സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയം; രഞ്ജിത്തിനെതിരെ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാംസ്‌കാരികവകുപ്പിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം. രഞ്ജിത്തിനെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സംവിധായകന്‍ വിനയന്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.

തന്റെ സിനിമയായ ’19-ാം നൂറ്റാണ്ടിന്’ അവാര്‍ഡ് നല്‍കാതിരിക്കാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണവുമായി വിനയന്‍ രംഗത്തെത്തിയിരുന്നു. ആരോപണം ശരിവെക്കുന്നതരത്തില്‍ ജൂറി അംഗങ്ങളായ നേമം പുഷ്പരാജിന്റെയും ജെന്‍സി ഗ്രിഗറിയുടെയും ശബ്ദസന്ദേശങ്ങളും വിനയന്‍ പുറത്തുവിട്ടിരുന്നു. ഇവ പരാതിക്കൊപ്പം തെളിവായി നല്‍കുകയും ചെയ്തു.

രചനാവിഭാഗത്തിലെ അവാര്‍ഡ് നിര്‍ണയത്തിനെതിരേ സാമൂഹികമാധ്യമങ്ങളിലും ആരോപണങ്ങള്‍ ഉയര്‍ന്നു. എന്നാല്‍, മന്ത്രി സജി ചെറിയാന്‍ അക്കാദമി ചെയര്‍മാനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. അവാര്‍ഡ് നിര്‍ണയം പുനഃപരിശോധിക്കില്ലെന്നും ആരോപണമുന്നയിക്കുന്നവര്‍ നിയമപരമായി നീങ്ങട്ടേയെന്നുമാണ് മന്ത്രി പറഞ്ഞത്. ഇടപെടലുകളൊന്നുമുണ്ടായിട്ടില്ലെന്ന് ജൂറി ചെയര്‍മാനായിരുന്ന ഗൗതംഘോഷും പ്രതികരിച്ചു.