
‘ആട് 3’യുടെ സംഘട്ടനരംഗങ്ങളുടെ ഷൂട്ടിങ്ങിനിടെ പരിക്കേറ്റ നടൻ വിനായകൻ ആശുപത്രി വിട്ടു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലാണ് വിനായകനെ പ്രവേശിപ്പിച്ചിരുന്നത്. ആറ് ആഴ്ചത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. അപകടം പറ്റി രണ്ട് ദിവസം വേദന അനുഭവപ്പെട്ടെങ്കിലും നടൻ ഷൂട്ടിങ് തുടരുകയായിരുന്നു. ശാരീരികാസ്വാസ്ഥ്യം വർധിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സതേടിയത്. പരിശോധനയിൽ കഴുത്തിലെ പേശികൾക്ക് സാരമായ ക്ഷതമേറ്റതായി കണ്ടെത്തി. തുടർന്നാണ്, ഡോക്ടർമാർ വിശ്രമം നിർദേശിച്ചത്.
2015-ൽ മിഥുൻ മാനുവൽ തോമസിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ആടി’ന്റെ മൂന്നാംഭാഗമാണ് ‘ആട് 3’. ‘ഷാജി പാപ്പനാ’യി ജയസൂര്യ തിരിച്ചെത്തുന്ന ചിത്രത്തിൽ വിനായകന് പുറമേ വിജയ് ബാബു, സൈജു കുറുപ്പ്, സണ്ണി വെയ്ൻ, ഇന്ദ്രൻസ് എന്നിവർ ഉൾപ്പെടെ പ്രധാനവേഷത്തിലെത്തുന്നു. കാവ്യാ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളിയും ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
അടുത്തവർഷം മാർച്ച് 19-ന് ഈദ് റിലീസായി ചിത്രമെത്തുമെന്നാണ് പ്രഖ്യാപനം. അഖിൽ ജോർജ് ഛായാഗ്രഹണവും ഷാൻ റഹ്‌മാൻ സംഗീതവും നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ലിജോ പോൾ ആണ്. അതേ സമയം കളങ്കാവലാണ് വിനായകന്റേതായി ഒടുവിലിറങ്ങിയ ചിത്രം. മമ്മൂട്ടി വില്ലനായെത്തിയ ചിത്രത്തിൽ നായകനായാണ് വിനായകനെത്തിയത്. മികച്ച സ്വീകരണമാണ് ചിത്രത്തിനും വിനായകനും ലഭിക്കുന്നത്. ജയിലർ 2 ആണ് വിനായകന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.