ബിഗ് ബോസ്സിനിടെ മുന്‍ ഭര്‍ത്താവിന്റെ മരണവാര്‍ത്ത അറിഞ്ഞ് ഭാഗ്യലക്ഷ്മി

നടി ഭാഗ്യലക്ഷ്മിയുടെ മുന്‍ ഭര്‍ത്താവും ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ചീഫ് ക്യാമറാമാനും ആയിരുന്ന രമേശ് കുമാര്‍ അന്തരിച്ചു. കഴിഞ്ഞദിവസം സ്വകാര്യ ചാനലിന്റെ റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥിയായി പങ്കെടുക്കുന്നതിനിടെയാണ് ഭാഗ്യലക്ഷ്മിയോട് രമേശിന്റെ മരണവാര്‍ത്ത വെളിപ്പെടുത്തുന്നത്. വിവരം അറിഞ്ഞയുടന്‍ തന്നെ നടി പൊട്ടിക്കരയുകയായിരുന്നു. മാനസികമായി തളര്‍ന്ന താരത്തെ സഹമത്സരാര്‍ഥികള്‍ ചേര്‍ന്നാണ് ആശ്വസിപ്പിച്ചത്.

റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നതിനു മുമ്പ് രമേശിനെ നേരിട്ടുപോയി കണ്ടിരുന്നുവെന്നും രണ്ട് വൃക്കകളും പ്രവര്‍ത്തനരഹിതമായ അവസ്ഥയില്‍ രോഗാവസ്ഥയില്‍ കഴിയുകയായിരുന്നു അദ്ദേഹമെന്നും ഭാഗ്യലക്ഷ്മി പറയുന്നു. എല്ലാക്കാര്യങ്ങളും കുട്ടികളെ ഏല്‍പിച്ചിട്ടുണ്ടെന്നും താനില്ലെങ്കിലും ഒരുകാര്യത്തിനും കുറവുവരുത്താതെ അവര്‍ ചടങ്ങുകള്‍ നടത്തുമെന്നും നടി പറഞ്ഞു. 1985ലാണ് ഭാഗ്യലക്ഷ്മിയും രമേശ് കുമാറും വിവാഹതിരാകുന്നത്. 2011ല്‍ ഇരുവരും വേര്‍പിരിഞ്ഞു. 2014 ല്‍ വിവാഹം നിയമപരമായി വേര്‍പെടുത്തി. സച്ചിന്‍, നിഥിന്‍ എന്നിങ്ങനെ രണ്ട് ആണ്‍മക്കളാണ് ഇരുവര്‍ക്കും.