ഫാദര്‍ ജെയിംസ് പനവേലിയുടെ പ്രസംഗം പങ്കുവച്ചു; ജീത്തു ജോസഫിനെതിരെ സൈബറാക്രമണം

സംവിധായകന്‍ ജീത്തു ജോസഫിനെതിരെ സൈബര്‍ ആക്രമണം.നാദിര്‍ഷയുടെ സംവിധാനത്തിലെത്തുന്ന ചിത്രത്തിന് ‘ഈശോ’ എന്ന പേര് നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തിനിടെ വൈറലായ ഫാ.ജെയിംസ് പനവേലിന്റെ പ്രസംഗം പങ്കുവെച്ചതിന്റെ പേരിലാണ് സംവിധായകനെതിരെ ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.

സിനിമയ്ക്ക് ഈശോ എന്ന പേര് നല്‍കിയതിനെതിരെ നടന്ന പ്രതിഷേധം അനാവശ്യമാണെന്നും പ്രവര്‍ത്തികള്‍ കൊണ്ടാണ് ക്രിസ്ത്യാനികള്‍ക്ക് ക്രിസംഘികള്‍ എ്ന പേര് വന്നതെന്നും ഫാ.ജെയിംസ് പനവേലില്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

‘നേരത്തെയും ക്രിസ്ത്യന്‍ വിശ്വാസങ്ങളുമായി ചേരുന്ന പേരുകള്‍ സിനിമകള്‍ക്ക് ഉണ്ടായിട്ടുണ്ട് അന്നൊന്നും ഇല്ലാത്തവിധം ഇന്ന് ക്രിസ്ത്യാനികള്‍ വാളെടുത്ത് ഇറങ്ങിയിരിക്കുകയാണ്. ഈശോ എന്ന പേരില്‍ ഒരു സിനിമ ഇറക്കിയാല്‍ പഴുത്ത് പൊട്ടാറായി നില്‍ക്കുന്ന വ്രണമാണോ നിങ്ങളുടെ മതവികാരം. ഇതിനപ്പുറമാണ് ക്രിസ്തു എന്ന് മനസിലാക്കുന്ന ഒരു വിശ്വാസിക്ക് ഇതൊന്നും ഒന്നുമല്ല. നമുക്ക് വേണ്ടത് സമുദായവാദമോ മതാത്മകതയോ അല്ല, ആത്മീയതയാണ്.’ ക്രിസ്തുവിനെ ശരിയായി ഉള്‍കൊള്ളാന്‍ കഴിയാതെ വരുമ്പോഴാണ് ഇത്തരം പ്രവര്‍ത്തികളുണ്ടാകുന്നതെന്നും ഫാ.ജെയിംസ് പനവേലില്‍ പറഞ്ഞിരുന്നു.

നിരവധി പേരാണ് അദ്ദേഹം പ്രസംഗിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രസംഗം വൈറല്‍ ആവുകയും ചെയ്തു. ഈ പ്രസംഗം പങ്കുവെച്ചുകൊണ്ടുള്ള ജീത്തു ജോസഫിന്റെ പോസ്റ്റിന് താഴെയാണ് വിദ്വേഷ പ്രചരണം നടക്കുന്നത്.

‘മുഹമ്മദ് നബിയുടെ പേരില്‍ സിനിമ പിടിക്ക്, അപ്പോള്‍ കാണാം, മുസ്ലീം ദൈവങ്ങളെ എന്തുകൊണ്ടാണ് സിനിമയാക്കാത്തത്’, എന്നായിരുന്നു ഒരു കമന്റ്. നിലനില്‍പ്പിനായി ഇട്ട മൂന്നാംകിട പോസ്റ്റാണിതെന്നായിരുന്നു ഒരാളുടെ വിമര്‍ശനം.

‘ആള്‍ത്താരയില്‍ നിന്നു കൊണ്ട് അച്ഛന്‍ പറയുന്നത് കവല പ്രസംഗമാണ്’, ‘ഇതുപോലുള്ള രാണ്ടാം കിട കോമാളികള്‍ക്ക് ഇടാനുള്ളതല്ല കര്‍ത്താവിന്റെ നാമം’, ‘ഇതുവരെ വാ തുറന്നാല്‍ സങ്കി എന്നായിരുന്നു ചര്‍ച്ചകാരുടെ വിമര്‍ശനം. ഇപ്പോള്‍ ക്രിസംഘി എന്നുകൂടെ. കമ്യൂണിസ്റ്റ് മാധ്യമങ്ങളുടെയും ഇസ്ലാമിക് ഫണ്ടിങ് കിട്ടുന്ന മാധ്യമങ്ങളുടെയും ചര്‍ച്ച അത്രേ ഉള്ളു വ്യത്യാസം’, എന്നിങ്ങനെയാണ് പോസറ്റിന് താഴെ വന്ന മറ്റുചില കമന്റുകള്‍.