
ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ വരാനിരിക്കുന്ന എട്ടാം സീസണിൽ താൻ മത്സരാർത്ഥിയായി എത്തിയേക്കുമെന്ന പ്രചാരണങ്ങളിൽ വ്യക്തത വരുത്തി നടി അമൃത നായർ. ബിഗ് ബോസിലേക്ക് പോകുന്നതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്നും താരം വ്യക്തമാക്കി. സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവെച്ച പുതിയ വീഡിയോയിലൂടെയാണ് വ്ലോഗർ കൂടിയായ അമൃത അഭ്യൂഹങ്ങൾക്ക് മറുപടി നൽകിയത്.
ഒടുവിൽ അഭിനയിച്ചുകൊണ്ടിരുന്ന ‘ടോം ആൻഡ് ജെസ്സി’ എന്ന പരമ്പരയിൽ നിന്ന് നടി പെട്ടെന്ന് പിന്മാറിയതാണ് പ്രേക്ഷകർക്കിടയിൽ സംശയങ്ങൾക്ക് ഇടയാക്കിയത്. ബിഗ് ബോസിലേക്ക് പോകാൻ വേണ്ടിയാണ് അമൃത സീരിയൽ ഉപേക്ഷിച്ചതെന്ന തരത്തിൽ വാർത്തകൾ പരന്നിരുന്നു. എന്നാൽ ഇതിന് പിന്നിൽ മറ്റു ചില കാരണങ്ങളാണെന്നും ബിഗ് ബോസ് പ്രവേശനവുമായി അതിന് യാതൊരു ബന്ധവുമില്ലെന്നും താരം വ്യക്തമാക്കുന്നു.
അമൃതയുടെ വാക്കുകൾ;
”ടോം ആന്റ് ജെസിയില്‍ നിന്ന് ഞാന്‍ പിന്മാറിയത് വ്യക്തിപരമായ കാരണങ്ങളാലാണ്. അത് ഇപ്പോൾ വെളിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതൊരിക്കലും ബിഗ് ബോസിലേക്ക് വരാന്‍ വേണ്ടിയല്ല. ബിഗ് ബോസിലേക്ക് ഞാന്‍ വരുന്നുണ്ടെന്നു കരുതി പലരും എനിക്ക് വേണ്ടി ഗ്രൂപ്പുകള്‍ ക്രിയേറ്റ് ചെയ്യാം എന്ന് പറഞ്ഞിട്ടുണ്ട്. പിആര്‍ ചെയ്യാമെന്നു പറഞ്ഞ് ചാനലുകള്‍ പോലും ബന്ധപ്പെട്ട സ്ഥിതിയ്ക്ക് ഇപ്പോഴെങ്കിലും ഞാനിത് തുറന്ന് പറയണം എന്നുള്ളത് കൊണ്ടാണ് ഈ വീഡിയോ ചെയ്യുന്നത്.
ബിഗ് ബോസ് സീസണ്‍ 8 ലേക്ക് ഞാന്‍ ഇല്ല. ഇതിന് മുന്‍പും ഞാനിത് പറഞ്ഞിട്ടുണ്ട്, എനിക്ക് പറ്റിയ ഒരു പ്ലാറ്റ്‌ഫോം അല്ല അത്. അതുകൊണ്ട് ഞാനിപ്പോള്‍ ഇല്ല. എനിക്ക് വരണം എന്നുണ്ടായിരുന്നുവെങ്കില്‍ നേരത്തെ വരാമായിരുന്നു. അതിനുള്ള അവസരങ്ങളുണ്ടായിരുന്നു. എന്റെ അടുത്ത സുഹൃത്തുക്കള്‍ എല്ലാം വന്ന സമയത്തും ഞാന്‍ വന്നിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ഞാന്‍ ബിഗ് ബോസിലേക്ക് വരാനുള്ള ഒരു സാധ്യതയും ഇല്ല.
ബിഗ് ബോസിലേക്ക് വരണമെങ്കില്‍ ഏറ്റവും ചുരുങ്ങിയത് ഒരു പത്ത് ദിവസമെങ്കിലും ഞാന്‍ മാറി നില്‍ക്കേണ്ടി വരില്ലേ, അത്രയും മാറി നില്‍ക്കാനുള്ള സാഹചര്യത്തിലല്ല ഇപ്പോഴുള്ളത്. ജീവിതത്തില്‍ മറ്റൊരു പ്രധാന കാര്യം സംഭവിക്കാന്‍ പോകുന്നുണ്ട്. അത് എന്താണ് എന്നുള്ളത് വൈകാതെ ഞാന്‍ അറിയിക്കും. എന്തായാലും അത് ബിഗ് ബോസ് അല്ല. ഇത്രയുമധികം പ്രെഡിക്ഷന്‍ ലിസ്റ്റില്‍ പേര് വന്ന സ്ഥിതിയ്ക്ക് ഇനിയുള്ള ഏതെങ്കിലും സീസണില്‍ വന്ന് അതൊന്ന് എക്‌സ്പീരിയന്‍സ് ചെയ്യണം എന്നുണ്ട്. ഏതെങ്കിലും ഒരു സീസണില്‍ ഇനി ഭാവിയില്‍ വന്നേക്കാം, ഇപ്പോഴില്ല.”