ബാലു കാണാമറയത്തേക്ക് ഒരു യാത്ര പോകുമ്പോള്‍ ആര്‍.ഐ.പി എന്ന് ചുരുക്കിപ്പറയാന്‍ നാണം വേണ്ടേ നമുക്ക്: ഷഹബാസ് അമന്‍

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ വിയോഗത്തില്‍ ആര്‍ ഐ പി മാത്രം ആദരാഞ്ജലിയായി സോഷ്യല്‍ മീഡിയയില്‍ രേഖപ്പെടുത്തിയവര്‍ക്കെതിരെ സംഗീത സംവിധായകനും ഗായകനുമായ ഷഹബാസ് അമന്‍. ഒരാള്‍ക്ക് വേണ്ടി അവസാനത്തെ യാത്രാവചനം കുറിക്കുമ്പോള്‍ ആര്‍ ഐ പി എടുത്ത് പ്രയോഗിക്കുന്നവര്‍ ആരായാലും വകതിരിവില്ലാത്തവരാണെന്ന് ഷഹബാസ് തന്റെ തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ

ഒരാള്‍ക്ക് വേണ്ടി അവസാനത്തെ യാത്രാവചനം കുറിക്കുമ്പോള്‍- അതും അയാള്‍ക്ക് വേണ്ടി ഇനി ഒരു പോസ്റ്റ്കാര്‍ഡ് പോലും അയക്കാനില്ല എന്നിരിക്കെ- അര്‍ബന്‍ ഡിക്ഷ്ണറിയില്‍ നിന്നും(ഇനി വല്യ ചരിത്ര കഥകളില്‍ നിന്നായാലും വേണ്ടില്ല) Rest in peace ന്റെ ചുരുക്കെഴുത്തായ RIP എടുത്ത് പ്രയോഗിക്കുന്ന, തീരെ നേരമില്ലാത്ത, ഒട്ടും വകതിരിവില്ലാത്തവരെക്കുറിച്ച് എന്താണു പറയുക?! അതിനി ആരായാലും ശരി.അവരുടെ മേഖല ഏതായാലും ശരി,ഒന്നുകില്‍ അവര്‍ പക്കാ നോണ്‍സെന്‍സ്! അല്ലെങ്കില്‍ എന്തിലേക്കും എളുപ്പ വഴി അന്വേഷിക്കുന്നവര്‍! രണ്ടായാലും ശരി അസഹ്യമാണത്! അങ്ങനെയുള്ള യാത്രാമൊഴി പോലെ ആത്മാര്‍ത്ഥതയില്ലാത്തതായി മറ്റെന്തുണ്ട് നിങ്ങള്‍ കണ്ടിട്ട്? ഒന്നുകില്‍ മൗനം പാലിക്കാം..അല്ലെങ്കില്‍ വാക്കുകളില്ലാതിരിക്കാം.പക്ഷേ ‘റിപ്പ്’ മാത്രം സഹിക്കാനാവുന്നില്ല! ഓക്കെ.കല്ലിന്മേല്‍ സ്ഥലമില്ലാത്തതോണ്ടാവാം ശ്മശാനത്തില്‍ ചുരുക്കെഴുത്ത് !.ഹൃദയത്തിലുമില്ലെന്നോ ?
സങ്കടം തന്നെ!
എത്ര നേരമെടുത്ത് എത്ര പെയ്ന്‍ എടുത്തിട്ടാ ബാലഭാസ്‌ക്കറൊക്കെ ഒരു പീസ് വയലിന്‍ അതിന്റെ പൂര്‍ണ്ണതയില്‍ നമുക്ക് വായിച്ച് തന്നിട്ടുള്ളത്! ആ ‘വെണ്ണിലവേ’ ഒന്ന് കേട്ട് നോക്കൂ! അങ്ങനെയൊരാള്‍ കാണാമറയത്തേക്ക് ഒരു യാത്ര പോകുമ്പോള്‍ RIP എന്ന് ചുരുക്കിപ്പറയാന്‍ നാണം വേണ്ടേ നമുക്ക് ?

പ്രിയ ബാലൂ! നിങ്ങളുടെ പേരെടുത്ത് പറഞ്ഞ് ആളുകളെ ദ്വേഷിക്കേണ്ടി വന്നതില്‍ ക്ഷമിക്കണേ …
നിറയേ സ്‌നേഹം…എന്നെന്നേക്കും ??