
മോഹൻലാലിനെ നായകനാക്കി അനൂപ് മേനോൻ ഒരുക്കുന്ന പുതിയ ചിത്രത്തെ കുറിച്ച് മനസ്സ് തുറന്ന് നടൻ അനൂപ് മേനോൻ. ‘ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നും സിനിമയ്ക്ക് അനുയോജ്യമായ ഒരു നിർമാതാവ് എത്തിയാൽ ചിത്രം സംഭവിക്കുമെന്നും‘ അനൂപ് മേനോൻ പറഞ്ഞു. ‘ലാലേട്ടനും തന്റെ തീരുമാനത്തോട് യോജിക്കുന്നെന്നും മുഴുവന്‍ പ്രൊഡക്ഷനും ഹാപ്പിയാകുന്ന ഒരു സ്പേസില്‍ മാത്രമേ ആ സിനിമ സംഭവിക്കൂ’ എന്നും അനൂപ് മേനോൻ പറഞ്ഞു.
“നന്നേ തുടക്ക ഘട്ടത്തിലാണ് ആ പ്രോജക്റ്റ്. അതിന്‍റെയൊരു കറക്റ്റ് പ്രൊഡക്ഷന്‍ വന്നാലേ അതിനെക്കുറിച്ച് എനിക്ക് സംസാരിക്കാന്‍ പറ്റൂ. അതിനകത്ത് ഉണ്ടായിരുന്ന ഒരു പ്രൊഡക്ഷന്‍ വര്‍ക്ക് ആയില്ല. അങ്ങനെയൊരു സാങ്കേതിക പ്രശ്നം അതിനകത്ത് നിലവിലുണ്ട്. അത് കൂടുതലും എന്‍റെ ശാഠ്യമാണ്. ആ ശാഠ്യം ആ പടത്തിന്‍റെ നല്ലതിന് ആണെന്ന് എനിക്ക് തോന്നുന്നു. ലാലേട്ടനും പറയുന്നത് അതാണ്, നിര്‍മാതാവ് എന്ന നിലയില്‍ കറക്റ്റ് ആള് വരട്ടെ എന്ന്. അങ്ങനെയൊരു പ്രൊഡ്യൂസര്‍ വന്നാലേ ആ സിനിമ സംഭവിക്കൂ. അതിന് സമയമെടുക്കും.” അനൂപ് മേനോൻ പറഞ്ഞു.
“ഓടിപ്പിടിച്ച് ചെയ്യേണ്ട കാര്യമൊന്നും ഇല്ലല്ലോ. അദ്ദേഹത്തിന് ഒരുപാട് സിനിമകള്‍ ഉണ്ട്. എനിക്കും തല്‍ക്കാലം ഉരുണ്ട് പോകാനുള്ള സിനിമകള്‍ ഉണ്ട്. ഒരു വശത്തുകൂടെ ഞാനും പോകും. മുഴുവന്‍ പ്രൊഡക്ഷനും ഹാപ്പിയാകുന്ന ഒരു സ്പേസില്‍ മാത്രമേ ആ സിനിമ സംഭവിക്കൂ. ഈ വര്‍ഷം ചിലപ്പോള്‍ നടക്കാം. അല്ലെങ്കില്‍ അടുത്ത വര്‍ഷം ആയിരിക്കാം. അതിന്‍റെ സമയത്ത് അത് നടക്കട്ടെ.” അനൂപ് മേനോൻ കൂട്ടിച്ചേർത്തു.
മോഹൻലാൽ – അനൂപ് മേനോൻ ഒന്നിക്കുന്ന സിനിമയുടെ പ്രഖ്യാപനം ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയിരുന്നു. മോഹൻലാൽ തന്നെയാണ് പുതിയ സിനിമയുടെ പ്രഖ്യാപനം സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയത്. പ്രണയവും വിരഹവും സംഗീതവും ചേർന്ന യാത്രയാകും ഈ ചിത്രമെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. എന്നാൽ തുടർന്ന് സിനിമയെക്കുറിച്ചുള്ള യാതൊരു അപ്‌ഡേറ്റും പുറത്തുവന്നില്ല. തുടർന്ന് ചിത്രം ഉപേക്ഷിച്ചെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.