
ഇഞ്ചക്ഷനും സ്റ്റീറോയിഡുകളുമായാണ് താൻ ജീവിതം മുന്നോട്ട് പോയ്കൊണ്ടിരിക്കുന്നതെന്ന് വെളിപ്പെടുത്തി സീരിയൽ താരം കിഷോർ. നോൺ-ആൽക്കഹോളിക് ലിവർ ഡിസീസാണ് തന്നിൽ കണ്ടെത്തിയതെന്നും, പിന്നീട് തലച്ചോറിന്റെ പിൻഭാഗത്തുള്ള പിറ്റ്യൂട്ടറി ഗ്രന്ഥിയിൽ സിസ്റ്റും കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ രാവിലെ ആറര മുതൽ രാത്രി പതിനൊന്ന് മണിവരെ മരുന്നുകൾ കഴിച്ചുകൊണ്ടിരിക്കണമെന്നും, കടുത്ത പ്രമേഹവും കരൾ രോഗവും ഉള്ളതിനാൽ ശസ്ത്രക്രിയ നടത്താനും കഴിയാത്ത അവസ്ഥയാണെന്നും കിഷോർ കൂട്ടി ചേർത്തു. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കഴിഞ്ഞ നാല് വർഷമായി ഞാൻ രോഗിയായിരുന്നു. കിടപ്പിലായിരുന്നു. ഇപ്പോഴുമാണ്. ആരോഗ്യപ്രശ്നമുള്ളതുകൊണ്ട് വേറൊരു ജോലിക്കും പോകാൻ പറ്റുന്നില്ല. അല്ലെങ്കിൽ വണ്ടിയോടിക്കാൻ പോകുമായിരുന്നു. ഒരു ബാഗ് നിറയെ മരുന്നുകളുമായാണ് ഇപ്പോൾ ഷൂട്ടിങ്ങിന് പോകുന്നത്.
ഇഞ്ചക്ഷനും സ്റ്റീറോയിഡുകളുമായാണ് ജീവിതം മുന്നോട്ടുപോകുന്നത്. വലിയൊരു രോഗിയാണ് ഞാൻ. രാവിലെ ആറര മുതൽ രാത്രി പതിനൊന്ന് മണിവരെ മരുന്നുകൾ കഴിച്ചുകൊണ്ടിരിക്കണം. കടുത്ത പ്രമേഹവും കരൾ രോഗവും ഉള്ളതിനാൽ ശസ്ത്രക്രിയ നടത്താനും കഴിയാത്ത അവസ്ഥയാണ്. ഭക്ഷണത്തേക്കാൾ കൂടുതൽ മരുന്നുകളാണ് ഇപ്പോൾ ജീവിതത്തിന്റെ ഭാഗം. മുമ്പ് ഷൂട്ടിങ് ഇല്ലാതിരുന്ന സമയത്ത് വാഹനം ഓടിക്കാൻ പോകുമായിരുന്നു.” കിഷോർ പറഞ്ഞു.
“സീരിയൽ രംഗത്ത് 25 വർഷമായി. എന്നിട്ടും ഇവിടെ തുടരാൻ കാരണം ആരൊക്കയോ എന്നെ ഇപ്പോഴും ഇഷ്ടപ്പെടുന്നതുകൊണ്ടാണ്. അയാൾ എന്തോ ചെയ്യുന്നുണ്ടെന്ന തോന്നൽ ആൾക്കാർക്കൊക്കെ ഉണ്ടാകും. നല്ലത് ചെയ്താൽ അത് കൊള്ളാമെന്ന് ആരെങ്കിലും പറഞ്ഞാൽ അത് വീണ്ടും വീണ്ടും ചെയ്യുന്നവരാണ് കലാകാരന്മാരും കുഞ്ഞുങ്ങളും.അതുപോലെ സീരിയൽ സ്ക്രിപ്റ്റ് ചോദിക്കുകയോ കഥകൾ ചോദിക്കുകയോ ചെയ്യാറില്ല. സീരിയലിന് സ്ക്രിപ്റ്റ് ഇല്ല.
ആദ്യം ഒരു അഞ്ച് എപ്പിസോഡുകളൊക്കെ എടുത്ത് വെച്ചിട്ടുണ്ടാകും. ശേഷമാകും സെലക്ട് ചെയ്യുന്നത്. പിന്നെ ആദ്യത്തെ കഥയാവില്ല മുന്നോട്ട് പോകുന്നത്. അതുകൊണ്ടാണ് ചോദിക്കാത്തത്. മാസത്തിൽ എത്ര ദിവസം ഷൂട്ട് കാണുമെന്ന് ചോദിക്കും.പ്രതിഫലവും ചോദിക്കും അത്രമാത്രം. ചില കഥാപാത്രങ്ങൾ ഒഴിവാക്കും. അതിന് കാരണം പാന്റും ഷർട്ടും കോട്ടുമൊക്കെ ധരിച്ച് വരുന്ന കഥാപാത്രങ്ങളാണെങ്കിലാണ്. ഞാൻ അത്തരം വേഷങ്ങൾക്കും കഥാപാത്രങ്ങൾക്കും യോഗ്യനല്ലെന്ന് മനസിൽ തോന്നാറുണ്ട്. അതുകൊണ്ടാണ് ഒഴിവാക്കുന്നത്. ലുങ്കി ധരിച്ച് നടക്കുന്ന പാവപ്പെട്ട തൊഴിലാളി റോൾ ആണെങ്കിൽ എനിക്ക് ഭയങ്കര ഇഷ്ടമാണ്.
രോഗിയായതിനു ശേഷം വന്നപ്പോൾ കിട്ടിയ സീരിയലാണ് മഴതോരും മുമ്പെ. എനിക്ക് ജോയ്സി എന്ന തിരക്കഥാകൃത്തിനെ വിശ്വാസമാണ്. മുമ്പും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ബിനു വെള്ളത്തൂവൽ ആയിരുന്നു ആദ്യം ഈ സീരിയൽ സംവിധാനം ചെയ്തിരുന്നത്. ജോയ്സി സാറിന്റെ മകൻ മനുവും സംവിധാനത്തിൽ പങ്കാളിയാണ്. ഇവരെയെല്ലാം എനിക്ക് അറിയാം. മാത്രമല്ല വിശ്വാസവുമാണ്. അതുകൊണ്ട് തന്നെ കഥയൊന്നും ചോദിക്കാൻ പോകില്ല.” കിഷോർ കൂട്ടിച്ചേർത്തു.
ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് കിഷോർ. ഒട്ടനവധി സീരിയലുകളിൽ നടൻ അഭിനയിച്ചിട്ടുണ്ട്, സീരിയലിന്റെ പുറമെ സിനിമയിലും മുഖം കാണിച്ചിട്ടുണ്ട്.