
ദൃശ്യം 3 യേയും ചിത്രത്തിന്റെ പിആര്‍ ടീമിനേയും അപമാനിക്കുന്ന തരത്തില്‍ തന്റെ പേരിൽ പുറത്തു വന്ന വ്യാജ വാർത്തയിൽ കൂടുതല്‍ പ്രതികരണവുമായി നടൻ ആന്റണി വർഗീസ്. തന്റെ ആരാധകര്‍ അങ്ങനെ ചെയ്യില്ലെന്നും അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ താന്‍ തന്നെ അവരുടെ കാല് തല്ലിയൊടിക്കുമെന്നും പെപ്പെ പറഞ്ഞു. വണ്‍ ടു ടോക്‌സിന് നല്‍കിയ അഭിമുഖത്തിൽ കാട്ടാളന്റെ ടീമിനൊപ്പം സംസാരിക്കുകയായിരുന്നു അദ്ദേഹം.
“അത് കണ്ടപ്പോള്‍ എനിക്ക് വളരെ വിഷമം തോന്നി. നമ്മള്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്ന, ചെറുപ്പം മുതല്‍ സിനിമകള്‍ കണ്ടിട്ടുള്ള, ഏറ്റവും കടുതല്‍ ആരാധിക്കുന്ന ഒരാളപ്പെറ്റി എന്റെ ഫോട്ടോ വച്ച് ഫേക്ക് പേജില്‍ മോശമായി എഴുതിയിരിക്കുകയാണ്. അടുത്തിടെ ഇറങ്ങിയ ദൃശ്യം 3യെക്കുറിച്ചാണ് മോശമായി എഴുതിയിരിക്കുന്നത്. കണ്ടപ്പോള്‍ എനിക്ക് വിഷമമായി. വിവരമുള്ള ആരെങ്കിലും ആരെങ്കിലും അങ്ങനെ ചെയ്യുമോ?
ഫാന്‍സ് ക്ലബ് അങ്ങനെ ചെയ്തുവെന്നാണ് പറയുന്നത്. ശരിക്കും അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ എല്ലാത്തിന്റേയും കാല് ഞാന്‍ തല്ലിയൊടിക്കും. ഒരിക്കലും ചെയ്യില്ല. വിവരമുള്ള ആരും ചെയ്യില്ല. എനിക്ക് ആദ്യം വിഷമമായി. പിന്നെ ദേഷ്യം വന്നു. പിന്നീട് ലാലേട്ടന്‍ ഫാന്‍സുമായി ബന്ധപ്പെട്ടു. അവര്‍ക്കും സത്യം മനസിലായി. ചെക്ക് ചെയ്താല്‍ മനസിലാകും. ചെക്ക് ചെയ്തപ്പോള്‍ അങ്ങനൊരു പേജ് തന്നെ ഇല്ല. ആരോ മനപ്പൂര്‍വ്വം ചെയ്യുന്നതാണ്.” പെപ്പെ പറഞ്ഞു.
“തലയ്ക്ക് ബോധമില്ലാത്ത ആരോ ചെയ്യുന്നതാണ്. എന്തിനാണ് ഇങ്ങനൊക്കെ ചെയ്യുന്നത്. ഞാന്‍ ലാലേട്ടനെക്കുറിച്ച് അങ്ങനെ പറഞ്ഞുവെന്ന രീതിയിലാണ് പുറത്തേക്ക് വാര്‍ത്ത വരിക. ഒരിക്കലും സംഭവിക്കാത്ത കാര്യം ഞാന്‍ ചെയ്തുവെന്ന് വരികയാണ്. ഇതേപ്പോലെ എന്തൊക്കയോ കറങ്ങി നടക്കുന്നുണ്ട്. എന്തിനാണ് ഒരു സിനിമ ഇറങ്ങുമ്പോള്‍ ഇങ്ങനൊക്കെ ചെയ്യുന്നത്. ആട്ടിന്‍ തോലിട്ട ചെന്നായകള്‍ വന്ന് ആടുകളെ പിടിച്ച് തിന്നുന്ന പരിപാടിയാണ്.
ലാലേട്ടന്‍ ഫാന്‍സ് മാത്രമല്ല സാധാരണ പ്രേക്ഷകര്‍ പോലും നമ്മുടെ സിനിമയ്‌ക്കെതിരെ തിരിയും. ഓ അവന്‍ അങ്ങനെ പറഞ്ഞോ എന്നാകും ചിന്തിക്കുക. എനിക്ക് ഇപ്പോഴും അറിയില്ല എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന്. അതിലും നല്ലത് നേരെ മുന്നില്‍ വന്ന് പറഞ്ഞൂടേ? ഒറിജിനല്‍ പ്രൊഫൈലിന്‍ നിന്നും ചെയ്തൂടേ? എന്തിനാണ് ഒളിച്ചിരുന്നത് ചെയ്യുന്നത്. സിനിമ ഇന്‍ഡസ്ട്രിയ്ക്ക് തന്നെ മോശമാണിത്.” പെപ്പെ കൂട്ടിച്ചേർത്തു.