ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മന്ദിരം: നെറികേടുകാട്ടരുതെന്ന് വിനയന്‍.

കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉത്ഘാടനം ഇന്നലെ കൊച്ചിയില്‍ വെച്ച് നടന്നിരുന്നു. ആറുവര്‍ഷം മുമ്പ് തറക്കല്ലിട്ട കെട്ടിടത്തിന്റെ ഉത്ഘാടനം നടന്‍മാരായ മധു, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുകയായിരുന്നു. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ നിര്‍മ്മാതാവ് വിനയന്‍ ഏറെ വേദനിപ്പിക്കുന്ന അനുഭവങ്ങളാണ് തനിക്ക് അവിടെ നിന്ന് ലഭിക്കുകയുണ്ടായതെന്ന് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറയുകയാണ്. ഒരു നല്ല ചടങ്ങില്‍ കല്ലുകടി ഉണ്ടാക്കേണ്ട എന്ന് തന്റെ സഹപ്രവര്‍ത്തകന്‍ കൂടി പറഞ്ഞതു കൊണ്ടാണ് വേദിയില്‍ വെച്ച് തന്നെ സംസാരിക്കാന്‍ വിളിച്ചപ്പോളും ഒരു വാക്കും പരാമര്‍ശിക്കാതിരുന്നതെന്ന് വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സംഘടനയുടെ മുന്‍ സെക്രട്ടറിയായ ശശി അയ്യന്‍ ചിറയ്ക്ക് ചടങ്ങില്‍ അര്‍ഹമായ സ്ഥാനം നല്‍കിയില്ലെന്നും ആറ് വര്‍ഷം മുമ്പ് അദ്ദേഹത്തെ അഴിമതിയാരോപണത്തിന് വിധേയനാക്കിയത് തനിക്ക് മറക്കാനാകില്ലെന്നും അദ്ദേഹം പറയുന്നു. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹത്തിന് ഒരു സീറ്റ് പോലും സഹപ്രവര്‍ത്തകര്‍ നല്‍കിയില്ലെന്നും ശശി അയ്യന്‍ചിറ രണ്ടു കോടി രൂപയ്ക്കു തീര്‍ക്കാനിരിക്കുന്ന കോണ്‍ട്രാക്ട് ഇപ്പോള്‍ ഏഴര കോടി വരെ ആയെന്‍കില്‍ ഇന്നലെ വേദിയിലിരുന്ന സുഹൃത്തുക്കളേപ്പറ്റി അഴിമതിയുടെ സംശയം ആരെന്‍കിലും പറഞ്ഞാല്‍ അവരെ തെറ്റു പറയാന്‍ പറ്റില്ലെന്നും അദ്ദേഹം പറയുന്നു.

അതോടൊപ്പം തന്നെ സംഘടനയുടെ ഔദ്യോഗിക സ്ഥാനങ്ങളെ അംഗങ്ങള്‍ മുതലെടുക്കുന്നതായും അദ്ദേഹം ആരോപിച്ചു. സംഘടനയിലെ സാധാരണ അംഗങ്ങളുടെ സാറ്റലൈറ്റ് ചിത്രങ്ങള്‍ വളരെ ചെറിയ തുകയ്ക്കു പോലും പോകാതെ ഇരിക്കുമ്പോള്‍ പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും തല്ലിപ്പൊളി പടങ്ങള്‍ ലക്ഷങ്ങള്‍ക്കും കോടികള്‍ക്കും വില്‍ക്കുന്നത് സംഘടനയുടെ പേരില്‍ നടത്തുന്ന അഴിമതി അല്ലേയെന്നായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. എല്ലാ ചോദ്യങ്ങള്‍ക്കും സംഘടനയുടെ വരും തിരഞ്ഞെടുപ്പില്‍ ഉത്തരം പറയേണ്ടി വരുമെന്നും അതിന് ഇലക്ഷനില്‍ നിങ്ങളെ നമ്മുടെ അംഗങ്ങള്‍ വെറുതേ വിടുമെന്നു തോന്നുന്നുണ്ടോയെന്നും അദ്ദേഹം പറയുന്നുണ്ട്.

മൂന്ന് നില കെട്ടിടമാണ് പണികഴിപ്പിച്ചിരിക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സംവിധാകരായ പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, സിബി മലയില്‍ എന്നിവരും അസോസിയേഷന്‍ ആദ്യകാല പ്രവര്‍ത്തകരും സാങ്കേതിക വിദഗ്ധരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നു. അസോസിയേഷന്‍ പ്രസിഡന്റ് ജി.സുരേഷ്‌കുമാറായിരുന്നു ചടങ്ങില്‍ അധ്യക്ഷനായെത്തിയിരുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് നടന്‍ മധുവിനെ പൊന്നാട അണിയിച്ച് ആദരിക്കുകയും എസ്.എസ്.ടി.സുബ്രഹ്മണ്യന്‍ (എവര്‍ഷൈന്‍ മണി), വി.ബി.കെ.മേനോന്‍, കിരീടം ഉണ്ണി, ഡേവിഡ് കാച്ചപ്പിള്ളി, ഔസേപ്പച്ചന്‍, പി.വി.ഗംഗാധരന്‍, ഡോ. ഷാജഹാന്‍, മണിയന്‍പിള്ള രാജു, ലിബര്‍ട്ടി ബഷീര്‍ തുടങ്ങി 32 നിര്‍മാതാക്കളെ ചടങ്ങില്‍ ആദരിക്കുകയും ചെയ്തിരുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം: