
ഫിലിം പോളിസി കോണ്‍ക്ലേവ് കേരള സര്‍ക്കാരിന്റെ മികച്ച സംരംഭമാണെന്ന് അഭിനന്ദിച്ച് സംവിധായികയും ഡബ്ല്യുസിസി അംഗവുമായ അഞ്ജലി മേനോന്‍. മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ പ്രതിരോധങ്ങളും ശക്തമായി തന്നെ ഉണ്ടാകുമെന്നും അഞ്ജലി വ്യക്തമാക്കി. ദ ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രെസിന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
“സിനിമാ മേഖലയിലെ 75-ലധികം സംഘടനകളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുന്നതിനും പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനുമായി അവരുമായി കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ട്. അത്തരമൊരു ഇടം സൃഷ്ടിക്കുന്നത് തന്നെ മികച്ച ഒരു സംരംഭമാണ്. ലോകമെമ്പാടുമുള്ള സിനിമാ മേഖലകളിലെ സ്ത്രീകള്‍ അധികാര ചൂഷണം, അഴിമതി, ലൈംഗിക പീഡനം, പരാതികള്‍ പരിഹരിക്കാന്‍ ഇടമില്ലായ്മ എന്നീ പൊതുവായ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. അതുകൊണ്ടാണ് പരിഹാരങ്ങളും സമാനമായിരിക്കേണ്ടത്. ഇത് ആദ്യമായാണ് ഒരു വ്യവസ്ഥാപിത രീതിയില്‍ ഈ പ്രശ്‌നങ്ങളെ സമീപിക്കുന്നത്. എല്ലാ സംഘടനകള്‍ക്കും കോണ്‍ക്ലേവില്‍ തുല്യ ഇടം നല്‍കിയതില്‍ എനിക്ക് സന്തോഷമുണ്ട്. ഡബ്ല്യുസിസിക്ക് ഇതാദ്യമായാണ് അല്ലാത്ത പക്ഷം വ്യവസായ ചര്‍ച്ചകളില്‍ ഡബ്ല്യുസിസിയെ വളരെ അപൂര്‍വമായെ ഉള്‍പ്പെടുത്താറുള്ളൂ”; അഞ്ജലി പറഞ്ഞു.
“ഡബ്ല്യുസിസി വ്യസ്യസ്ത റിപ്പോര്‍ട്ടുകള്‍, വിധി ന്യായങ്ങള്‍, പോഷ് ആക്ട്, അവയുടെ പ്രായോഗിക നിര്‍വഹണം എന്നിവയെ കുറിച്ചെല്ലാം ധാരാളം ഗവേഷണം നടത്തി. അതിനുള്ള പ്രശ്‌നങ്ങള്‍ തിരിച്ചറിയുകയും ഉചിതമായ പരിഹാരങ്ങള്‍ പരിശോധിക്കുകയും ചെയ്തു. ജപ്പാന്‍, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, യുതെ തുടങ്ങിയ സ്ഥലങ്ങളില്‍ വനിതാ ഗ്രൂപ്പുകളും അക്കാദമീഷ്യന്‍മാര്‍ എന്നിവര്‍ സിനിമ വ്യവസായത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ പരിഹാരങ്ങളും നിര്‍ദേശിക്കപ്പെട്ടു”, അഞ്ജലി കൂട്ടിച്ചേർത്തു.