കാസ്റ്റിംഗ് കൗച്ച് തടയാന്‍ നടപടിയുമായി ഫെഫ്ക

സിനിമാ രംഗത്തേക്ക് വരാനാഗ്രഹിക്കുന്നവര്‍ ഈ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ശ്രീ ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു. സിനിമയില്‍ അവസരം നല്‍കാമെന്ന് വ്യാജവാഗ്ദാനം നല്‍കി ആളുകളെ പലവിധത്തില്‍ ചൂഷണം ചെയ്യുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ ദിനംപ്രതി നമ്മള്‍ കേട്ടുകൊണ്ടിരിക്കുമ്പോഴാണ് സംഘടന നടപടിയുമയെത്തിയിട്ടുള്ളത്. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് സിനിമാ മേഖലയ്ക്ക് മൊത്തം അവമതിപ്പുണ്ടാക്കുന്ന ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പെണ്‍കുട്ടികള്‍ക്ക് ചലച്ചിത്ര മേഖലയില്‍ നിന്ന് കാസ്റ്റിംഗുമായി ബന്ധപ്പെട്ടും അല്ലാതേയും ഉണ്ടാകുന്ന ദുരനുഭവങ്ങള്‍ സംഘടനയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഫെഫ്ക വിമന്‍സ് വിങ്ങിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. +91 9846342226 എന്ന നമ്പരില്‍ സ്ത്രീകള്‍ക്കും ട്രാന്‍സവുമണ്‍ കമ്മ്യുണിറ്റിയില്‍പ്പെട്ടവര്‍ക്കും ബന്ധപ്പെടാവുന്നതാണ്. +91 9645342226 എന്ന നമ്പറില്‍ സിനിമ കാസ്റ്റിംഗ് കോളുകളുടെ ആധികാരികത അന്വേഷിക്കാവുന്നതാണ്. സംഘടന അറിയിച്ചു.

ഈ വിഷയത്തെ ആസ്പദമാക്കി ഒരു ബോധവല്‍ക്കരണ ഹ്രസ്വചിത്രം കൂടി ഫെഫ്ക നിര്‍മ്മിക്കുന്നുണ്ട്. പ്രശസ്ത യുവ അഭിനേത്രി അന്ന ബെന്‍ കേന്ദ്ര കഥാപാത്രമായി വേഷമിടുന്ന ചിത്രത്തിന്റെ സംവിധാനവും ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നത് യുവതലമുറയിലെ ശ്രദ്ധേയനായ ചലച്ചിത്രകാരന്‍ ജോമോന്‍ ടി ജോണ്‍ ആണ് . കോവിഡ് 19 ന്റെ വ്യാപനം തടയാന്‍ ഫെഫ്ക നിര്‍മ്മിച്ച 9 ബോധവല്‍ക്കരണ ഹ്രസ്വ ചിത്രങ്ങളേയും ആവേശപൂര്‍വ്വം സ്വീകരിച്ച പ്രേക്ഷകര്‍ക്ക് മുമ്പിലേക്ക് ഫെഫ്കയുടെ യൂട്യൂബ് ചാനല്‍ വഴി തന്നെയാകും പുതിയ ചിത്രവും എത്തുക .

ഒപ്പം, കാസ്റ്റിംഗ് ഏജന്‍സി/ കാസ്റ്റിംഗ് ഡയറക്ടേഴ്‌സിനുമായി ഫെഫ്ക പ്രത്യേക രജിസ്‌റ്റ്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നുണ്ട്. ഫെഫ്കയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടവരുടെ പൂര്‍ണ്ണവിവരങ്ങള്‍ പ്രൊഡ്യുസേര്‍സ്സ് അസ്സോസിയേഷന്‍, അമ്മ, ഡയറക്‌റ്റേര്‍സ്സ് യൂണിയന്‍, പ്രൊഡക്ഷന്‍ എക്‌സിക്യുറ്റൈവ്‌സ് യൂണിയന്‍ എന്നീ സംഘടനകള്‍ക്ക് കൈമാറും. ഓഡിഷന്‍യ കാസ്റ്റിംഗ് എന്നീ കാര്യങ്ങളുമായി ബന്ധപ്പെട്ട് നടന്നുവരുന്ന ചൂഷണങ്ങള്‍ക്ക് വലിയ തോതില്‍ തടയിടാന്‍ ഈ സംവിധാനം പ്രയോജനപ്പെടും എന്നാണ് ഫെഫ്ക കരുതുന്നത്.