
ബലാത്സംഗക്കേസില്‍ ജാമ്യത്തിൽ കഴിയുന്ന നടൻ സിദ്ദിഖിന് വിദേശത്ത് പോകാന്‍ അനുമതി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മൂന്നിന്റെതാണ് ഉത്തരവ്. യു.എ.ഇ., ഖത്തര്‍ എന്നി രാജ്യങ്ങളില്‍ പോകാന്‍ തനിക്ക് അനുമതി വേണമെന്ന് ആവശ്യപ്പെട്ട് സിദ്ദിഖ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. വിദേശത്ത് ചില സിനിമ ചിത്രീകരണങ്ങളും ചില ചടങ്ങുകളിലും പങ്കെടുക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് സിദ്ദിഖ് കോടതിയിൽ ഹർജി നൽകിയത്. പാസ്പോർട്ട് കോടതിയിൽ നൽകണമെന്നതായിരുന്നു ജാമ്യം അനുവദിക്കുന്ന വേളയിലെ ഒരു ഉപാധി.
യു എ ഇയിൽ 19/9/25 മുതൽ 24/9/ 25 വരെയും ഖത്തറിൽ 13/10/25 മുതൽ 18/10/25 വരെയും യാത്ര ചെയ്‌തശേഷം കോടതിയിൽ പാസ്പോർട്ട് തിരികെ നൽകണമെന്നാണ് വ്യവസ്ഥ.
സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത് യുവനടിയെ തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗത്തിനിരയാക്കിയെന്നാണ് സിദ്ദിഖിനെതിരെയുള്ള പരാതി. നടി പരാതിയിൽ പറഞ്ഞ ദിവസം സിദ്ദിഖ് ഹോട്ടലിൽ താമസിച്ചതിനും നടി അവിടെ വന്നതിനും തെളിവുണ്ട്. നടിക്ക് സന്ദേശമയച്ചതടക്കം തെളിവുകളും അന്വേഷണ സംഘം കുറ്റപത്രത്തിൽ പറയുന്നുണ്ട്.