“എന്റെ ചിത്രമോ ഞാനോ സംവരണത്തിന് എതിരല്ല”; വിമർശനങ്ങളിൽ പ്രതികരിച്ച് അഭിനവ്

','

' ); } ?>

“മോളിവുഡ് ടൈംസ്” സംവരണ വിരുദ്ധമാകുന്നുവെന്ന വിമര്‍ശങ്ങൾക്ക് മറുപടി നൽകി സംവിധായകൻ അഭിനവ് സുന്ദര്‍ നായക്. താനും ചിത്രവും സംവരണ വിരുദ്ധമല്ലെന്നും അത്തരം മോശം പ്രസ്താവന താന്‍ പറയില്ലെന്നും അഭിനവ് സുന്ദര്‍ പറഞ്ഞു. കൂടാതെ സിനിമ ഒരിക്കല്‍ കൂടെ കാണണമെന്നും, വ്യക്തിത്വത്തെക്കുറിച്ചാണ് സിനിമ പറയുന്നതെന്നും അഭിനവ് കൂട്ടിച്ചേർത്തു. ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.

”കുറേ ആളുകള്‍ സംവരണത്തിന് എതിരെയുള്ളതാണെന്ന് ആരോപിക്കുന്നുണ്ട്. ഒരിക്കലുമല്ല. സിനിമ ഒരിക്കല്‍ കൂടെ കാണണം. സുജിയുടെ കഥാപാത്രം തുടക്കം മുതലേ അസ്വസ്ഥനാണ്. അവന്‍ പഠിക്കാന്‍ മിടുക്കനാണ്. ടോപ്പറാണ്. പക്ഷെ എന്ത് കിട്ടിയാലും നാട്ടുകാര്‍ പറയുന്നത് നിനക്ക് സംവരണം ഉള്ളതു കൊണ്ടല്ലേ എന്നാണ്. സിനിമ ഒരിക്കലും സംവരണ വിരുദ്ധമല്ല. അങ്ങനൊരു മോശം പ്രസ്താവന പറയാന്‍ ഉദ്ദേശിക്കുന്ന ആളുമല്ല ഞാന്‍. ഒന്നുകൂടി സിനിമ കണ്ടാല്‍ മനസിലാകും.

ട്വിറ്ററിലൊക്കെ കുറേപ്പേര്‍ ഇത് പറയുന്നത് കണ്ടപ്പോള്‍ ഞാന്‍ ഒരിക്കല്‍ കൂടി സിനിമ കണ്ടു. ഞാന്‍ കമ്യൂണിക്കേറ്റ് ചെയ്തതില്‍ എന്തെങ്കിലും തെറ്റുണ്ടോ എന്ന് അറിയാന്‍. പക്ഷെ കമ്യൂണിക്കേഷന്‍ തെറ്റിയിട്ടില്ല. ഒന്നു കൂടെ കണ്ടാല്‍ കിട്ടും. സംവരണം എന്ന ആംഗിള്‍ വന്നപ്പോള്‍ തന്നെ ചിന്ത അങ്ങോട്ട് പോയതാകാം.” അഭിനവ് പറഞ്ഞു

വ്യക്തിത്വത്തെക്കുറിച്ചാണ് സിനിമ പറയുന്നത്. തന്റെ വ്യക്തിത്വം നഷ്ടപ്പെടാതിരിക്കാനുള്ള വിനീത് മാധവന്റെ യാത്രയാണ് സിനിമ. സുജി എന്ന കഥാപാത്രവും സ്വന്തം വ്യക്തിത്വത്തില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നയാളാണ്. പക്ഷെ അവന്‍ പണ്ട് മുതലേ എന്ത് ബ്രില്യന്റായി ചെയ്താലും, മെഡിക്കല്‍ കോളേജില്‍ ടോപ്പറായി അഡ്മിഷന്‍ കിട്ടിയിട്ടും സമൂഹം കാണുന്നത് സംവരണത്തിലൂടെ നേടിയത് എന്ന രീതിയിലാണ്.’

അതിനാല്‍ അവന് സ്വയം നേടിയെടുത്തു എന്ന സംതൃപ്തിയ്ക്ക് വേണ്ടിയാണ് സിനിമയിലേക്ക് വരുന്നത്. അവസാനം അവാര്‍ഡിലേക്ക് പരിഗണിച്ചതും അതേ ആംഗിളിലാണ് എന്ന് പറയുമ്പോഴാണ് അദ്ദേഹം നിരാശനാകുന്നത്. അത് സംവരണ വിരുദ്ധമല്ല.” അഭിനവ് കൂട്ടിച്ചേർത്തു.

നസ്‌ലെനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് ഒരുക്കിയ ചിത്രമാണ് മോളിവുഡ് ടൈംസ്. ചിത്രത്തില്‍ നസ്ലെന്റെ വിനീത് മാധവന്റെ കൂട്ടുകാരന്‍ സുജിത് രാജ് എന്ന കഥാപാത്രമായെത്തിയത് റോഷന്‍ ഷാനവാസ് ആയിരുന്നു. സുജിയുടെ കഥ അവതരിപ്പിക്കുന്നിടത്ത് ചിത്രം സംവരണ വിരുദ്ധമാകുന്നുവെന്ന വിമര്‍ശനം ചിലര്‍ ഉയര്‍ത്തിയിരുന്നു.