ചലച്ചിത്ര തൊഴിലാളികൾക്ക് സഹായവുമായി ഫെഫ്ക

കൊവിഡ് രോഗബാധിതരായ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സാമ്പത്തിക പിന്തുണ അടക്കമുള്ള ഒട്ടേറെ സഹായങ്ങള്‍ രണ്ടാം ഘട്ടത്തിലും നല്‍കുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണികൃഷ്ണന്‍ കൊച്ചിയില്‍ അറിയിച്ചു. ഈ വര്‍ഷം ജനുവരി മുതല്‍ കൊവിഡിന്റെ രണ്ടാം തരംഗം ബാധിച്ച ഫെഫ്ക അംഗങ്ങളെ ലക്ഷ്യമിട്ടാണ് പദ്ധതി.

പ്രസ്തുത കാലയളവ് മുതല്‍ കൊവിഡ് ബാധിച്ച് ആശുപത്രികളില്‍ അഡ്മിറ്റ് ആയവര്‍ക്ക് 5000 രൂപയാണ് ഫെഫ്ക നല്‍കുക. ഇതിനു പുറമെ പള്‍സ് ഓക്‌സിമീറ്റര്‍, തെര്‍മ്മോമീറ്റര്‍, വിറ്റാമിന്‍ ഗുളികകള്‍, അനുബന്ധ മരുന്നുകള്‍, ഗ്ലൗസുകള്‍, മാസ്‌കുകള്‍ എന്നിവയടങ്ങിയ കൊവിഡ് കിറ്റും നല്‍കും. ആവശ്യമുള്ളവര്‍ക്ക് ഭക്ഷ്യവസ്തുക്കളുടെ കിറ്റും എത്തിക്കും.

കോവിഡ് ബാധിച്ചു മരിച്ച അംഗങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് 50,000 രൂപ സംഘടന നല്‍കും. ഈ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന, ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന ഭാര്യ/ ഭര്‍ത്താവ്/ മകന്‍/ മകള്‍ / സഹോദരന്‍/ സഹോദരി എന്നിവരില്‍ ഒരാള്‍ക്ക് കുടുംബം ആവശ്യപ്പെടുന്ന പ്രകാരം യൂണിയന്‍ നിയമങ്ങള്‍ക്ക് വിധേയമായി യൂണിയന്‍ കാര്‍ഡ് തികച്ചും സൗജന്യമായി നല്‍കും. ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കാത്ത ഭാര്യയോ മകളോ ആണ് കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതെങ്കില്‍ അവര്‍ക്ക് ജോലി ആവശ്യമാണെങ്കില്‍ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് ഫെഫ്ക ഫെഡറേഷനിലോ മറ്റ് 19 യൂണിയന്‍ ഓഫീസുകളിലോ ഫെഡറേഷന്‍ കണ്ടെത്തുന്ന സ്ഥാപനത്തിലോ ജോലി ലഭ്യമാക്കുമെന്നും സംഘടന അറിയിച്ചു.

കുട്ടികളെ പഠിപ്പിക്കാന്‍ പ്രയാസപ്പെടുന്ന അംഗങ്ങള്‍ക്ക് മക്കളുടെ പഠന സാമഗ്രികള്‍ വാങ്ങാന്‍ ആയിരം രൂപ നല്‍കും. നിലവില്‍ യൂണിയനുകള്‍ നല്‍കി വരുന്ന ഏതെങ്കിലും പഠന സഹായ പദ്ധതിയില്‍ അംഗമായവര്‍ക്ക് ഈ സഹായം ലഭിക്കില്ല. ജീവന്‍ രക്ഷാ ഔഷധങ്ങള്‍ ഉപയോഗിക്കുന്ന അംഗങ്ങള്‍ക്ക് നേരത്തെ നല്‍കിയത് പോലെ മരുന്നുകള്‍ കണ്‍സ്യൂമര്‍ഫെഡ് മെഡിക്കല്‍ ഷോപ്പുകള്‍ വഴി ഫെഫ്ക സൗജന്യമായി നല്‍കും. സംഘടന നല്‍കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ കൊവിഡ് ചികില്‍സാ സഹായം ലഭിച്ചവര്‍ക്കും നിലവില്‍ കോവിഡ് സഹായധനം കൈപ്പറ്റിയവര്‍ക്കും സാമ്പത്തിക സഹായം ലഭിക്കുന്നതല്ല. ഫെഫ്കയ്ക്കു കീഴിലെ 19 യൂണിയനുകളില്‍ അംഗങ്ങളായ ആയിരക്കണക്കിന് ചലച്ചിത്ര തൊഴിലാളികള്‍ക്കാണ് സംഘടന നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡ പ്രകാരം &ിയുെ;കൊവിഡ് സ്വാന്തന പദ്ധതിയുടെ പ്രയോജനം ലഭിക്കുക. കൊവിഡ് ഒന്നാം തരംഗത്തില്‍ ചലച്ചിത്ര മേഖല നിശ്ചലമായപ്പോള്‍ ദുരിതാശ്വാസ സഹായമായി രണ്ട് കോടിയിലേറെ രൂപ ഫെഫ്ക അംഗങ്ങള്‍ക്ക് വിതരണം ചെയ്തിരുന്നു.