
തന്റെ സിനിമകളിൽ സ്ത്രീകഥാപാത്രങ്ങൾ കുറയാനുള്ള കാരണം വ്യക്തമാക്കി സംവിധായകൻ ഷാഹി കബീർ. സ്ത്രീകഥാപാത്രങ്ങളെ കൃത്യമായി എഴുതാനുള്ള ഭയവും വ്യക്തിപരമായ അനുഭവങ്ങളുടെ കുറവുമാണ് തന്റെ സിനിമകളിൽ അവർക്ക് കുറഞ്ഞ സ്ക്രീൻ സ്പേസ് ലഭിക്കാൻ കാരണമെന്ന് ഷാഹി കബീർ പറയുന്നു. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ തുറന്നു പറച്ചില്.
”ബോയ്സ് സ്കൂളിലാണ് പഠിച്ചത്. സ്ത്രീകളുമായി അധികം സൗഹൃദങ്ങളൊന്നുമില്ല. പിന്നീട് കോളേജില്‍ വന്നപ്പോഴും പ്രണയമൊന്നും ഉണ്ടായിരുന്നില്ല. പൊളിറ്റിക്സ് ആയിരുന്നു. പിന്നെ പൊലീസില്‍ വന്നപ്പോള്‍ ആണ് സംഘത്തിന്റെ കൂടെ തന്നെയാണ്. അതിനാല്‍ സ്ത്രീകഥാപാത്രങ്ങളെ എഴുതാനുളള എന്റെ ഭയമാണ് ഓന്നോ രണ്ടോ സീനില്‍ മാത്രമായി സ്ത്രീകള്‍ വരുന്നത്.”ഷാഹി കബീര്‍ പറഞ്ഞു.
”ഈ സിനിമ മാറ്റി നിര്‍ത്തിയാല്‍ എന്റെ സിനിമകള്‍ നോക്കിയാല്‍ മനസിലാകും, സ്ത്രീ കഥാപാത്രങ്ങള്‍ കുറവായിരിക്കും. എന്റെ ഭയമായിരിക്കാം. ഒന്നോ രണ്ടോ സീനാണെങ്കിലും അതിലൊരു പ്രാധാന്യമുണ്ടാക്കിയെടുക്കുന്നത് എന്റെ ഭയത്തില്‍ നിന്നുമാണ്. ഈ സിനിമയില്‍ മാത്രമാണ്, ലിജോ മോള് ഞാന്‍ ചെയ്ത സിനിമകളില്‍ കുറച്ച് അധികമുള്ള കഥാപാത്രം ചെയ്തത്. സൗമ്യ എന്ന കഥാപാത്രത്തെക്കുറിച്ച് ചിന്തിച്ചപ്പോള്‍ ലിജോ അനുയോജ്യയാണെന്ന് തോന്നി. അതുകൊണ്ടാണ് ലിജോയെ ആ കഥാപാത്രത്തിലേക്ക് തെരഞ്ഞെടുത്തത്. കൂടാതെ ഏറെ ബഹുമാനിക്കുന്ന മികച്ചൊരു അഭിനേത്രി കൂടിയാണ് ലിജോ.” ഷാഹി കബീര്‍ കൂട്ടിച്ചേർത്തു.
മലയാള സിനിമയിലെ പൊലീസ് ചിത്രങ്ങള്‍ക്ക് പുതിയൊരു മുഖം നല്കിയ തിരക്കഥാകൃത്തും സംവിധായകനുമാണ് ഷാഹി കബീര്‍. റിയലിസ്റ്റിക്കായ പൊലീസ് കഥകളാണ് ഷാഹി കബീറിന്റെ സിനിമകളില്‍ അവതരിപ്പിക്കുന്നത്. പുതിയ ചിത്രം ഉന്മാദത്തിലും ആ ഷാഹി കബീര്‍ ടച്ച് കാണാനാകും. എന്നാല്‍ ഷാഹി കബീര്‍ സിനിമകള്‍ക്ക് വിമര്‍ശനങ്ങളും നേരിടേണ്ടി വരാറുണ്ട്. രാഷ്ട്രീയം പറയുന്ന സിനിമകള്‍ ചെയ്യുമ്പോഴും ഷാഹി കബീര്‍ ചിത്രങ്ങളില്‍ സ്ത്രീകഥാപാത്രങ്ങള്‍ കുറവാണെന്ന വിമര്‍ശനം ശക്തമാണ്.
അതേസമയം ഷാഹി കബീര്‍ തിരക്കഥയെഴുതിയ ഉന്മാദം തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകന്. കിരണ്‍ ദാസ് ആണ് സംവിധാനം. ഈ ചിത്രവും പൊലീസ് കഥയാണ് പറയുന്നത്.