
ആഗ്രഹിച്ച് പണിതുയർത്തിയ സ്വപ്നഭവനം ഉപേക്ഷിച്ച് ഒടുവിൽ അപാർട്മെന്റിലേക്ക് താമസം മാറ്റി ചലച്ചിത്ര താരം പ്രശാന്ത് അലക്സാണ്ടറും കുടുംബവും. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിലുള്ള വീട് എട്ട് വർഷത്തിനിടെ മൂന്നാം തവണയും പ്രളയജലത്തിൽ മുങ്ങിയതോടെയാണ് തിരുവല്ലയിലെ ഫ്ലാറ്റിലേക്ക് സ്ഥിരമായി മാറാൻ ഇവർ നിർബന്ധിതരായത്. ഓരോ മഴക്കാലത്തും ആവർത്തിക്കുന്ന ദുരന്തം സൃഷ്ടിക്കുന്ന മാനസിക സമ്മർദ്ദവും സാമ്പത്തിക നഷ്ടവും താങ്ങാനാകാതെയാണ് പ്രശാന്തിന്റെയും കുടുംബത്തിന്റെയും ഈ നീക്കം.
2018 നവംബറിൽ താമസം തുടങ്ങാനിരിക്കെ ഓഗസ്റ്റിലുണ്ടായ മഹാപ്രളയത്തിലാണ് വീടിന് ആദ്യമായി കനത്ത തിരിച്ചടിയുണ്ടാകുന്നത്. അന്ന് രണ്ട് ലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക നഷ്ടം സംഭവിച്ചു. അപൂർവമായി സംഭവിക്കുന്ന ഒരു പ്രതിഭാസമായി ഇതിനെ കണ്ട് അതിജീവിച്ചെങ്കിലും, മൂന്ന് വർഷങ്ങൾക്ക് ശേഷം മുണ്ടക്കയത്തുണ്ടായ വെള്ളപ്പൊക്കത്തിലും സമീപത്തെ പാലത്തിൽ എക്കൽ അടിഞ്ഞു കൂടിയതിനെ തുടർന്നും വീടിനകം വീണ്ടും പൂർണ്ണമായും വെള്ളത്തിലായി. ഒടുവിൽ ഇപ്പോൾ 2026-ലും പ്രളയജലം വീടിനെ വിഴുങ്ങിയതോടെ, അപൂർവ ദുരന്തമെന്ന് കരുതിയത് ആവർത്തിക്കുന്ന പേടിസ്വപ്നമായി മാറുകയായിരുന്നു.
തുടർച്ചയായ വെള്ളപ്പൊക്കം ശാരീരികമായും മാനസികമായും തളർത്തിയതോടെയാണ് തിരുവല്ലയിൽ അപാർട്മെന്റ് വാങ്ങി അങ്ങോട്ട് താമസം മാറ്റിയത്. നിലവിൽ ഫ്ലാറ്റിൽ താമസിക്കുന്നതിനാൽ ഇത്തവണ നേരിട്ടുള്ള ബുദ്ധിമുട്ടുകൾ ഒഴിവായെങ്കിലും, സ്വന്തമായി പണിത വീടിന്റെ അവസ്ഥ നൽകുന്ന മാനസിക ആഘാതം ചെറുതല്ലെന്ന് പ്രശാന്ത് വ്യക്തമാക്കുന്നു. തിരുവല്ല മാർത്തോമ്മാ കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറായ ഭാര്യ ഷീബയ്ക്കൊപ്പം മല്ലപ്പള്ളിയിലെ വീടിന്റെ അവസ്ഥ വ്യക്തമാക്കുന്ന വീഡിയോയും ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
ആദ്യമൊക്കെ ചങ്കുപൊട്ടുന്ന സങ്കടത്തോടെയാണ് പ്രളയത്തെ നോക്കിക്കണ്ടതെങ്കിലും ഇപ്പോൾ ആ കാഴ്ചപ്പാടിൽ മാറ്റം വന്നതായി ഷീബ വീഡിയോയിൽ പറയുന്നു. പ്രളയജലം പൂർണ്ണമായി ഇറങ്ങിയ ശേഷം മാത്രമേ ഇത്തവണത്തെ നാശനഷ്ടങ്ങളുടെ വ്യാപ്തി തിട്ടപ്പെടുത്താൻ സാധിക്കൂ. 2018-ൽ വീട് നിർമ്മിക്കുമ്പോൾ പ്രളയസാധ്യത ഒട്ടും ഇല്ലാതിരുന്ന പ്രദേശത്ത് തുടർച്ചയായി വെള്ളം കയറുന്നത് വലിയ നിരാശയാണ് നൽകുന്നതെന്ന് കുടുംബം വ്യക്തമാക്കുന്നു.
പ്രശാന്തിന്റെ വാക്കുകൾ
‘‘ഇത്തവണ ഞങ്ങൾ അവിടെ താമസിക്കാത്തതുകൊണ്ട് ശാരീരികമായി ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല എന്നത് സത്യമാണ്. പക്ഷേ മാനസികമായി ഞങ്ങളെയാകെ തളർത്തുന്ന അവസ്ഥയാണ്. ഇത് മൂന്നാം തവണയാണ് വെള്ളപ്പൊക്കവെള്ളം ഞങ്ങളുടെ വീട്ടിൽ കയറുന്നത്. 2018-ലെ മഹാപ്രളയത്തിലാണ് കുടുംബത്തിന് ആദ്യമായി കനത്ത തിരിച്ചടിയുണ്ടാകുന്നത്. അന്ന് രണ്ട് ലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക നഷ്ടമാണ് വീടിനുണ്ടായത്. പിന്നീട് മൂന്ന് വർഷങ്ങൾക്ക് ശേഷം മുണ്ടക്കയത്തുണ്ടായ വെള്ളപ്പൊക്കവും പ്രദേശത്തെ പാലത്തിന് സമീപം എക്കൽ അടിഞ്ഞുകൂടിയതും വെള്ളക്കെട്ടിന്റെ ആഘാതം വർദ്ധിപ്പിച്ചു. അന്ന് വീടിന്റെ അകം പൂർണ്ണമായും നശിച്ചു. ഇപ്പോൾ 2026-ലും പ്രളയജലം വീണ്ടും വീടിനെ വിഴുങ്ങിയിരിക്കുകയാണ്.
2018ൽ വീട് പണിയുമ്പോൾ ഈ പ്രദേശം ഒട്ടും പ്രളയസാധ്യതയുള്ള ഇടമായിരുന്നില്ല. വീട് പണിത ശേഷമാണ് 2018ലെ മഹാപ്രളയം വരുന്നത്. അതിനുശേഷവും, അത് എപ്പോഴെങ്കിലും ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒരു അപൂർവ പ്രതിഭാസമാണെന്നാണ് ഞങ്ങൾ കരുതിയത്. എന്നാൽ അത് തുടർച്ചയായി ആവർത്തിച്ചുകൊണ്ടിരിക്കുന്നു. അതാണ് ശരിക്കും ഹൃദയം തകർക്കുന്നത്,”