‘ധബാരി ക്യുരുവി’; വ്യാജ വീഡിയോക്കെതിരെ പ്രതികരണവുമായി സംവിധായകന്‍ പ്രിയനന്ദനന്‍

ധബാരി ക്യുരുവിയുടെ ഗാനചിത്രീകരണത്തെ അപമാനിക്കന്ന വ്യാജവീഡിയോയ്ക്ക് എതിരെ പ്രതികരണവുമായി സംവിധായകന്‍ പ്രിയനന്ദനന്‍. മനുഷ്യനെയും ഭൂമിയുടെ മുഴുവന്‍ ജൈവികതകളെയും കല കൊണ്ട് കെട്ടിപ്പിടിക്കുക എന്ന കലയുടെ ദൗത്യമാണ് കാലങ്ങളായി പ്രിയനന്ദനന്‍ എന്ന ഞാന്‍ സംവിധായകന്‍ എന്ന നിലയില്‍ ചലച്ചിത്രകലയിലും നിറവേറ്റി കൊണ്ടിരിക്കുന്നത്. വിഭിന്നമായ മനുഷ്യജീവിതത്തെയും, അതിന്റെ വ്യത്യസ്തമായ സംസ്‌കാരങ്ങളെയും ഏറ്റവും സത്യസന്ധമായി സിനിമയില്‍ ആവിഷ്‌കരിക്കാനുള്ള ശ്രമങ്ങള്‍ മാത്രമാണ് എന്റെ സിനിമകളൊക്കെയും എന്ന് ഹൃദയത്തില്‍ കൈ ചേര്‍ത്ത് തന്നെ പറയാനാവും.

എന്റെ ചിത്രീകരണം ആരംഭിച്ച പുതിയ സിനിമയായ ധബാരി ക്യുരുവി ഗോത്രസംസ്‌കൃതിയെ മുന്‍ നിര്‍ത്തി ആദിവാസി ഗോത്രസമൂഹത്തിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തെ ലക്ഷ്യമാക്കി ഒരുക്കുന്ന സിനിമയാണ്.. എന്റെ പുതിയ സിനിമയുടെ ഗാനചിത്രീകരണമെന്ന രീതിയില്‍ ഗോത്രസംസ്‌കാരത്തെ അപമാനിക്കുന്ന രീതിയില്‍ ചിത്രീകരിച്ച ഒരു വികലനൃത്തരംഗത്തിന്റെ വീഡിയോ പ്രചരിക്കുന്നതായി അറിഞ്ഞു. എന്റെ സിനിമ മൃതിയടയുന്ന ഗോത്രസംസ്‌കൃതിയുടെയും, ഗോത്ര കലകളുടെയും, ഗോത്ര ഭാഷയുടെയും അതിജീവനം എന്ന സംസ്‌ക്കാരിക ദൗത്യത്തെ കൂടി മുന്‍നിര്‍ത്തിയാണ് ഒരുക്കുന്നത്. എന്റെ സിനിമയില്‍ ഒരു കാരണവശാലും ഉള്‍പ്പെടുത്താനാവാത്ത ഏതോ കുടിലബുദ്ധികളുടെ തലച്ചോറിലുദിച്ച വിചാരവൈകല്യത്തെ എന്റെ സിനിമയുടെ പേരില്‍ പ്രചരിപ്പിക്കുന്ന തരം സൂത്ര വിദ്യകളില്‍ നില തെറ്റി വീഴുന്നതല്ല പ്രിയനന്ദനന്‍ എന്ന സംവിധായകന്റെ സിനിമകളുടെ ചരിത്രവും, വാര്‍ത്തമാനവുമൊന്നും തന്നെ എന്ന് ഓര്‍മ്മിപ്പിക്കുന്നു. കലയുടെ മണ്ണില്‍ സത്യസന്ധതയുടെയും, മനുഷ്യത്വത്തിന്റെയും വേരുറപ്പിച്ചു വളര്‍ന്നതാണ് എന്റെ സിനിമകള്‍. ഒരു വ്യാജ വീഡിയോയുടെ സോഷ്യല്‍ മീഡിയ കുപ്രചാരണങ്ങളില്‍ തകര്‍ന്നു വീഴുന്നത്രയ്ക്ക് ദുര്‍ബലമല്ല നേരിന്റെ വേരുറപ്പുള്ള കലകളൊന്നും തന്നേ എന്ന പൂര്‍ണ്ണബോധ്യവുമുണ്ട്.

പൂര്‍ണ്ണമായും കലാമൂല്യമുള്ള സിനിമകള്‍ക്ക് വേണ്ടിയാണ് ഒരു ചലച്ചിത്ര സംവിധായകന്‍ എന്ന നിലയില്‍ ഇക്കണ്ട കാലമൊക്കെയും പ്രവര്‍ത്തിച്ചിട്ടുള്ളത്. കലര്‍പ്പും, കാപട്യവുമില്ലാത്ത കലാനിര്‍മ്മിതി എന്ന ലക്ഷ്യമാണ് എന്നെ കലാനിര്‍മ്മിതിയില്‍ മുന്നോട്ട് നയിക്കുന്നത്
കലയുടെ സൂര്യവെളിച്ചത്തെ ഒരു കുമ്പിള്‍ വ്യാജപ്രചാരണത്തിന്റെ ഇരുട്ട് കൊണ്ട് മൂടി വെക്കാം എന്ന് കരുതുന്നവരോട് ഒന്നേ പറയാനുള്ളു… എന്റെ രക്തത്തിന്റെയും വിയര്‍പ്പിന്റെയും ആത്മബലികളാണ് എന്റെ കലകളെല്ലാം.. കുപ്രചാരണത്തിന്റെ ചാറ്റല്‍ മഴയില്‍ ഒലിച്ചു പോവുന്ന വേരുറപ്പല്ല എന്റെ കലക്കുള്ളത്.. എന്റെ സിനിമകളെ അറിയുന്ന, എന്റെ പ്രിയപ്പെട്ട സിനിമ സഹയാത്രികര്‍ക്ക് എന്റെ സിനിമയില്‍ ഒരിക്കലും കാണാനിടയില്ലാത്ത വ്യാജകാഴ്ചകളെ തിരിച്ചറിയാനുള്ള ചിരപരിചിതത്വം ഉറപ്പായും ഉണ്ടായിരിക്കും എന്ന് വിശ്വസിക്കുന്നു… കുപ്രചാരണത്തിന്റെ പിത്തലാട്ടങ്ങള്‍ക്ക് നല്ല സിനിമയെ തകര്‍ക്കാനാവില്ലെന്ന് ഒരിക്കല്‍ കൂടി അടിവരയിട്ട് പറഞ്ഞു കൊണ്ട് നിര്‍ത്തുന്നു.