ലിജോ ജോസ് പെല്ലിശേരിക്ക് വീണ്ടും രജതമയൂരം

ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാളത്തിന് വീണ്ടും അഭിമാന നിമിഷം. മികച്ച സംവിധായകനുമുള്ള രജതമയൂരം ലിജോ ജോസ് പെല്ലിശേരി നേടി. ‘ജല്ലിക്കെട്ട്’ എന്ന ചിത്രത്തിനാണ് പുരസ്‌കാരം. തുടര്‍ച്ചയായ രണ്ടാം തവണയാണ് പെല്ലിശേരിയുടെ ഈ നേട്ടം. കഴിഞ്ഞ തവണ ഈമയൗ എന്ന ചിത്രത്തിനായിരുന്നു ലിജോ ജോസ് പെല്ലിശേരി രജതമയൂരം നേടിയിരുന്നത്. പതിനഞ്ച് ലക്ഷവും രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

76 രാജ്യങ്ങളില്‍ നിന്നുള്ള 200 ചിത്രങ്ങളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിച്ചത്. ബ്ലെയ്‌സ് ഹാരിസന്‍ സംവിധാനം ചെയ്ത പാര്‍ട്ടിക്കിള്‍സ് ആണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണമയൂരം നേടിയത്. മികച്ച നടനുള്ള രജത മയൂരം സെയു യോര്‍ഗെ(ചിത്രം: മാരിഘെല്ല)യും മികച്ച നടിക്കുള്ള രജത മയൂരം ഉഷ ജാദവും(ചിത്രം: മായ് ഘട്ട്)നേടി. മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം മരിയസ് ഒട്ട്‌ലേന്‍ (ചിത്രം: മോണ്‍സ്‌റ്റേഴ്‌സ്), അമിന്‍ സിദി ബൗമദ്ദീന്‍(ചിത്രം: അബൂലൈല) എന്നിവര്‍ പങ്കിട്ടു.

ശ്യാമപ്രസാദ് മുഖര്‍ജി സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. ഇന്ത്യന്‍ സാംസ്‌കാരിക കലാ മേഖലക്ക് നല്‍കിയ സംഭാവനകളെ മാനിച്ച് സംഗീത സംവിധായകന്‍ ഇളയരാജ, നടന്‍മാരായ അരവിന്ദ് സ്വാമി, പ്രേം ചോപ്ര, കഥക് നര്‍ത്തകന്‍ പണ്ഡിറ്റ് ബിര്‍ജു മഹാരാജ്, അസമീസ് സംവിധായകന്‍ മഞ്ജു ബോറ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.