
ഹോളിവുഡ് ചിത്രം ബോഡി പാര്‍ട്സിന്റെ കോപ്പിയടിയാണ് ഐ ആം ഗെയിം എന്ന ആരോപണങ്ങൾക്ക് മറുപടി നൽകി സംവിധായകൻ നഹാസ് ഹിദായത്ത്. ഐ ആം ഗെയിം റിലീസിന് പിന്നാലെ, ബോഡി പാര്‍ട്സിന്റെ യൂട്യൂബ് വിഡിയോക്ക് താഴെ നിരവധി പേരാണ് എത്തുന്നത്. ഈ ചര്‍ച്ചകള്‍ പുരോഗമിക്കവെ ഹോളിവുഡ് ചിത്രങ്ങളുമായുള്ള സാമ്യതകളെക്കുറിച്ചാണ് നഹാസ് സംസാരിച്ചത്. ക്യു സ്റ്റുഡിയോയ്ക്ക് നല്കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഹാസ് ഹിദായത്തിന്റെ പ്രതികരണം
”അമൃത ഹോസ്പറ്റില്‍ നടന്നൊരു സര്‍ജറിയാണ് ട്രിഗര്‍. 18-19 വയസുള്ളൊരു പെണ്‍കുട്ടിയ്ക്ക് 20 വയസുകാരന് പയ്യന്റെ രണ്ട് കൈയും മാറ്റി വച്ചിരുന്നു. അന്നത് വലിയ സംഭവമായിരുന്നു. അവര്‍ അതേക്കുറിച്ച് പ്രസ് മീറ്റിലൊക്കെ വന്നിരുന്ന് സംസാരിച്ചിരുന്നു. ആ വാര്‍ത്ത ഞാന്‍ കണ്ടിരുന്നു. പെണ്‍കുട്ടിയ്ക്ക് ആണ്‍കുട്ടിയുടെ കൈ വച്ചപ്പോള്‍ ആ കൈ അവരുടെ ശരീരത്തിന് ചേരുന്നതായിരുന്നില്ല. വലിപ്പം കൂടുതലായിരുന്നു. പക്ഷെ, പോകെ പോകെ അവരുടെ സ്കീന് ടോണിലേക്ക് മാറി മാറി അവരുടേത് പോലെ തന്നെയായി മാറി വന്നു.
അത് എനിക്ക് ഇന്ററസ്റ്റിങ് ആയി തോന്നി. അന്ന് ഞാന്‍ കുറച്ച് അഹങ്കരിച്ചിരുന്നു, ഈ ഐഡിയ ആദ്യമായി അഹങ്കരിക്കുന്നത് ഞാനാണ് എന്നൊക്കെ. അന്ന് എനിക്ക് ഈ പടങ്ങളൊന്നും അറിയില്ലായിരുന്നു. ഇങ്ങനൊരു ഐഡിയ ആദ്യമായി ആലോചിക്കുന്നത് ഞാനാണെന്ന് കരുതി. പിന്നീട് ഗൂഗിളില്‍ സര്‍ച്ച് ചെയ്തു നോക്കുമ്പോഴാണ് 1970 കളിലും 80 കളിലുമൊക്കെയായി ഹോളിവുഡില്‍ ഇങ്ങനെയുള്ള സിനിമകള്‍ ചെയ്തുവച്ചിട്ടുണ്ടെന്ന് അറിയുന്നത്. ഐഡിയല്‍ ഹാന്റ് പോലെയുള്ളവ.
പിന്നെ ഇങ്ങനൊരു പടം നമ്മുടെ ഇന്ത്യന്‍ സിനിമയില്‍ വന്നിട്ടില്ല. അതൊരു കണ്‍സ്പെറ്റ് ആണ്. അതില്‍ നമുക്ക് വര്‍ക്ക് ചെയ്യാം എന്ന് കരുതി. എന്റെ ആദ്യത്തെ ഐഡിയ പെണ്‍കുട്ടിയ്ക്ക് ആണിന്റെ കൈ കിട്ടുന്നത് തന്നെയായിരുന്നു. ആണിന്റെ സ്വഭാവമുള്ള കൈ. അത് ചിലപ്പോള്‍ മദ്യപിക്കും, സിഗരറ്റ് വലിക്കും. പിന്നെ ആലോചിച്ചപ്പോള്‍ ഇങ്ങനെ വന്നാല്‍ കുറച്ചുകൂടെ രസം തോന്നി. അവിടെ തൊട്ട് ഇത് തന്നെയായിരുന്നു ഐഡിയ എന്നും അദ്ദേഹം പറയുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് ദുല്‍ഖര്‍ സല്മാന് ചിത്രം ഐ ആം ഗെയിം തിയേറ്ററുകളിലേക്ക് എത്തിയത്. ആര്‍ഡിഎക്സിന് ശേഷം നഹാസ് ഹിദായത്ത് ഒരുക്കിയ സിനിമ ദുല്‍ഖറിന്റെ ഹോം കമ്മിങ് കൂടിയാണ്. കിങ് ഓഫ് കൊത്തയ്ക്ക് ശേഷം ദുല്‍ഖറിന്റേതായി തിയേറ്ററിലേക്ക് എത്തിയ മലയാള ചിത്രമാണ് ഐ ആം ഗെയിം.
മലയാള സിനിമയില്‍ ഇതുവരെ കാണാത്ത കഥാതന്തുവുമായാണ് ഐ ആം ഗെയിം തിയേറ്ററുകളിലേക്ക് എത്തിയത്. ചിത്രത്തിലെ ദുല്‍ഖര്‍ സല്‍മാന്റെ പ്രകടനവും കയ്യടി നേടുന്നുണ്ട്. ഇതിനിടെ ഹോളിവുഡ് ചിത്രം ബോഡി പാര്‍ട്സിന്റെ കോപ്പിയടിയാണ് ഐ ആം ഗെയിം എന്ന ആരോപണവുമായി ചിലര്‍ രംഗത്തെത്തിയിരുന്നു.