
പല സാഹചര്യങ്ങലിലും തന്റെ ലുക്കാണ് തന്നെ മാറ്റി നിര്‍ത്താന്‍ കാരണമായതെന്ന് തോന്നിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടൻ ഇന്ദ്രൻസ്. കാഴ്ചയ്ക്കൊരു ഗമ ഇല്ലാത്തത് കൊണ്ടാണ് തൊഴിലിനു പോലും വില കിട്ടാത്തതെന്ന് തോന്നിയിട്ടുണ്ടെന്നും, തനിക്കിത്ര ലളിതമായ ജീവിക്കാന്‍ കഴിയുന്നത് തന്റെ ജീവിതത്തില്‍ താന്‍ പഠിച്ച പാഠങ്ങള്‍കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ നൽകിയ ഒരഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഷൂട്ടിങ്ങിന് പോകുമ്പോഴും തിരികെ വരുമ്പോഴും ലെക്കേഷന്‍ ഷിഫ്റ്റ് സമയത്തും പോകുന്ന വണ്ടികളില്‍ ഓടിച്ചെന്ന് കയറും. അവരെന്നെ ഇറക്കി വിടും. അടുത്ത വണ്ടിയില്‍ വാ, അല്ലെങ്കില്‍ പുറകെ ജീപ്പ് വരും അതില്‍ കേറി വാ എന്നൊക്കെ പറയും. കേറിയ വണ്ടികളില്‍ സീറ്റുണ്ടായിട്ടും ഇറക്കി വിട്ടിട്ടുണ്ട്. ആര്‍ട്ടിസ്റ്റിന് കൊടുക്കേണ്ട ഡ്രസും ചെരുപ്പും ആഭരണങ്ങളും ഒക്കെ റെഡിയാക്കി ഓടിച്ചെന്ന് വണ്ടിയില്‍ കയറുമ്പോ പിടിച്ചിറക്കും.” ഇന്ദ്രൻസ് പറഞ്ഞു.
“എനിക്ക് കാഴ്ചയ്ക്കൊരു ഗമ ഇല്ലാത്തോണ്ടാണ്, എന്റെ തൊഴിലിനു പോലും വില കിട്ടാത്തതെന്ന് തോന്നിയിട്ടുണ്ട്. എനിക്കിത്ര ലളിതമായ ജീവിക്കാന്‍ കഴിയുന്നത് എന്റെ ജീവിതത്തില്‍ ഞാന്‍ പഠിച്ച പാഠങ്ങള്‍കൊണ്ടാണ്.” ഇന്ദ്രൻസ് കൂട്ടിച്ചേർത്തു.
കോസ്റ്റിയൂം ഡിസൈനറായി സിനിമാ ജീവിതം ആരംഭിച്ച് പിന്നീട് അഭിനയത്തിന് നാഷണല്‍ അവാര്‍ഡ് വരെ സ്വന്തമാക്കിയ താരമാണ് ഇന്ദ്രന്‍സ്. ആശാന്‍ ആണ് ഇന്ദ്രന്‍സിന്റെ അവസാനമായി ഇറങ്ങിയ ചിത്രം. ആട് 3 ആണ് റിലീസിനൊരുങ്ങുന്നത്.