”ഞാനിങ്ങനെ സന്തോഷിച്ച് സന്തോഷിച്ച് ചെറുതായിപ്പോവുകയാ..” പുരസ്‌കാര നിറവിലും വിനീതനായി ഇന്ദ്രന്‍സ്.

മലയാള സിനിമയ്ക്ക് രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിക്കൊടുത്ത വെയില്‍ മരങ്ങളുടെ സംവിധായകന്‍ ഡോ ബിജുവിനും നടന്‍ ഇന്ദ്രന്‍സിനും തിരുവനന്തപുരത്ത് വെച്ച് സ്വീകരണം നല്‍കി. ഷാങ്ഹായ് ചലച്ചിത്രമേളയില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ഇവര്‍ക്ക് എയര്‍പോട്ടില്‍ വെച്ച് തന്നെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് സ്വീകരണമൊരുക്കിയത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ ചിത്രത്തിന് ഷാങ്ഹായ് ചലച്ചിത്ര മേളയില്‍ പുരസ്‌കാരം ലഭിക്കുന്നത്. അവസാന പട്ടികയില്‍ ഇടം നേടിയ 14 ചിത്രങ്ങള്‍ക്കൊപ്പം മത്സരിച്ചാണ് ‘ഔട്ട്സ്റ്റാന്റിംഗ് ആര്‍ട്ടിസ്റ്റിക്ക് അച്ചീവ്മെന്റ്’ എന്ന പുരസ്‌കാരം വെയില്‍ മരങ്ങള്‍ നേടിയത്.

”ഇന്ത്യന്‍ സിനിമക്ക് ആദ്യമായാണ് അവിടെ ഒരു പുരസ്‌കാരം ലഭിക്കുന്നത്. ലോകത്തെ അഞ്ച് മേളകളിലൊന്നായി കണക്കാക്കപ്പെടുന്ന ഫെസ്റ്റിവലാണ് ഷാങ്ഹായിലേത്. അത്തരം വലിയൊരു വേദിയില്‍ മലയാള സിനിമക്ക് ഒരു പുരസ്‌കാരം കിട്ടുക എന്ന് പറയുന്നത് എല്ലാ മലയാളിക്കും ഉണ്ടാവുന്ന ഒരു അഭിമാനമായിട്ട് തന്നെയാണ് കാണുന്നത്. അതിന്റെ ഒരു പങ്കാവാന്‍ പറ്റിയതില്‍ മുഴുവന്‍ ടീമിനും സന്തോഷം” സംവിധായകന്‍ ബിജു പറഞ്ഞു.
അതേ സമയം പുരസ്‌കാര നിറവിലും തന്റെ എളിമകൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കുകയായിരുന്നു നടന്‍ ഇന്ദ്രന്‍സ്.

”ഞാനിങ്ങനെ സന്തോഷിച്ച് സന്തോഷിച്ച് ചെറുതായി ചെറുതായി പോവുകയാണ് (നിറഞ്ഞ ചിരി).. അതങ്ങനെയാണ്.. നമ്മള്‍ ആഗ്രഹിക്കുകയും നല്ല സിനിമകള്‍ ചെയ്യുകയും ചെയ്യുമ്പോള്‍ മനസ്സിന് തോന്നുന്ന ഒരു ഉത്സാഹമുണ്ടല്ലോ.., അത് നല്ല വഴിക്ക് കൊണ്ടെത്തിക്കും എന്നാണ് തോന്നുന്നത്” ഇന്ദ്രന്‍സ് വിനീതനായി പറഞ്ഞു.