാക്ക്, പാര്‍താലെ പരവസം (2001) സിനിമയിലെ ‘അധിസയാ തിരുമണം’ എന്ന ഗാനവും ഗൗതം മേനോന്റെ വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ പതിപ്പുകള്‍ക്ക് വേണ്ടിയും കല്യാണി പാടി. റഹ്മാന്റെ വന്ദേമാതാരം ആല്‍ബത്തിലും കല്യാണി പാടിയുണ്ട് . കൂടാതെ ശ്രീനിവാസിന്റെ ഉസ്സെലെ എന്ന ആല്‍ബത്തിലെ ഗോപാലകൃഷ്ണ ഭാരതിയുടെ ‘എപ്പോ വരുവരോ’ എന്ന ഗാനത്തിന്റെ പുതിയ പതിപ്പ് ഉണ്ണികൃഷ്ണനോടോപ്പം കല്യാണി ആലപിച്ചിട്ടുണ്ട്.