ഒ.ടി.ടിക്ക് കേന്ദ്രത്തിന്റെ പിടി വീണു

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണം. ഒ.ട.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് കേന്ദ്രത്തിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ സര്‍ക്കാരിന്റെ നിയമങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് മാര്‍ഗ്ഗരേഖയില്‍ പറയുന്നു.

നിയമവിരുദ്ധമായ ഉള്ളടക്കം സമയബന്ധിതമായി നീക്കണം. സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം തടയും. നേതാക്കളെ അധിക്ഷേപിക്കരുത്. മതസ്പര്‍ദ്ധ, വിദ്വേഷം എന്നിവ പ്രചരിപ്പിക്കരുത്, സ്ത്രീകളെ അധിക്ഷപിക്കുന്ന ഉള്ളടക്കം 24 മണിക്കൂറിനകം നീക്കം ചെയ്യണം. കുട്ടികള്‍ക്ക് നേരെയുളള അതിക്രമം പ്രദര്‍ശിപ്പിക്കരുത്. നെറ്റ്ഫഌക്‌സ് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് മാര്‍ഗ്ഗരേഖ ബാധകമാണ്. മേല്‍നോട്ടത്തിനും പ്രശ്‌നപരിഹാരത്തിനുമായുള്ള ഒരു സംവിധാനം ഇത്തരം കമ്പനികളില്‍ വേണം. ഒടിടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാന്‍ ത്രിതല സംവിധാനമുണ്ടാവും. ഒടിടി പ്ലാറ്റ്‌ഫോമുകളും ഡിജിറ്റല്‍ വാര്‍ത്താ മാധ്യമങ്ങളും അവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തണം. എന്നാല്‍ അവയ്ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നില്ല, വിവരങ്ങളാണ് ആവശ്യപ്പെടുന്നത്.

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും ഒടിടി സേവനങ്ങളിലും പരാതിപരിഹാര സംവിധാനം വേണം. സുപ്രീം കോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ വിരമിച്ച ഒരു ജഡ്ജിയുടെയോ അവര്‍ക്ക് തുല്യരായ വളരെ പ്രഗത്ഭനായ വ്യക്തിയുടെയോ നേതൃത്വത്തില്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് ഒരു സ്വയം നിയന്ത്രണ സംവിധാനം വേണം. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ 13+, 16+, അ കാറ്റഗറികള്‍ സ്വയം വേര്‍തിരിക്കണം. രക്ഷിതാക്കളുടെ നിയന്ത്രണത്തിനും, കുട്ടികള്‍ മറ്റ് കാറ്റഗറികള്‍ കാണുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും സംവിധാനം വേണം.കോടതിയോ, സര്‍ക്കാര്‍ അതോറിറ്റിയോ ആവശ്യപ്പെടുന്ന പക്ഷം ദോഷകരമായ ട്വീറ്റുകളും സന്ദേശങ്ങളും ആദ്യം അയച്ചതാരാണെന്ന് വെളിപ്പെടുത്തണം.