അൻസിബാ ഹസൻ്റെ പരാതി; ലക്ഷ്മിപ്രിയക്കും, വനിതാ സെൽ എസ്ഐക്കുമെതിരെ കേസെടുത്ത് പോലീസ്

','

' ); } ?>

നടി അൻസിബാ ഹസൻ്റെ പരാതിയിൽ നടി ലക്ഷ്മിപ്രിയക്കും, ഭർത്താവ് ജയേഷ്, തൃപ്പൂണിത്തുറ വനിതാ സെൽ എസ്ഐ രേഷ്‌മ എന്നിവർക്കെതിരെയും കേസെടുത്ത് പോലീസ്. നേരത്തേ പരാതിയിൽ കഴമ്പില്ലെന്ന് പറഞ്ഞ പോലീസ്, തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശത്തെ തുടർന്നാണ് ഇപ്പോൾ ഹിൽപാലസ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ലക്ഷ്‌മിപ്രിയ നൽകിയ ഒരു പരാതിയുടെ അടിസ്ഥാനത്തിൽ അൻസിബയെ മുൻപ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ ഈ പരാതി വ്യാജമാണെന്നും, തന്നെ മാനസികമായി പീഡിപ്പിക്കാനാണ് ലക്ഷ്‌മിപ്രിയ ശ്രമിച്ചതെന്നും അൻസിബ ആരോപിച്ചു. നിയമവിരുദ്ധമായി തന്നെ പോലീസ് സ്റ്റേഷനിൽ തടഞ്ഞുവെച്ചതായും അൻസിബ തൻ്റെ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

സ്റ്റേഷനിൽ വെച്ച് തന്നെക്കൊണ്ട് നിർബന്ധിതമായി മാപ്പ് എഴുതി വാങ്ങിച്ചു എന്ന ഗുരുതരമായ ആരോപണവും അൻസിബ ഉന്നയിച്ചിരുന്നു. തൃപ്പൂണിത്തുറ വനിതാ എസ്ഐ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് അൻസിബ ഈ പരാതി നൽകിയത്.

നേരത്തേ നടൻ ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയും സമാനമായ രീതിയിൽ ആദ്യഘട്ടത്തിൽ പോലീസ് അവഗണിക്കുകയും പിന്നീട് കോടതിയുടെ ഇടപെടലിനെ തുടർന്ന് പരാതിയിൽ കേസെടുക്കുകയും ചെയ്തിരുന്നു.

ഈ വിഷയത്തിൽ നേരത്തെ മുഖ്യമന്ത്രിക്കുൾപ്പെടെ അൻസിബ പരാതി നൽകിയിരുന്നു. പിന്നാലെ തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിനൊടുവിൽ അൻസിബയുടെ പരാതിയിൽ കഴമ്പില്ലെന്ന റിപ്പോർട്ടാണ് പോലീസ് നൽകിയത്. എന്നാൽ പോലീസിൻ്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടി അൻസിബ കോടതിയെ സമീപിക്കുകയായിരുന്നു.