പാട്ടുകള്‍ ബാക്കിയാക്കി ജിതേഷ് ഓര്‍മ്മയാകുമ്പോള്‍

നാടന്‍പാട്ടു വേദികളിലും കലോത്സവങ്ങളിലും ഗാനമേളകളിലും ജനങ്ങളെ ആവേശത്തിലാറാടിച്ച ‘കൈതോല പായവിരിച്ച്’, പാലോം പാലോം തുടങ്ങീ നാടന്‍പാട്ടുകളുടെ രചയിതാവ് ജിതേഷ് കക്കിടിപ്പുറം അന്തരിച്ച വാര്‍ത്ത ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. കൈതോല, പാലോം പാലോം, വാനിന്‍ ചോട്ടിലെ..(നാടകം -ദിവ്യബലി ) തുടങ്ങിയ വളരെ പ്രസിദ്ധമായ പാട്ടുകളടക്കം ഇദ്ദേഹം ഏകദേശം 600 ഓളം പാട്ടുകളെഴുതിയിട്ടുണ്ട്. കഥ പറയുന്ന താളിയോലകള്‍ ‘ എന്ന നാടകം എഴുതുകയും ഗാനരചന, സംഗീതം, സംവിധാനം എന്നിവ നിര്‍വ്വഹിക്കുകയും ചെയ്തിട്ടുണ്ട്. കേരളോത്സവ മത്സരവേദികളില്‍ നല്ല നടന്‍, നല്ല എഴുത്തുകാരന്‍, നല്ല കഥാപ്രസംഗികന്‍, മിമിക്രിക്കാരന്‍ എന്ന നിലയില്‍ ഒന്നാമനായിരുന്നു ജിതേഷ്. പാട്ടെഴുത്തിനോടൊപ്പം കുട്ടികള്‍ക്ക് വേണ്ടി ലളിതഗാനങ്ങള്‍, ഏകാങ്ക നാടകങ്ങള്‍, പാട്ട് പഠിപ്പിക്കല്‍, ഉടുക്ക് കൊട്ട് പാട്ട് തുടങ്ങിയ മേഖലയിലും സജീവ സാന്നിദ്ധ്യമായിരുന്നു ജിതേഷ്.

പെയിന്റിങ് തൊഴിലാളിയായ ജിതേഷ് ‘ആതിരമുത്തന്‍’ എന്ന നാടന്‍പാട്ട് സംഘവുമായാണ് ഊരുചുറ്റിയിരുന്നത്. 1992 ല്‍ ചേട്ടന്റെ കുട്ടിയായ ശ്രുതിയുടെ കാതുകുത്ത് കല്യാണം കണ്ടപ്പോള്‍ എഴുതിയ പാട്ടായിരുന്നു ‘കൈതോല പായവിരിച്ച്’. പിന്നീട് കലോല്‍സവങ്ങളില്‍ ഇത് കുട്ടികള്‍ക്ക് പഠിപ്പിച്ചുകൊടുത്തു. സംസ്ഥാന കലോല്‍സവത്തില്‍ ഈ പാട്ടിന് സമ്മാനം കിട്ടിയപ്പോഴും അതെന്റെ വരികളാണെന്ന് എങ്ങും രേഖപ്പെടുത്തിയില്ല എന്ന് അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. തന്റെ പാട്ടിനെല്ലാം ആത്മാവുണ്ട് എന്ന് പാടിയും പറഞ്ഞും അദ്ദേഹം പലതവണ തെളിയിച്ചിട്ടുമുണ്ട്.

‘എന്റെ കയ്യീന്ന് കൊണ്ടുപോയി.. 1992 ല്‍ ഞാന്‍ എഴുതിയ പാട്ടാണത്. പക്ഷേ അതെന്റെ കയ്യീന്ന് കൊണ്ടുപോയി..’ പല അഭിമുഖങ്ങളിലും ജിതേഷ് കക്കിടിപ്പുറം കണ്ണീരോടെ പറഞ്ഞ വാക്കുകളാണ്. ‘കൈതോല പായ വിരിച്ച്..’ എന്ന പാട്ട്, മലയാളി പാടിപ്പതിഞ്ഞ നാടന്‍ പാട്ടുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ചുണ്ടില്‍ കൊണ്ടു നടക്കുമ്പോഴാണ് അതെന്റെ പാട്ടാണെന്ന് ജിതേഷ് 26 വര്‍ഷങ്ങള്‍ക്കിപ്പുറം തുറന്നുപറഞ്ഞത്. ഒരു യാത്രക്കിടെ കുറ്റിപ്പുറം പാലത്തിന് സമീപത്തുള്ള ഒരു ഷാപ്പില്‍ ഇരിക്കുമ്പോള്‍ കേട്ട കഥയില്‍ നിന്നാണ് പാലോം പാലോം എന്ന പാട്ട് എഴുതിയത്. കുറ്റിപ്പുറം പാലത്തിന്റെ കഥയില്‍ ഒരു മനുഷ്യനെ കരുനിര്‍ത്തിയിട്ടുണ്ടെന്ന കഥ ഷാപ്പിലിരുന്ന് പ്രായമുള്ള വ്യക്തികള്‍ പറഞ്ഞു. ഇതു കേട്ടിരുന്ന ജിതേഷ് അതില്‍ തന്റെ ഭാവന കൂടി ചേര്‍ത്താണ് ആ പാട്ട് തയാറാക്കിയത്. ഇന്ന് ലക്ഷങ്ങളാണ് ആ പാട്ട് കണ്ടിരിക്കുന്നത്. എന്നാല്‍ അത്രമാത്രം പ്രശസ്തി പാട്ടിനെല്ലാം ലഭിച്ചിട്ടും അതെഴുതിയ പാട്ടുകാരന് ഒന്നും കിട്ടാതെ പോയി. അവിടെനിന്ന് നാടന്‍പാട്ടിന്റെ ലോകത്ത് എല്ലാം നേടിയെടുക്കുമ്പോഴാണ് അപ്രതീക്ഷിതമായി മരണം അദ്ദേഹത്തെ തേടിയെത്തിയത്. മലപ്പുറം ജില്ലയിലെ ആലങ്കോട് സ്വദേശിയായ ജിതേഷ് ശനിയാഴ്ച പുലര്‍ച്ചെയാണ് ആത്മാവുള്ള പാട്ടുകള്‍ ബാക്കി വച്ച് വിട വാങ്ങിയത്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു.