120ാം ജന്മദിനത്തില്‍ പികെ റോസിക്ക് ആദരവുമായി ഗൂഗിള്‍

മലയാളത്തിലെ ആദ്യ നായികയായിരുന്നു പികെ റോസി. കാലത്തിന്റെ മറവിയിലേക്ക് ആരാരും ഓര്‍ക്കാതെ ഓടിച്ചുവിട്ട ആദ്യത്തെ നായിക. അവരുടെ 120മത്തെ ജന്മദിനയാണ് ഫെബ്രുവരി 10ന്. ഇത് ഓര്‍ത്തെടുക്കുകയാണ് ഗൂഗിള്‍. അതിനായി ഗൂഗിള്‍ അവരുടെ ഹോം പേജില്‍ ഡൂഡില്‍ തന്നെ ഒരുക്കിയിട്ടുണ്ട്.

പ്രത്യേക ദിവസങ്ങളില്‍ വ്യക്തികളെയോ, സംഭവങ്ങളെയോ ഓര്‍ക്കാന്‍ ഗൂഗിള്‍ തങ്ങളുടെ ലോഗോയ്‌ക്കൊപ്പം ഒരുക്കുന്ന പ്രത്യേക ആര്‍ട്ടിനാണ് ഡൂഡില്‍ എന്ന് പറയുന്നത്. പികെ റോസിയുടെ ഛായ ചിത്രമാണ് ഗൂഗിള്‍ ഇന്ന് ഹോം പേജില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇതില്‍ ക്ലിക്ക് ചെയ്താല്‍ പികെ റോസിയുടെ വിവരങ്ങളിലേക്ക് നയിക്കും.

മലയാളത്തിലെ ആദ്യ സിനിമയായ വിഗതകുമാരനിലെ നായികയായിരുന്നു പി.കെ. റോസി. ഇതിന്റെ പേരില്‍ തന്നെ കടുത്ത ആക്രമണമാണ് റോസി ഏറ്റുവാങ്ങിയത്. അക്രമികളും ജാതി ഭ്രാന്തന്മാരും റോസിയുടെ വീട് വളഞ്ഞ് കല്ലെറിയുകയും തീവെച്ച് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. താന്‍ അഭിനിയിച്ച ആദ്യ സിനിമ തീയറ്ററില്‍ കാണാന്‍ എത്തിയ റോസിയെ ചിലര്‍ കൈയ്യേറ്റം ചെയ്യുക പോലും ഉണ്ടായി.

1930 നവംബര്‍ ഏഴിനാണ് ജെസി ഡാനിയേല്‍ സംവിധാനം ചെയ്ത വിഗതകുമാരന്‍ എന്ന കേരളത്തിലെ ആദ്യത്തെ നിശബ്ദചിത്രം തിരുവനന്തപുരം കാപ്പിറ്റോള്‍ തിയറ്ററില്‍ റിലീസ് ചെയ്തത്. സവര്‍ണ്ണ കഥാപാത്രത്തെ കീഴ് ജാതിക്കാരി അഭിനയിച്ചു എന്ന് പറഞ്ഞാണ് തിയറ്ററില്‍ റോസി കടന്നുവന്നപ്പോള്‍ ഒരു വിഭാഗം അധിക്ഷേപിച്ചത്. അന്ന് തീയറ്ററിന് തീയിട്ട സംഭവവും ഉണ്ടായി. തിരുവനന്തപുരം ചാല കമ്പോളത്തില്‍ വച്ച് പരസ്യമായി റോസിയെ വസ്ത്രാക്ഷേപം ചെയ്യുന്ന അവസ്ഥയും ഉണ്ടായി. തിരുവനന്തപുരം തൈക്കാട് ആശുപത്രിയ്ക്കു സമീപമായിരുന്നു റോസിയുടെ വീട്. ദളിത് വിഭാഗത്തില്‍നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ദരിദ്രകുടുംബത്തിലെ അംഗമായിരുന്നു. വിഗതകുമാരനില്‍ അഭിനയിച്ചതിനെത്തുടര്‍ന്ന് റോസിക്കും വീട്ടുകാര്‍ക്കും സമൂഹം ഭ്രഷ്ട് കല്പിച്ചപ്പോള്‍ ഇവരുടെ വിവാഹം പോലും നടന്നില്ല. ഒടുവില്‍ റോസി ഒരു ഡ്രൈവറുടെ കൂടെ തമിഴ്‌നാട്ടിലേക്ക് ഒളിച്ചോടിയെന്നാണ് വിവരം. വീട് വിറ്റ് വീട്ടുകാരും തിരുവനന്തപുരം വിട്ടു.

റോസിയെന്ന പേര് സിനിമയ്ക്കുവേണ്ടി സ്വീകരിച്ചതാവാമെന്നും യഥാര്‍ത്ഥ പേര് രാജമ്മ എന്നാണ് ചില വെളിപ്പെടുത്തലുകള്‍ ഉണ്ട്. നാഗര്‍കോവിലിലെ വടശേരി തെരുവിലാണ് രാജമ്മ ജീവിച്ചിരുന്നതെന്നും 1988 ല്‍ ഇവര്‍ മരണപ്പെട്ടുവെന്നും പിന്നീട് കണ്ടെത്തിയിട്ടുണ്ട്. നാടകത്തില്‍ നിന്നാണ് റോസി സിനിമയിലെത്തിയത്. അഭിനയിക്കാന്‍ അറിയാതിരുന്ന റോസി, സംവിധായകന്‍ പറഞ്ഞ രീതിയില്‍ കാര്യങ്ങള്‍ ചെയ്യുകയായിരുന്നുവെന്ന് സിനിമയുടെ നിര്‍മ്മാതാവും സംവിധായകനുമായിരുന്ന ജെ.സി. ഡാനിയേല്‍ സൂചിപ്പിച്ചിരുന്നു.