സിനിമ റിവ്യൂ ചെയ്തവര്‍ക്കെതിരെ ആദ്യ കേസ്

 

നെഗറ്റീവ് റിവ്യു എഴുതി സിനിമയെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് കൊച്ചി സിറ്റി പൊലീസ്. ‘റാഹേല്‍ മകന്‍ കോര’ എന്ന സിനിമയുടെ സംവിധായകന്‍ ഉബൈനിയുടെ പരാതിയിലാണ് കേസെടുത്തത്. സോഷ്യല്‍ മീഡിയയിലൂടെ സിനിമ മോശമാക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ഒമ്പത് പേര്‍ക്കെതിരെയാണ് കേസ്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് സിനിമ റിവ്യു ബോംബിങ്ങിനെതിരെ നടപടി ആരംഭിച്ചത്. എട്ടും ഒമ്പതും പ്രതിസ്ഥാനത്തുള്ളത് യൂട്യൂബും ഫേസ്ബുക്കുമാണ്. ഈ പ്ലാറ്റ്‌ഫോമുകളുപയോഗിച്ചാണ് സിനിമയെ ബോധപൂര്‍വം മോശമാക്കാന്‍ ശ്രമിച്ചത് എന്നാണ് പരാതി.

സിനിമയുടെ റിലീസ് ദിനത്തില്‍ തിയേറ്റര്‍ കേന്ദ്രീകരിച്ചുള്ള നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണമെന്ന ഹര്‍ജി ഹൈക്കോടതി പരിഗണിച്ചിരുന്നു. ‘ആരോമലിന്റെ ആദ്യ പ്രണയം’ എന്ന് സിനിമയുടെ സംവിധായകന്‍ മുബീന്‍ നൗഫല്‍ ആണ് ഇതുമായി ബന്ധപ്പെട്ട് ഹര്‍ജി നല്‍കിയത്. റിലീസ് ദിനത്തില്‍ തിയേറ്റര്‍ കേന്ദ്രീകരിച്ചുള്ള നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണമെന്ന ഹര്‍ജി കോടതി പരിഗണിച്ചിരുന്നു.

 

മോശം റിവ്യു എഴുത്തിലൂടെ സിനിമാ മേഖലയെ നശിപ്പിക്കരുതെന്ന് അഭിപ്രായപ്പെട്ട കോടതി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇത്രയും കാലം എവിടെയായിരുന്നുവെന്നും ആരാഞ്ഞു. ഫോണ്‍ കയ്യിലുള്ളവര്‍ക്ക് എന്തും ആകാമെന്ന അവസ്ഥയാണുള്ളതെന്നും ബ്ലാക്‌മെയിലിംഗ് നടത്തുന്ന വ്‌ലോഗര്‍മാര്‍ മാത്രമാണ് കോടതി ഉത്തരവിനെ ഭയപ്പെടേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. റിവ്യൂ നിയന്ത്രിക്കാന്‍ പ്രത്യേക പ്രോട്ടോകോള്‍ ഇല്ലെന്ന് സംസ്ഥാന പൊലീസ് മേധാവിയും അറിയിച്ചിരുന്നു