ദിലീപിനെതിരെ ഇടവേള ബാബു…മൊഴി പുറത്ത്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇടവേള ബാബു നല്‍കിയ മൊഴി പുറത്ത്. ജൂലെ 29ന് അമ്മ സെക്രറിയായിരുന്ന ഇടവേള ബാബു നല്‍കിയ മൊഴിയുടെ പകര്‍പ്പാണ് പുറത്ത് വന്നത്. അഞ്ച് പേജുള്ള മൊഴിയില്‍ ദിലീപ് സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ശ്രമിച്ചിരുന്നതായി നടി മൂന്ന് തവണ പരാതി പറഞ്ഞിരുന്നുവെന്ന് പറയുന്നു. നടിയുടെ പരാതിയില്‍ കഴമ്പുള്ളതായി തോന്നിയിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് ദിലീപിനോട് സംസാരിച്ചപ്പോള്‍ ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടേണ്ട എന്നായിരുന്നു പറഞ്ഞതെന്നും മൊഴിയില്‍ വ്യക്തമാക്കുന്നു.

അക്രമത്തിനിരയായ നടിയും ദിലീപും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. സ്റ്റേജ് ഷോ റിഹേഴ്‌സലിനിടെ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായതായി കേട്ടിട്ടുണ്ട്. അക്രമത്തിനിരയായ നടി തന്നെ കുറിച്ച് മോശമായ കാര്യങ്ങള്‍ പറയുന്നുവെന്ന് പറഞ്ഞ് കാവ്യ മാധവന്‍ കരഞ്ഞതാണ് കാരണം. വിഷയത്തിലിടപ്പെട്ട് സിദ്ദിഖ് സംസാരിച്ചിട്ടുണ്ട്. ഇതിന് ശേഷം ഇരയായ നടിയും കാവ്യയും സംസാരിച്ചിട്ടില്ലെന്നും ഇടവേള ബാബു നല്‍കിയ മൊഴിയിലുണ്ട്. കഴിഞ്ഞ ദിവസം സിദ്ദിഖ് നല്‍കിയ മൊഴിയും പുറത്ത് വന്നിട്ടുണ്ട്. സിദ്ദിഖിന്റെ മൊഴിയിലും നടിയ്ക്ക് അവസരങ്ങള്‍ നിഷേധിച്ചതായി അറിയാമെന്നാണ് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് സിദ്ദിഖ് ഈ കാര്യങ്ങള്‍ പിന്നീട് നിഷേധിച്ചു.