തമിഴ് നടന്‍ മാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു

തമിഴ് നടന്‍ മാരന്‍ കൊവിഡ് ബാധിച്ചു മരിച്ചു.ഗില്ലി, കുരുവി തുടങ്ങിയ സിനിമകളിലെ പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ നടന്‍. രണ്ട് ദിവസം മുമ്പാണ് കൊവിഡ് ബാധിച്ച് അദ്ദേഹത്തെ ചെങ്ങല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇന്ന് പുലര്‍ച്ചെയാമ് മരണം സംഭവിച്ചത്. 48 വയസ്സായിരുന്നു. തുടരെ തുടരെയായി നിരവധി മരണങ്ങളാണ് തമിഴ് സിനിമമേഖലയില്‍ അടുത്തിടെയായി നടന്നത്.

ചെങ്ങല്‍പേട്ട് നാത്തം സ്വദേശിയാണ് മാരന്‍. ദളപതി വിജയ് നായകനായ കുരുവി, ഗില്ലി സിനിമകളില്‍ വിജയ്‌യുടെ ഉറ്റ സുഹൃത്തായാണ് മാരന്‍ അഭിനയിച്ചിരുന്നത്. ഏറെ ശ്രദ്ധിക്കപ്പെട്ട പ്രകടനമായിരുന്നു ചിത്രങ്ങളില്‍ മാരന്‍ കാഴ്ചവെച്ചിരുന്നത്.

ബോസ് എങ്കിര ഭാസ്‌കരന്‍, തലൈനഗരം, ഡിഷ്യൂം, വേട്ടൈക്കാരന്‍, കെജിഎഫ് ചാപ്റ്റര്‍ 1 തുടങ്ങിയ സിനിമകളാണ് അദ്ദേഹം അഭിനയിച്ച മറ്റ് സിനിമകള്‍. ഹാസ്യ കഥാപാത്രമായും വില്ലന്‍ വേഷങ്ങളിലും അദ്ദേഹം തിളങ്ങിയിട്ടുണ്ട്.

കൊവിഡ് രാജ്യ വ്യാപകമായി കൂടി വരുന്ന സാഹചര്യത്തില്‍ നിരവധി പേരാണ് കൊവിഡ് ബാധിച്ച് മരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് തമിഴ് ഹാസ്യനടന്‍ പാണ്ഡു കൊവിഡ് ബാധിച്ച് മരിച്ചത്. 74 വയസായിരുന്നു. അജിത് കുമാര്‍ നായകനായ കാതല്‍ കോട്ടൈ എന്ന ചിത്രത്തിലെ അഭിനയം പാണ്ഡുവിനെ ശ്രദ്ധേയമാക്കി. വിജയ് ചിത്രം ഗില്ലിയിലെ പൊലീസ് ഓഫീസറുടെ വേഷവും ശ്രദ്ധിക്കപ്പെട്ടു. ഇന്ത നിലൈ മാറും എന്ന ചിത്രത്തിലാണ് അവസാനം പാണ്ഡു അഭിനയിച്ചത്.മാനവന്‍, നടികര്‍, അയ്യര്‍ ഐപിഎസ്, പോക്കിരി, സിങ്കം തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങള്‍.

അഭിനയത്തിനു പുറമേ മികച്ച ഒരു ഡിസൈനര്‍ കൂടിയായി പാണ്ഡു കഴിവ് തെളിയിച്ചിരുന്നു. ‘ക്യാപ്പിറ്റല്‍ ലെറ്റെര്‍സ്’ എന്ന പേരില്‍ ഒരു ഡിസൈന്‍ സ്ഥാപനവും പാണ്ഡു നടത്തിയിരുന്നു. തമിഴ് നാട് സര്‍ക്കാരിന്റെ ടൂറിസം ലോഗോയും , രാഷ്ട്രീയ പാര്‍ട്ടിയായ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ചിഹ്നമായ രണ്ടിലയും പാണ്ഡുവാണ് ചെയ്തത്.