വിനയനോടുള്ള പക എന്തിനു മണിയോടു തീര്‍ത്തു

കലാഭവന്‍ മണി വിടവാങ്ങിയിട്ട് ആറ് വര്‍ഷം പിന്നിടുമ്പോള്‍ അദ്ദേഹത്തെ ഓര്‍മ്മിച്ച് സംവിധായകന്‍ വിനയന്‍ എഴുതിയ കുറിപ്പ് ശ്ര്‌ദ്ധേയമാകുന്നു. മണി മരിച്ച വര്‍ഷം 2016 ലെ ഫിലിം ഫെസ്റ്റിവലില്‍ അദ്ദേഹത്തിന് ആദരമര്‍പ്പിച്ച് കലാഭവന്‍ മണിയുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. പക്ഷേ തന്റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കേണ്ടി വരുമെന്നതിനാല്‍ ചിലര്‍ ആ ശ്രമം തടഞ്ഞെന്നാണ് വിനയന്‍ പറയുന്നത് സംവിധായകന്‍ വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ വായിക്കാം.

മണി വിടപറഞ്ഞിട്ട് ആറു വര്‍ഷം….
സ്മരണാഞ്ജലികള്‍. അനായാസമായ അഭിനയശൈലി കൊണ്ടും ആരെയും ആകര്‍ഷിക്കുന്ന നാടന്‍ പാട്ടിന്റെ ഈണങ്ങള്‍ കൊണ്ടും മലയാളിയുടെ മനസ്സില്‍ ഇടം നേടിയ അതുല്യ കലാകാരനായിരുന്നു കലാഭവന്‍ മണി. കല്യാണസൗഗന്ധികം എന്ന സിനിമയില്‍ തുടങ്ങി എന്റെപന്ത്രണ്ടു ചിത്രങ്ങളില്‍ മണി അഭിനയിച്ചു.. വാസന്തിയും ലഷ്മിയുംപിന്നെഞാനും, കരുമാടിക്കുട്ടന്‍, രാക്ഷസരാജാവിലെ മന്ത്രി ഗുണശേഖരന്‍ എന്നിവ ഏറെ ചര്‍ച്ചയാവുകയും നിരവധി പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തിരുന്നു. മണിയുമായിട്ടുള്ള എന്റെ സിനിമാ ജീവിതത്തിലെ വര്‍ഷങ്ങള്‍ നീണ്ട യാത്രയും അകാലത്തിലുള്ള മണിയുടെ മരണവും എല്ലാം എന്റെ വ്യക്തി ജീവിതത്തെ പോലും സ്പര്‍ശിച്ചിരുന്നു. മണിക്കു നേരെയുണ്ടായ ചില വിവേചനങ്ങളെ എതിര്‍ത്തുകൊണ്ട് മലയാള സിനിമക്കുള്ളില്‍ത്തന്നെ പലപ്പോഴും എനിക്കു പോരാടേണ്ടി വന്നിട്ടുണ്ട്. അതില്‍ നിന്നുണ്ടായ പ്രചോദനം തന്നെയാണ്,മണിയെക്കുറിച്ച് ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന സിനിമ എടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. മലയാളസിനിമയില്‍ മറ്റാര്‍ക്കും കിട്ടാത്ത നിത്യ സ്മരണാഞ്ജലിയായി അങ്ങനൊരു ചിത്രം ചരിത്രത്തിന്റെ ഭാഗമാക്കാന്‍ കഴിഞ്ഞതില്‍ ഏറെ കൃതാര്‍ത്ഥനാണു ഞാന്‍. മണി മരിച്ച വര്‍ഷം 2016 ലെ ഫിലിം ഫെസ്റ്റിവലില്‍(കളളസ) റിട്രോസ്‌പെക്ടീവ് ആയി കലാഭവന്‍ മണിയുടെ തിരഞ്ഞെടുത്ത ചില ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കണം എന്നൊരാലോചന വന്നതായി കേട്ടിരുന്നു. താനെന്നും ഒരു കമ്മ്യൂണിസ്റ്റ് ആണന്ന് തുറന്നു പറയാന്‍ ആര്‍ജ്ജവം കാണിച്ച വ്യക്തിയായിരുന്നു മണി. മാത്രമല്ല ദളിത് സമുഹത്തില്‍ നിന്നും ഇത്ര ഉന്നതിയിലേക്ക് വളര്‍ന്നു വന്ന ആ കലാകാരനെ ആ ഫെസ്റ്റിവലില്‍ ആദരിച്ചിരുന്നെങ്കില്‍ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയ്കുതന്നെ ഒരു ക്രഡിറ്റ് ആയേനെ. പക്ഷേ ചിലരുടെ ആഗ്രഹപ്രകാരം അതു നടന്നില്ല. അതിനു കാരണം എന്താണന്ന് ചലച്ചിത്ര അക്കാദമിയിലെ അന്നത്തെ ഉന്നത ഉദ്യോഗസ്ഥന്‍ എന്നോടു പറഞ്ഞിരുന്നു.. മണിയേപ്പറ്റി അങ്ങനൊരു ചിത്ര പ്രദര്‍ശനം നടത്തുന്നു എങ്കില്‍, അതില്‍ വാസന്തിയും ലഷ്മിയും, കരുമാടിക്കുട്ടനും ആദ്യം തന്നെ ഉള്‍പ്പെടുത്തേണ്ടി വരും. വിനയനോട് അടങ്ങാത്ത പകയുമായി നടക്കുന്ന അന്നത്തെ ചെയര്‍മാനും, എക്‌സിക്കുട്ടീവിലെ മറ്റൊരു പ്രമുഖ സംവിധായകനും അതു സഹിക്കാന്‍ കഴിഞ്ഞില്ലത്രേ. കുശുമ്പും കുന്നായ്മയും നിറഞ്ഞ നമ്മുടെ ചില സാംസ്‌കാരിക പ്രവര്‍ത്തകരുടെ മനസ്സിനേപ്പറ്റി അറിഞ്ഞപ്പോള്‍ എനിക്കവരോടു സഹതാപമാണു തോന്നിയത്. വിനയനോടുള്ള പക എന്തിനു മണിയോടു തീര്‍ത്തു…
സമുഹത്തിന്റെ അടിത്തട്ടില്‍ നിന്നും ദാരിദ്ര്യത്തിന്റെയും വേദനയുടെയും കൈപ്പുനീര്‍ ധാരാളം കുടിച്ചു വളരേണ്ടി വന്ന കേരളത്തിന്റെ അഭിമാനമായ ആ അതുല്യ കലാകാരന് ഒരു സ്മാരകം തീര്‍ക്കുമെന്നു സര്‍ക്കാര്‍ പറഞ്ഞിട്ട് ഇപ്പോള്‍ ആറു വര്‍ഷം കഴിയുന്നു.. ബഡ്ജറ്റില്‍ മൂന്നു കോടി രൂപ വകയിരുത്തിയിട്ടു പോലും അതു നടന്നില്ല എന്നത് എന്നെ അതിശയിപ്പിക്കുന്നു.. നമ്മുടെ സാംസ്‌കാരിക വകുപ്പിന്റെ മുന്‍ഗണന ഏതിനൊക്കെയാണ് എന്നു ചോദിക്കേണ്ടിയിരിക്കുന്നു. പക്ഷേ ഒന്നുണ്ട് മണീ… ഏതു സാംസ്‌കാരിക തമ്പുരാക്കന്‍മാര്‍ തഴഞ്ഞാലും കേരള ജനതയുടെ മനസ്സില്‍ ഇത്രയേറെ സ്വാധീനം ചെലുത്തിയ ഒരു കലാകാരന്‍ മണിയേ പോലെ ആരുമില്ല. അതിലും വലിയ ആദരവുണ്ടോ…?