സംവിധായകന്‍ ലിജു 6 മാസത്തോളം പീഡിപ്പിച്ചെന്ന് യുവതി

പീഡനക്കേസില്‍ അറസ്റ്റിലായ പുതുമുഖ സിനിമാ സംവിധായകന്‍ ലിജു കൃഷ്ണ ആറു മാസത്തോളം വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്ന് പരാതി നല്‍കിയ യുവതി. യുവതിയുടെ പരാതിയെ തുടര്‍ന്ന് ‘പടവെട്ട്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണു സംവിധായകന്‍ കണ്ണൂര്‍ മട്ടന്നൂര്‍ കാഞ്ചിലേരി വലിയവീട്ടില്‍ ലിജു കൃഷ്ണയെ (30) കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് ഞായറാഴ്ച കസ്റ്റഡിയിലെടുത്തത്. ചിത്രത്തിന്റെ മട്ടന്നൂരിലെ ലൊക്കേഷനില്‍ നിന്നാണു ലിജുവിനെ പിടികൂടിയത്. ലിജുവിനെ ഞായറാഴ്ച വൈകിട്ടോടെ ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. സംവിധായകന്‍ അറസ്റ്റിലായതോടെ സിനിമയുടെ ഷൂട്ടിങ് നിര്‍ത്തി വെച്ചു. 2020 ഡിസംബര്‍ മുതല്‍ 2021 ജൂണ്‍ വരെയുള്ള കാലയളവില്‍ കാക്കനാട്ടെ വീട്ടില്‍ വച്ചും കണ്ണൂര്‍, എടത്തല എന്നിവിടങ്ങളിലെത്തിച്ചും ബലാല്‍സംഗം ചെയ്തുവെന്നാണു കാക്കനാട്ടു വാടകയ്ക്കു താമസിക്കുന്ന യുവതി നല്‍കിയ പരാതിയിലുള്ളത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവതിയുമായി ലിജു ഒരുമിച്ചു താമസിച്ചിരുന്നുവെന്നും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നും പൊലീസ് പറയുന്നു.

സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രമാണ് പടവെട്ട്. നവാഗതനായ ലിജു കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധായകന്‍. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ സംരംഭമായ മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകം സംവിധാനം ചെയ്തത് ലിജുവായിരുന്നു. നാടകത്തിന് നിരവധി ദേശീയ പുരസ്‌ക്കാരങ്ങളും ലഭിച്ചിരുന്നു. നിവിൻ പോളിക്ക് പുറമെ മഞ്ജു വാര്യർ, അതിഥി ബാലൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലിജുതന്നെയാണു ചിത്രത്തിന്റെ തിരക്കഥ രചനയും നിർവഹിച്ചിരിക്കുന്നത്. സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് നിവിൻ്റെ ‘പടവെട്ട്’. മലബാറിന്റെ പശ്ചാത്തലത്തിൽ മാലൂർ എന്ന ഗ്രാമത്തിലാണ് ചിത്രത്തിൻറെ ഷൂട്ടിങ് നടന്നത്. ബിഗ് ബഡ്ജറ്റ്‌ ചിത്രത്തിന്റെ തൊണ്ണൂറു ശതമാനം ചിത്രീകരണവും ഇതിനോടകം പൂർത്തീകരിച്ചു കഴിഞ്ഞു.