മണ്ഡേലയും, കർണ്ണനും ഇപ്പോഴും എന്നെ വേട്ടയാടുന്നുണ്ട്;ഹരീഷ് പേരടി

ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്ത കര്‍ണ്ണന്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തിരിക്കുകയാണ്.തീയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച നിരൂപക പ്രശംസയായിരുന്നു ലഭിച്ചത്.തമിഴ് ചിത്രങ്ങളായ കര്‍ണ്ണന്‍,മണ്ഡേലും ഇപ്പോഴും തന്നെ വേട്ടയാടുകയാണെന്നാണ് നടന്‍ ഹരീഷ് പേരടി .ഫേസ്ബുക്കില്‍ സിനിമ കണ്ടതിന് ശേഷം, ഹരീഷ് പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

സ്വന്തം ഭാഷയിലെ ദളിത് വിരുദ്ധത കണ്ട് തളര്‍ന്നിരിക്കുമ്പോഴാണ് കര്‍ണ്ണന്‍ കണ്ടത്. സത്യത്തിന്റെ രാഷ്ട്രീയത്തിന് കുടിവെള്ളം കിട്ടിയത് പോലെ. മിഴന്‍ രാഷ്ട്രിയം പറയുമ്പോള്‍ അങ്ങിനെയാണ്…വരണ്ട തൊണ്ടകള്‍ നനഞ്ഞുതുടങ്ങുമെന്നും ഹരീഷ് പോസ്റ്റില്‍ പറയുന്നു.

പോസറ്റിന്റെ പൂര്‍ണ്ണ രൂപം,

സ്വന്തം ഭാഷയിലെ ദളിത് വിരുദ്ധത കണ്ട് തളര്‍ന്നിരിക്കുമ്പോഴാണ്..മണ്ഡേലയും,കര്‍ണ്ണനും കണ്ടത്…സത്യത്തിന്റെ രാഷ്ട്രിയത്തിന് കുടിവെള്ളം കിട്ടിയതു പോലെ….തമിഴന്‍ രാഷ്ട്രിയം പറയുമ്പോള്‍ അങ്ങിനെയാണ്…വരണ്ട തൊണ്ടകള്‍ നനഞ്ഞുതുടങ്ങും…എന്നിലെ പ്രേക്ഷകന്‍ ഒറ്റക്കിരുന്ന് കൈയ്യടിച്ചു,വിസിലടിച്ചു,കരഞ്ഞു…മണ്ഡേലയും കര്‍ണ്ണനും ഇപ്പോഴും എന്നെ വേട്ടയാടുന്നുണ്ട്…

പരിയേറും പെരുമാള്‍ എന്ന സിനിമയ്ക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രമാണ് കര്‍ണ്ണന്‍.മലയാളി താരം രജിഷ വിജയനാണ് നായിക. ലാല്‍, നാട്ടി, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.

പിക്കാസോ പെയ്ന്റിംഗ് പോലെയാണ് കര്‍ണ്ണനെന്ന് നിര്‍മ്മാതാവ് കലൈപുലി എസ് താണു സിനിമയെക്കുറിച്ച് വിശേഷിപ്പിച്ചിരുന്നു. വ്യക്തിയെന്ന നിലയ്ക്കും നടനെന്ന നിലയിലും കര്‍ണന്‍ വിശേഷപ്പെട്ട സിനിമയാണെന്നും ഒരു പാട് കാര്യങ്ങള്‍ പഠിച്ച ചിത്രമായിരുന്നു കര്‍ണനെന്നും ധനുഷ് പറഞ്ഞിരുന്നു. ഈ ചിത്രം ഉറപ്പായും തന്നെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നാണ് മാരി ശെല്‍വരാജിനോട് ധനുഷ് പറഞ്ഞത്.

തേനി ഈശ്വര്‍ ക്യാമറയും സന്തോഷ് നാരായണന്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. പാര്‍ശ്വവല്‍ക്കൃത സമൂഹത്തിന്റെ ഉന്നമനത്തിനായി പോരാടിയ നായക കഥാപാത്രമായാണ് ധനുഷ് എത്തുന്നത്. തിരുനെല്‍വേലിയിലാണ് കര്‍ണന്‍ പ്രധാനമായും ചിത്രീകരിച്ചത്.ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറില്‍ പൂര്‍ത്തിയായിരുന്നു.

തിരുനെല്‍വേലിക്കടുത്തായി പൊടിയങ്കുളം എന്ന ഗ്രാമമാണ് കഥയുടെ പ്രധാന പശ്ചാത്തലം.കര്‍ണ്ണനില്‍ ആദിമധ്യാന്തം സംവിധായകന്റെ കാഴ്ചപ്പാടാണ് നിഴലിക്കുന്നത്. അനുഭവങ്ങളില്‍ നിന്നും പച്ചയായ മനുഷ്യരുടെ ജീവിതം കടമെടുത്ത് ഛായം പൂശാതെ അവതരിപ്പിക്കുന്ന മാരി സെല്‍വരാജിന്റെ തിരക്കഥയാണ് ചിത്രത്തിന്റെ നട്ടെല്ല്.

ആര്‍ കെ സെല്‍വയുടെ എഡിറ്റിംഗും കഥയുടെ ഒഴുക്കിനെ സഹായിക്കുന്നതായിരുന്നു. മാരി സെല്‍വരാജിന്റെ ‘പരിയേറും പെരുമാള്‍’ ശ്രദ്ധിക്കപ്പെട്ടതിനു ശേഷം പതിയെ കൂടുതല്‍പ്പേരിലേക്ക് എത്തുകയായിരുന്നെങ്കില്‍ ‘കര്‍ണ്ണനി’ലെ ധനുഷിന്റെ സാന്നിധ്യം തുടക്കത്തില്‍ തന്നെ ചിത്രത്തിന് കൂടുതല്‍ റീച്ച് നേടിക്കൊടുക്കുന്നുണ്ട്.

യോഗി ബാബുവിനെ നായകനാക്കി മഡോണ അശ്വിന്‍ സംവിധാനം ചെയ്ത ചിത്രമാണ് മണ്ഡേല.