സിനിമ മോഷ്ടിക്കുന്നവര്‍ക്ക് എട്ടിന്റെ പണിയായി കേന്ദ്രസര്‍ക്കാര്‍ ബില്‍…

വ്യാജ സിനിമാ പ്രചരണത്തിനെതിരെ ശക്തമായ തീരുമാനങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. സിനിമാ പൈറസി ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ടുള്ള ബില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് അവതരിപ്പിച്ച ബില്ലാണ് സഭ പാസാക്കിയിരിക്കുന്നത്. സിനിമകളുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ഇനി മുതല്‍ മൂന്ന് വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും നിര്‍ദേശിക്കുന്നതാണ് ബില്‍.

1952ലെ സിനിമാറ്റോഗ്രാഫ് ആക്ട് ഭേദഗതി ചെയ്യുന്ന ബില്ലിലൂടെ സിനിമയുടെ വ്യാജപതിപ്പുകള്‍ ഇറക്കുന്നത് ക്രിമിനല്‍ കുറ്റമാക്കിയിട്ടുണ്ട്. കുറ്റക്കാര്‍ക്ക് മൂന്ന് വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ചുമത്തും. അനധികൃതമായി സിനിമ ക്യാമറയില്‍ പകര്‍ത്തുന്നതും വ്യാജ പതിപ്പുകള്‍ ഇറക്കുന്നതും ഇതുവഴി തടയാനാകും എന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. റിലീസ് ദിവസം തന്നെ സിനിമയുടെ വ്യാജ പതിപ്പുകള്‍ ഇറങ്ങുന്നത് സിനിമാ വ്യവസായത്തിന് തന്നെ വലിയ നഷ്ടം ഉണ്ടാക്കുന്നുണ്ട്. ഇത് കണക്കിലെടുത്തുകൊണ്ടാണ് നിയമത്തില്‍ ഭേദഗതി വരുത്തിയത്. പകര്‍പ്പവകാശം ഉള്ളയാളുടെ രേഖാമൂലമുള്ള സമ്മതം ഇല്ലാതെ ഏതെങ്കിലും ഉപകരണം വെച്ച് സിനിമ പകര്‍ത്തുന്നത് കുറ്റകരമാണ്. കഴിഞ്ഞയാഴ്ചത്തെ കേന്ദ്രമന്ത്രിസഭ യോഗമാണ് വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് ബില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കിയത്. സിനിമാ മേഖലയിലെ വരുമാനവും, ജോലി സാധ്യതയും പുതിയ നിയമം മൂലം വര്‍ധിക്കുമെന്ന് ബില്ലില്‍ പറയുന്നു.