ധാക്ക അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ജയസൂര്യ മികച്ച നടന്‍

ധാക്കാ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച നടനായി ജയസൂര്യ. മേളയിലെ ഏഷ്യന്‍ മത്സര വിഭാഗത്തിലാണ് ജയസൂര്യ നേട്ടം സ്വന്തമാക്കിയത്. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ‘സണ്ണി’ എന്ന ചിത്രത്തിലെ മികച്ച അഭിനയമാണ് ജയസൂര്യയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. സൗത്ത് ഏഷ്യയിലെ ഏറ്റവും വിലപിടിപ്പുള്ള പുരസ്‌കാരം കൂടിയാണ് ജയസൂര്യക്ക് ലഭിച്ചിരിക്കുന്ത്.

‘കൂഴങ്കള്‍’ ആണ് മികച്ച ഫീച്ചര്‍ സിനിമ. ഡോ.ബിജു സംവിധാനം ചെയ്ത ദ് പോര്‍ട്രെയ്റ്റ്‌സ്, ഷരീഫ് ഈസ സംവിധാനം ചെയ്ത ആണ്ടാള്‍ , മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ നായാട്ട് , സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത എന്നിവര്‍ എന്നീ സിനിമകളാണ് ഫിക്ഷന്‍ വിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ ‘മണ്ണ്’ മാത്രമാണ് പ്രദര്‍ശന യോഗ്യത നേടിയിരുന്നത്.

ജയസൂര്യയുടെ നൂറാമത്തെ ചിത്രമാണ് ‘സണ്ണി’. രഞ്ജിത്ത് ശങ്കര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്. ഡ്രീംസ് എന്‍ ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേര്‍ന്ന് നിര്‍മ്മിച്ച സണ്ണി ഇരുവരും ഒരുമിക്കുന്ന എട്ടാമത്തെ ചിത്രമാണ്.

തന്റെ ജീവിതത്തില്‍ സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ട സണ്ണി (ജയസൂര്യ) എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. അവന്‍ ജീവിതത്തില്‍ സന്പാദിച്ചതെല്ലാം, അവന്റെ സ്‌നേഹം, പണം, ഉറ്റ സുഹൃത്ത്, എല്ലാം അവന് നഷ്ടമായി. പൂര്‍ണ്ണമായി തകര്‍ന്നും നിരാശനുമായ അദ്ദേഹം ആഗോള പകര്‍ച്ചവ്യാധിയുടെ നടുവില്‍ ദുബായില്‍ നിന്ന് കേരളത്തിലേക്ക് എത്തുകയും സമൂഹത്തില്‍ നിന്ന് സ്വയം പിന്‍വലിഞ്ഞ് ഒരിടത്ത് ഒതുങ്ങി കൂടുകയും ചെയ്യുന്നു. ഒരു വൈകാരിക പ്രക്ഷുബ്ധതയില്‍ കുടുങ്ങി, സാവധാനത്തില്‍ സ്വയം നശിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍, സണ്ണി അപരിചിതരായ ചിലരുമായി സൗഹൃദം സ്ഥാപിച്ചു. ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ സണ്ണിയുടെ കാഴ്ചപ്പാട് മാറി മറിയുന്നു. ഏറ്റവും മികച്ച ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ സുന്ദരമാക്കിയ സിനിമയില്‍ തുടക്കം മുതല്‍ അവസാനം വരെ മികച്ച നാടകീയതയും സസ്പെന്‍സും സമന്വയിപ്പിച്ചിട്ടുണ്ട്.ഒരു വൈകാരിക പ്രതിസന്ധിയില്‍ സ്വയം കണ്ടെത്തുന്ന ഒരു സംഗീതജ്ഞന്റെ കഥയാണ് സണ്ണി. തികച്ചും അപരിചിതരുമായുള്ള ആശയവിനിമയവും പെട്ടെന്നുള്ള സംഭവങ്ങളും ഇടപെടലുകളും അദ്ദേഹത്തിന്റെ പ്രതീക്ഷയും ആഹ്ലാദവും പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുന്ന കഥയാണിത്.