നടി ജയഭാരതിയുടെ ചെന്നൈയിലെ വീട്ടില്‍ മോഷണം; പിടിയിലായത് ഡ്രൈവറടക്കം

നടി ജയഭാരതിയുടെ ചെന്നൈയിലെ വീട്ടില്‍നിന്ന് 31 പവന്‍ സ്വര്‍ണാഭരണം കവര്‍ന്ന ഡ്രൈവറടക്കമുള്ള സംഘം പിടിയില്‍. വീട്ടിലെ താത്കാലിക ഡ്രൈവറും മലയാളിയുമായ ഇബ്രാഹിം, സുരക്ഷാജീവനക്കാരന്‍ എന്നിവരാണ് മോഷണത്തിന് പിടിയിലായത്. നടിയുടെ പരാതി ലഭിച്ച് മൂന്ന് മണിക്കൂറിനുള്ളില്‍ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വര്‍ഷം സെക്യൂരിറ്റി ജോലിക്കാരനായി ജയഭാരതിയുടെ വീട്ടിലെത്തിയ ബഹദൂറാണ് പ്രധാനപ്രതി. നേപ്പാള്‍ സ്വദേശിയാണ് ഇയാള്‍.
ഒപ്പം മോഷ്ടിച്ച സ്വര്‍ണമടക്കമുള്ളവ വില്‍ക്കാന്‍ സഹായിച്ചതിന് ഡ്രൈവര്‍ ഇബ്രാഹിമും പിടിയിലായത്.

ആറ്റുകാല്‍ പൊങ്കാലയ്ക്കായി ശനിയാഴ്ച തിരുവനന്തപുരത്തേയ്ക്ക് വരാനിരിക്കെയാണ് മോഷണം. തലേന്ന് ജയഭാരതിയുടെ ചെന്നൈ നുങ്കംപാക്കത്തെ വീട്ടിലാണ് മോഷണം നടന്നത്. തുടര്‍ന്നു അവര്‍ യാത്ര റദ്ദാക്കി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഇവരുടെ പക്കല്‍ നിന്ന് സ്വര്‍ണം ലഭിച്ചതായി നടി പറഞ്ഞു. മാര്‍ച്ച് ഏഴിനായിരുന്നു ജയഭാരതി നുങ്കംപാക്കത്തെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സ്വര്‍ണമടക്കമുള്ളവ മോഷ്ടിക്കപ്പെട്ടെന്നായിരുന്നു നടിയുടെ പരാതി. ജയഭാരതിയുടെ വീട്ടില്‍ നിന്ന് ബഹദൂര്‍ അടുത്തിടെ പെട്ടെന്ന് ജോലി മതിയാക്കിയിരുന്നു. ഇതാണ് പൊലീസിന് സംശയമുണ്ടാകാന്‍ കാരണം.