ക്രഡിറ്റ് വേണം… ഗ്യാപ്പ് ഫില്ലറുകളല്ല പാട്ടുകള്‍

എഫ്.എം റേഡിയോകള്‍ പലപ്പോഴും ഗ്യാപ്പ് ഫില്ലറുകളായാണ് പാട്ടുകള്‍ ഉഫയോഗിക്കുന്നതെന്ന് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. അദ്ദേഹം പറഞ്ഞ വാക്കുകള്‍. ഇന്ന് എഫ്. എം റേഡിയോ കളില്‍ പാട്ടുകള്‍ പ്ലേ ചെയ്യുന്നുണ്ട്. പക്ഷെ പാട്ടിനു മുന്‍പും പിന്‍പും വരുന്നത് മിക്കവാറും പരസ്യങ്ങളാണ്. എവിടേയും ക്രഡിറ്റ് പറയപ്പെടുന്നില്ല. ( പലപ്പോഴും രണ്ട് പരസ്യങ്ങള്‍ക്കിടയിലെ ഗ്യാപ്പ് ഫില്ലറുകളായി പാട്ടുകള്‍ മാറിപ്പോവുന്നു) , ഒരു പാട്ടിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ പറയാന്‍ രണ്ടോ മൂന്നോ സെക്കന്റ് മാത്രം മതി!. അതിനുള്ള മനസ്സ് ഓരോ എങ റേഡിയോകളും കാണിക്കേണ്ടതുണ്ട്. നിങ്ങളുടെ വിലപ്പെട്ട സമയത്തില്‍ നിന്ന് രണ്ടോ, മൂന്നോ സെക്കന്റ് ആ പാട്ടിന്റെ ക്രിയേറ്റേഴ്‌സിനായി മാറ്റിവയ്ക്കുക. അത് സംഗീത ലോകത്തോട് ചെയ്യുന്ന വലിയൊരു കാര്യമാകും, നീതിയാകും . ഇത് വിനീതമായ ഒരപേക്ഷയാണ്. പാട്ടിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഓരോ ക്രിയേറ്ററുടേയും ,പാട്ടിനെ ഹൃദയത്തിലേറ്റുന്ന ഓരോ ആസ്വാദകന്റേയും മനസ്സാണ്’. അദ്ദേഹത്തിന്റെ വാക്കുകളുടെ പൂര്‍ണ്ണരൂപം താഴെ.

ചലച്ചിത്രഗാനങ്ങളെ ആസ്വാദകരിലേക്കെത്തിക്കുന്നതിൽ വലിയൊരു പങ്കാണ് റേഡിയോ നിർവ്വഹിച്ചിട്ടുള്ളത്. ആദ്യം ആകാശവാണിയും ദേശീയ നിലയങ്ങളുമായിരുന്നു, പിന്നീട് ധാരാളം FM റേഡിയോകൾ വന്നു. പാട്ടുകളെ മാത്രമല്ല പാട്ടിൻ്റെ സൃഷ്ടാക്കളേയും നമ്മൾ അറിഞ്ഞത് ആകാശവാണിയിലൂടെയാണ്. വയലാറിൻ്റെ രചനയിൽ ദേവരാജൻ സംഗീതം ചെയ്ത് യേശുദാസ് പാടിയ…സിനിമയിലെ ഗാനം എന്ന ആദ്യവാചകത്തോടുകൂടിയാണ് ഓരോ പാട്ടുകളും വന്നിരുന്നത്. ആ പാട്ടുകൾക്കൊപ്പം ഓരോ ഗാനസൃഷ്ടാക്കളുടെ പേരുകളേയും നമ്മൾ ഹൃദയത്തിലേക്ക് ചേർത്ത് വയ്ക്കുകയായിരുന്നു.  ഇന്ന് എഫ്. എം റേഡിയോ കളിൽ പാട്ടുകൾ പ്ലേ ചെയ്യുന്നുണ്ട്. പക്ഷെ പാട്ടിനു മുൻപും പിൻപും വരുന്നത് മിക്കവാറും പരസ്യങ്ങളാണ്. എവിടേയും ക്രഡിറ്റ് പറയപ്പെടുന്നില്ല. ( പലപ്പോഴും രണ്ട് പരസ്യങ്ങൾക്കിടയിലെ ഗ്യാപ്പ് ഫില്ലറുകളായി പാട്ടുകൾ മാറിപ്പോവുന്നു), ഒരു പാട്ടിൻ്റെ പിന്നിൽ പ്രവർത്തിച്ചവരെ പറയാൻ രണ്ടോ മൂന്നോ സെക്കൻ്റ് മാത്രം മതി!. അതിനുള്ള മനസ്സ് ഓരോ FM റേഡിയോകളും കാണിക്കേണ്ടതുണ്ട  .( ആകാശവാണി FM പോലുള്ള ചില റേഡിയോ കൾ സ്തുത്യർഹമായ രീതിയിൽ എന്നും അത് ചെയ്തുകൊണ്ടേയിരിക്കുന്നു. അവരെ നന്ദിപൂർവ്വം ഓർക്കുന്നു ).  ഓരോ പാട്ടുകൾക്ക് മുൻപും, നിങ്ങളുടെ വിലപ്പെട്ട സമയത്തിൽ നിന്ന് രണ്ടോ, മൂന്നോ സെക്കൻ്റ് ആ പാട്ടിൻ്റെ ക്രിയേറ്റേഴ്സിനായി മാറ്റിവയ്ക്കുക. അത് സംഗീത ലോകത്തോട് ചെയ്യുന്ന വലിയൊരു കാര്യമാകും, നീതിയാകും . ഇത് വിനീതമായ ഒരപേക്ഷയാണ്. പാട്ടിന് പിന്നിൽ പ്രവർത്തിക്കുന്ന ഓരോ ക്രിയേറ്ററുടേയും ,പാട്ടിനെ ഹൃദയത്തിലേറ്റുന്ന ഓരോ ആസ്വാദകൻ്റേയും മനസ്സാണ്.