‘ഡബ്ബിംഗിനിടെ സംവിധായകന്‍ വൃത്തികെട്ട വാക്കു വിളിച്ചു, ഒറ്റയടി മുഖത്ത് കൊടുത്തു’: ഭാഗ്യലക്ഷ്മി

ഒരു സിനിമയില്‍ റേപ്പ് സീനില്‍ ഡബ്ബ് ചെയ്യാന്‍ എത്തിയപ്പോള്‍ ഉണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് ഭാഗ്യ ലക്ഷ്മി. ചെന്നൈയിലെ എവിഎം സ്റ്റുഡോയില്‍ വെച്ച് ഒരു സംവിധായകന്‍ മോശമായി പെരുമാറിയതിനെക്കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിരിക്കുകയാണ്‌ ഭാഗ്യലക്ഷ്മി.

ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍

‘താന്‍ ശബം നല്‍കിയിട്ട് റേപ്പിങ് ശരിയാകുന്നില്ല എന്നായിരുന്നു സംവിധായകന്റെ അഭിപ്രായം. വിമര്‍ശനം അധികമായപ്പോള്‍ റേപ്പ് ചെയ്യുന്നത് വില്ലനല്ലേ, അയാള്‍ക്കല്ലേ അതു ശരിയാക്കാനാകൂവെന്ന് താന്‍ തിരിച്ചു പറഞ്ഞു. എന്നാല്‍ ഇതില്‍ സംതൃപ്തിയാകാത്ത സംവിധായകന്‍ ഒരു റേപ്പ് സീന്‍ പോലും ഒന്നു മര്യാദക്ക് ഡബ്ബ് ചെയ്യാനറിയില്ലെങ്കില്‍ പിന്നെന്തു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാണു നിങ്ങളെന്നു ചോദിച്ച് ദേഷ്യപ്പെടുകയും ഒരു വൃത്തികെട്ട വാക്കു വിളിക്കുകയും ചെയ്തു. ഇത് കേട്ട് സഹികെട്ട് താന്‍ ഈ ചിത്രത്തില്‍ ഡബ്ബ് ചെയ്യുന്നില്ല എന്ന് പറഞ്ഞ് പുറത്തേക്കിറങ്ങി. എന്നാല്‍ സംവിധായകന്‍ പിന്നാലെ വന്ന് എടീ പോടീയെന്നൊക്കെ ചീത്ത വിളിച്ചു തുടങ്ങി. അതു ശരി, അങ്ങനെ നീ പോകുമോ നിന്നെക്കൊണ്ട് ഡബ് ചെയ്യിപ്പിച്ചിട്ടേയുള്ളൂവെന്നായി അയാള്‍. കയറെടീ അകത്ത് എന്നു പറഞ്ഞായി പിന്നീട് ശാസനം. എടീ പോടീയെന്നൊക്കെ വിളിച്ചാല്‍ വിവരമറിയുമെന്ന് ഞാന്‍ പറഞ്ഞു. വിളിച്ചാല്‍ എന്തു ചെയ്യുമെന്നായി അയാള്‍. ഒന്നു കൂടി വിളിച്ചു നോക്ക് എന്നു ഞാനും പറഞ്ഞു. അയാള്‍ വീണ്ടും വിളിച്ചു. അപ്പോള്‍ തന്നെ കൊടുത്തു, ഒറ്റയടി മുഖത്ത്’ ഭാഗ്യലക്ഷ്മി പറഞ്ഞു.

ഈ സംഭവം കണ്ട് എ വി എം സ്റ്റുഡിയോയുടെ ഉടമ ശരവണന്‍ സാര്‍ ഓടി വന്ന് കാര്യം തിരക്കുകയും ഈ സ്റ്റുഡിയോയില്‍ വെച്ച് സ്ത്രീകളോട് അപമര്യാദയായി പെരുമാറാന്‍ പാടില്ലെന്നു സംവിധായകനെ താക്കീതു നല്‍കുകയും ചെയ്തു. ഈ സംഭവത്തെ തുടര്‍ന്ന് ആ സിനിമ താന്‍ വേണ്ടെന്നുവെച്ചെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു