ജനനായകൻ ലീക്കായ സംഭവം; 6 പേർ അറസ്റ്റിൽ, 300 ലധികം ലിങ്കുകള്‍ നീക്കം ചെയ്തു

','

' ); } ?>

വിജയ് ചിത്രം ജനനായകന്‍ സമൂഹ മാധ്യമങ്ങളിൽ ചോർന്ന സംഭവത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്ത് തമിഴ്‌നാട് സൈബര്‍ ക്രൈം വിങ്. അറസ്റ്റ് ചെയ്ത പ്രതികള്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. നിര്‍മാതാക്കളുടെ പരാതിയെ തുടര്‍ന്ന് ചിത്രത്തിന്റെ ലീക്കായ പതിപ്പ് പങ്കുവെച്ച 300 ലധികം ലിങ്കുകള്‍ ഇതിനോടകം നീക്കം ചെയ്തിട്ടുണ്ട്.

ചിത്രത്തിന്റെ എച്ച്ഡി പ്രിന്റ് സോഷ്യല്‍ മീഡിയയിലൂടെ ലീക്കായത് വലിയ വിവാദമായിരിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഏപ്രില്‍ 9 നാണ് ചിത്രത്തിന്റെ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കാന്‍ തുടങ്ങിയത്. പിന്നാലെ മൂന്ന് മണിക്കൂറുള്ള മുഴുവന്‍ ചിത്രവും ലീക്കാവുകയായിരുന്നു.

തന്റെ ചിത്രം ലീക്കായിട്ടും വിജയ് ഇതുവരേയും പ്രതികരിച്ചിട്ടില്ലെന്നതും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. അതേസമയം സംഭവത്തില്‍ പിന്തുണയുമായി രജനികാന്ത്, കമല്‍ഹാസന്‍, സൂര്യ, കാര്‍ത്തി, ശിവ കാര്‍ത്തികേയന്‍, ഖുശ്ബു തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ ലീക്കായ കോപ്പ് പ്രചരിപ്പിക്കുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യുന്നവര്‍ക്കെതിരെ കടുത്ത നടപടികളുണ്ടാകുമെന്ന് സൈബര്‍ വിങ് അറിയിച്ചിട്ടുണ്ട്.

രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രം എച്ച് വിനോദാണ് സംവിധാനം ചെയ്യുന്നത്. സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കാത്തതിനെ തുടര്‍ന്ന് റിലീസ് നീണ്ടു പോവുകയായിരുന്നു. മലയാളി താരം മമിത ബൈജു, പൂജ ഹെഗ്‌ഡെ, പ്രകാശ് രാജ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.