സുരേഷേട്ടന്റെ മകളെ യാത്രയാക്കിയത് ഞാന്‍ കൊടുത്ത ഷര്‍ട്ട് പുതപ്പിച്ച്; ഇന്നും മായാത്ത നോവാണത്: ഇന്ദ്രന്‍സ്

','

' ); } ?>

നടന്‍ സുരേഷ് ഗോപിയുമായുള്ള ദീര്‍ഘകാലത്തെ ആത്മബന്ധത്തെക്കുറിച്ചും ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ഒരു അനുഭവത്തെക്കുറിച്ചും മനസ് തുറന്ന് നടന്‍ ഇന്ദ്രന്‍സ്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിച്ചത്. സുരേഷ് ഗോപി തനിക്ക് ഒരു മുതിർന്ന സഹോദരനെപ്പോലെയാണെന്ന് ഇന്ദ്രന്‍സ് വ്യക്തമാക്കുന്നു.

സിനിമയില്‍ വസ്ത്രാലങ്കാരം ചെയ്തിരുന്ന കാലം മുതലുള്ള അടുപ്പമാണ് ഇരുവരും തമ്മിലുള്ളത്. ‘പൊന്നുച്ചാമി’ എന്ന സിനിമയുടെ ഷൂട്ടിംഗ് വേളയിലാണ് സുരേഷ് ഗോപിയെ ആദ്യമായി പരിചയപ്പെടുന്നതെന്ന് ഇന്ദ്രന്‍സ് ഓര്‍ക്കുന്നു. സിനിമയില്‍ സജീവമാകുന്നതിന് മുന്‍പുള്ള ആ നാളുകള്‍ മുതലുള്ള പരിചയം പിന്നീട് കുടുംബങ്ങള്‍ തമ്മിലുള്ള സൗഹൃദമായി വളരുകയായിരുന്നു. പരസ്പരം കാണുമ്പോള്‍ ദീര്‍ഘനേരം സംസാരിക്കാതെ നില്‍ക്കുകയും പിന്നീട് കെട്ടിപ്പിടിച്ച് വിശേഷങ്ങള്‍ തിരക്കാനുമുള്ള സ്നേഹബന്ധമാണ് തങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം പറയുന്നു.

തന്റെ കരിയറിലെ ഏറ്റവും സങ്കടകരമായ ഒരു ഓര്‍മ്മയും ഇന്ദ്രന്‍സ് പങ്കുവെച്ചു.

ഇന്ദ്രൻസിന്റെ വാക്കുകൾ;

”വളരെ വളരെ വലിയ ബന്ധമാണ്. കോസ്റ്റ്യും ചെയ്യുന്ന കാലത്ത് പൊന്നുച്ചാമി എന്ന സിനിമയുടെ സമയത്താണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. ഒരുപാട് പടങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചു. കുടുംബമായിട്ടും നല്ല അടുപ്പമാണ്. കാണുമ്പോള്‍ കുറച്ച് നേരം മിണ്ടാതെ നില്‍ക്കും, പിന്നെ കെട്ടിപ്പിടിക്കും, വിശേഷങ്ങള്‍ ചോദിക്കും. അങ്ങനെയുള്ളൊരു ബന്ധമാണ്. അതിനുള്ള കാരണം എനിക്ക് അറിയില്ല” ഇന്ദ്രന്‍സ് പറയുന്നു.

”അതിനകത്തൊരു നോവ് കിടപ്പുണ്ട്. തയ്യല്‍ക്കാരനെ സംബന്ധിച്ച് ഉണ്ടാകുന്നൊരു നോവും കൂടെയാണ്. ഒരു സിനിമ ചെയ്യുമ്പോള്‍ സാര്‍ കോസ്റ്റ്യും ഇട്ടുകൊണ്ട് വീട്ടില്‍ പോയി. കരുതി വെക്കേണ്ടത് നമ്മളാണ്. അടുത്ത ദിവസം കൊടുക്കേണ്ടതല്ലേ. ഞാന്‍ രാവിലെ കൊണ്ടുവരാമെന്ന് സാര്‍ പറഞ്ഞു. രാവിലെ വന്നപ്പോള്‍ മോള്‍ക്ക് ആ ഷര്‍ട്ട് ഭയങ്കര ഇഷ്ടപ്പെട്ടെടാ, അച്ഛന് നന്നായി ചേരുമെന്ന് പറഞ്ഞു, പോകുമ്പോള്‍ നീ എനിക്കിത് തരണേ എന്ന് അദ്ദേഹം പറഞ്ഞു”.

”പടം തീര്‍ന്നപ്പോള്‍ ഷര്‍ട്ട് സാര്‍ കൊണ്ടുപോയി. പെട്ടെന്ന് ഒരു അപകടത്തില്‍ ആ കുഞ്ഞ് മരിച്ചു പോയി. അടുത്ത സിനിമയുടെ സെറ്റിലേക്ക് വന്നപ്പോള്‍ സാര്‍ വേറൊരു ആളായിരുന്നു. നീ തന്ന ഷര്‍ട്ട് ഞാന്‍ മോള്‍ക്ക് പുതച്ചു കൊടുത്തെടാ, അവള്‍ക്ക് ഇഷ്ടപ്പെട്ടതല്ലേ എന്ന് പറഞ്ഞു. അത് വല്ലാത്തൊരു വേദനയായി. ഞങ്ങള്‍ തമ്മില്‍ എന്തോ ഒരു ബന്ധമുണ്ട്. മുതിര്‍ന്ന സഹോദരനെ പോലെയാണ്”