“ഒരുമാതിരി പ്രശ്നങ്ങൾ ഒക്കെ കഴിഞ്ഞു, മൂന്നാം ഭാഗത്തിൽ ഇനി എന്താണ് സാധ്യത എന്നാണ് നോക്കിയത്”; ജീത്തു ജോസഫ്

','

' ); } ?>

ദൃശ്യം മൂന്നാം ഭാഗത്തെ കുറിച്ച് മനസ്സ് തുറന്ന് സംവിധായകൻ ജീത്തു ജോസഫ്. ഒരുമാതിരി പ്രശ്നങ്ങൾ ഒക്കെ കഴിഞ്ഞത് കൊണ്ട് മൂന്നാം ഭാഗത്തിന് ഇനി എന്താണ് സാധ്യത എന്നാണ് നോക്കിയതെന്നും, ജോർജു കുട്ടിയുടെ കുടുംബത്തിലേക്കാണ് ഇത്തവണ ഇറങ്ങി ചെല്ലുന്നതെന്നും ജീത്തു ജോസഫ് പറഞ്ഞു. കൂടാതെ ത്രില്ലർ ജോണറിന് ഇടവേളകൊടുത്ത് വേറിട്ട സിനിമകൾ ചെയ്യാൻ ഒരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂസ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

” ‘ദൃശ്യം’ പോലെയല്ല ‘ദൃശ്യം 2’. അതുപോലെ അല്ല ‘ദൃശ്യം 3’. കുറച്ചുകൂടി ഇമോഷണലാണ്. ജോർജു കുട്ടിയുടെ കുടുംബത്തിലേക്കാണ് ഇത്തവണ ഇറങ്ങുന്നത്. ഒരുമാതിരി പ്രശ്നങ്ങൾ ഒക്കെ കഴിഞ്ഞു. കിട്ടേണ്ടവർക്കൊക്കെ കിട്ടി. ഇനി എന്താണ് സാധ്യത എന്നാണ് ഈ ഭാഗത്തിൽ നോക്കിയത്. ത്രില്ലർ ജോണറിന് ഇടവേളകൊടുത്ത് വേറിട്ട സിനിമകൾ ചെയ്യാൻ ഒരുങ്ങുകയാണ്.” ജീത്തു ജോസഫ് പറഞ്ഞു.

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ജീത്തു ജോസഫ് – മോഹൻലാൽ കോംബോയിൽ ഒരുങ്ങുന്ന ‘ദൃശ്യം 3’. ജീത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബർ ആദ്യം അവസാനിച്ചിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം ഏപ്രിൽ രണ്ടിന് തിയേറ്ററുകളിലെത്തും.

മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസൻ എന്നിവരാണ് ‘ദൃശ്യം 3’ൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ‘ദൃശ്യം 3’യുടെ ലോകമെമ്പാടുമുള്ള തിയേറ്റർ, ഡിജിറ്റൽ അവകാശങ്ങൾ പനോരമ സ്റ്റുഡിയോസും പെൻ സ്റ്റുഡിയോസും സംയുക്തമായി സ്വന്തമാക്കിയിരുന്നു. 2013 ഡിസംബർ 19ന് പുറത്തിറങ്ങിയ ‘ദൃശ്യം’ മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു. 2021 ഫെബ്രുവരി 19ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത രണ്ടാം ഭാഗത്തിനും മികച്ച അഭിപ്രായമാണ് ലഭിച്ചത്.

അതേസമയം, ക്രൈം ഡ്രാമ ജോണറിൽ ജീത്തു ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘വലതുവശത്തെ കള്ളൻ’ ജനുവരി 30ന് തിയേറ്ററുകളിൽ എത്തും. ബിജു മേനോനും ജോജു ജോര്‍ജും ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്.