‘സര്‍ എന്നെപറ്റി ഒരു വാര്‍ത്ത കൊടുക്കുമോ?’…ചോദിച്ചത് രജനീകാന്ത്

രജനീകാന്തുമായുള്ള പഴയകാല അനുഭവം തുറന്ന് പറഞ്ഞ് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് രജനിയെ കണ്ട അനുഭവം വിവരിച്ചത്. മാധ്യമപ്രവര്‍ത്തകനായിരിക്കെ ഒരു ഹോട്ടലില്‍ വെച്ച് സിഗരറ്റ് എറിഞ്ഞ് ചുണ്ടില്‍ പിടിക്കുന്ന രജനിയെയാണ് ആദ്യം കണ്ടതെന്ന് ബാലചന്ദ്രമേനോന്‍ പറയുന്നു. രജനിക്ക് വ്യത്യസ്തമായ വസ്ത്രധാരണരീതിയായിരുന്നു. വലിയ നടനാകുന്നതിന് മുന്‍പ് തന്നെ വന്ന് പരിചയപ്പെട്ട നിമിഷങ്ങളാണ് ബാലചന്ദ്രമേനോന്‍ പങ്കുവെച്ചത്.

തന്നെകുറിച്ച് വാര്‍ത്ത നല്‍കുന്നതിന് വേണ്ടിയാണ് രജനീകാന്ത് ആദ്യമായി സമീപിച്ചതെന്നും ബാലചന്ദ്രമേനോന്‍ ഓര്‍ക്കുന്നു. ഒരു സെറ്റില്‍ വെച്ച് കണ്ടപ്പോള്‍ ശ്രീവിദ്യയാണ് ഒരു ദിവസം രജനീകാന്ത് സൂപ്പര്‍സ്റ്റാറാകുമെന്ന് തന്നോട് പറഞ്ഞതെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. വെള്ളിത്തിരയില്‍ നിന്ന് കണ്ണെടുക്കാനാവാത്ത വിധം തന്നിലേക്ക് പ്രേക്ഷകനെ കൊണ്ടുവരാനുള്ള രജനീകാന്തിന്റെ കഴിവ് ഈശ്വരാധീനമാണെന്ന് അദ്ദേഹം പറയുന്നു. പിന്നീട് അദ്ദേഹം പ്രശസ്തനായ ശേഷം ഈ അനുഭവം പത്രത്തിലെഴുതിയതും, അതുകണ്ട് രജനീകാന്ത് വിളിച്ചതുമെല്ലാം ഈ എപ്പിസോഡില്‍ അദ്ദേഹം പങ്കുവെയ്ക്കുന്നുണ്ട്.