ജീവിച്ചിരിക്കുന്നതില്‍ കുറ്റബോധം തോന്നുന്നു; കുറിപ്പുമായി യാഷിക….

കഴിഞ്ഞ മാസമാണ് തെന്നിന്ത്യന്‍ യുവ നടി യാഷിക ആനന്ദിന്റെ വാഹനം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ യാഷികയുടെ ഒപ്പമുണ്ടയിരുന്ന സുഹൃത്ത് മരിക്കുകയും ചെയ്തിരുന്നു. ഹൈദരാബാദ് സ്വദേശി ഭവാനിയാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഐസിയുവില്‍ ആയിരുന്ന നടിയെ കഴിഞ്ഞ ദിവസം വാര്‍ഡിലേക്ക് മാറ്റിയിരുന്നു. ഇപ്പോഴിതാ ഉറ്റ സുഹൃത്തിന്റെ വേര്‍പാടില്‍ മനം നൊന്ത് യാഷിക പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയാവുന്നത്.

കൂട്ടുകാരിയുടെ മരണത്തിന് അറിഞ്ഞുകൊണ്ടല്ലെങ്കിലും താനാണ് ഉത്തരവാദിയെന്നും ഇപ്പോള്‍ ജീവിച്ചിരിക്കുന്നതില്‍ കുറ്റബോധം തോന്നുന്നുവെന്നും താരം പറയുന്നു. കൂട്ടുകാരിയെ മനപൂര്‍വം താന്‍ കൊന്നതാണെന്ന തരത്തില്‍ പലരും അയച്ച തന്നെ വേദനിപ്പിക്കുന്ന സന്ദേശങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം,

ഞാന്‍ ഇപ്പോള്‍ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് എങ്ങനെ പറയണമെന്ന് അറിയില്ല. ജീവിച്ചിരിക്കുന്നതില്‍ എനിക്കെന്നും കുറ്റബോധമുണ്ടാകും. ആ ദുരന്തത്തില്‍ നിന്ന് എന്നെ രക്ഷിച്ചതിന് ഞാന്‍ ദൈവത്തോട് നന്ദി പറയണോ അതോ എന്റെ ഏറ്റവും നല്ല സുഹൃത്തിനെ എന്നില്‍ നിന്ന് അകറ്റിയതിന് എന്റെ ജീവിതകാലം മുഴുവന്‍ ദൈവത്തെ കുറ്റപ്പെടുത്തണോ എന്ന് എനിക്കറിയില്ല.

ഓരോ നിമിഷവും ഞാന്‍ നിന്നെ മിസ് ചെയ്യുന്നു പവനി. എനിക്കറിയാം ഒരിക്കലും നീ എന്നോട് ക്ഷമിക്കില്ല. നിന്റെ കുടുംബത്തെ ഇത്രയും ഭീകരമായ അവസ്ഥയില്‍ കൊണ്ടെത്തിച്ചത് ഞാനാണ്.മാപ്പ്.. ജീവിച്ചിരിക്കുന്നതില്‍ ഓരോ നിമിഷവും ഞാന്‍ കുറ്റബോധം കൊണ്ട് ഉരുകുകയാണ്.

നിന്റെ ആത്മാവിന് നിത്യശാന്തി കിട്ടിയെന്ന് ഞാന്‍ വിശ്വസിക്കുന്നു. നീ എന്നിലേയ്ക്ക് തിരിച്ചുവരാന്‍ പ്രാര്‍ഥിക്കുന്നു. ഒരിക്കല്‍ നിന്റെ കുടുംബവും എന്നോട് ക്ഷമിക്കുമായിരിക്കും. നിന്നോടൊപ്പമുള്ള ഓരോ നിമിഷവും ഞാന്‍ എന്നും ഓര്‍ക്കും. ഇന്ന് നീ ഞങ്ങളോടൊപ്പമില്ലാതിരിക്കാന്‍ ഞാന്‍ കാരണമാകുമെന്ന് എന്റെ ജീവിതത്തില്‍ ഒരിക്കലും കരുതിയിരുന്നില്ല… നിന്നെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു. യാഷിക കുറിക്കുന്നു.

ജൂലൈ 24ന് പുലര്‍ച്ചെയായിരുന്നു മഹാബലിപുരത്ത് വച്ച് അപകടം സംഭവിച്ചത്. യാഷിക ആനന്ദിനെതിരേ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. അമിതവേഗം മൂലമാണ് അപകടം സംഭവിച്ചതെന്ന് പോലീസ് പറയുന്നു. യാഷികയ്ക്കും പവനിക്കും പുറമേ രണ്ട് സുഹൃത്തുക്കള്‍ കൂടി കാറിലുണ്ടായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറില്‍നിന്ന് തെറിച്ച് വീണ പവനി തല കോണ്‍ഗ്രീറ്റ് പാളിയില്‍ തട്ടിയാണ് മരിച്ചത്.