‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ ചിത്രത്തിന്റെ വിവാദവുമായി ബന്ധപ്പെട്ട് ചിത്രത്തിലെ നായകനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയുടെ മൗനത്തെ പിന്തുണച്ച് സംവിധായകൻ പ്രവീൺ നാരായണനും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനും. “ചോറിൽ മണ്ണിടുന്നത് കണ്ടിട്ടും മിണ്ടാതെ നിൽക്കുന്ന നിലപാട് ശെരിയല്ല” എന്ന് കഴിഞ്ഞ ദിവസം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ സുരേഷ് ഗോപിയെ വിമർശിച്ചിരുന്നു. പിന്നാലെയാണ് ഇരുവരും സുരേഷ് ഗോപിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.
“സുരേഷ് ഗോപി ജാനകിയിൽ അഭിനേതാവ് മാത്രമാണ്. അദ്ദേഹം പ്രതികരിക്കണോ വേണ്ടയോ എന്നത് വ്യക്തിപരമായ തീരുമാനവും. എന്നാൽ, തീരുമാനത്തിനെതിരേ സിനിമയുടെ എഴുത്തുകാരനും സംവിധായകനും പണംമുടക്കിയ നിർമാതാവും പ്രതികരിച്ചിട്ടുണ്ട്. സുരേഷ് ഗോപികൂടി അംഗമായ അഭിനേതാക്കളുടെ സംഘടനയായ അമ്മ പ്രകടിപ്പിച്ച ഐക്യദാർഢ്യത്തിൽ അദ്ദേഹംകൂടി പങ്കാളിയാണെന്ന് കരുതാനാണ് എനിക്ക് താത്പര്യം”; ഉണ്ണികൃഷ്ണൻ പറഞ്ഞു.
സെൻസർ ബോർഡിന്റെ തടസ്സവാദം ബാലിശമെന്നാണ് സംഘപരിവാർ അനുകൂല സാംസ്കാരികസംഘടന തപസ്യയുടെ നിലപാട്. സിനിമയെ സിനിമയായി കാണണമെന്നും നിങ്ങൾ നിയമത്തിന്റെ വഴിക്കുപോകൂ എന്നുമാണ് വിവാദത്തിന്റെ തുടക്കത്തിൽ സുരേഷ് ഗോപി പറഞ്ഞത്. സംവിധായകൻ പ്രവീൺ നാരായണൻ വിശദീകരിച്ചു.
‘‘സെന്‍സര്‍ ബോര്‍ഡിന്റെ ഇന്നത്തെ നിലപാട് ആശങ്കയും ഭയവും സൃഷ്ടിക്കുന്നതാണ്. എമ്പുരാന്‍ സിനിമയ്ക്കും തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ശേഷം അതിലെ ഭാഗങ്ങള്‍ വെട്ടിമാറ്റേണ്ടിവന്നു. ബിജെപി ഈ രാജ്യത്തെ എവിടേക്കാണു കൊണ്ടുപോകുന്നത്? ആരെയൊക്കെ ഭയപ്പെട്ടാണ് ഓരോ കലാകാരന്മാരും തങ്ങളുടെ കലാസൃഷ്ടികള്‍ക്ക് രൂപം നല്‍കേണ്ടത് ?. തന്റെ ചോറാണ് സിനിമയെന്ന് നിരവധി വട്ടം നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി പറയുന്നത് കേട്ടിട്ടുണ്ട്. ആ ചോറിനു മുകളില്‍ താന്‍ കൂടി ഭാഗമായൊരു സംവിധാനം മണ്ണ് വാരിയിടുന്നത് കണ്ടിട്ടും അദ്ദേഹം നിശബ്ദനാണ്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പും നിലപാട് വ്യക്തമാക്കണം. കോടതി വരെ കയറിയ ഈ വിഷയത്തില്‍ ഇപ്പോഴും കേന്ദ്രസര്‍ക്കാര്‍ നിശബ്ദത പാലിക്കുന്നത് സംശയാസ്പദമാണ്. കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപിത അജണ്ടയാണിത്. ഇഷ്ടമുള്ള ഭക്ഷണവും വസ്ത്രവും പേരും ഒടുവില്‍ കലാരൂപവും എന്നതിലേക്കാണ് ബിജെപിയുടെ കേന്ദ്ര ഭരണകൂടം ലക്ഷ്യമിടുന്നത്.’’ – കെ.സി.വേണുഗോപാല്‍ പറഞ്ഞു.